| Saturday, 2nd February 2019, 12:31 pm

മമ്മൂട്ടി ഇവിടൊക്കെത്തന്നെയുണ്ടായിരുന്നു; ഉണ്ടോ എന്ന് നോക്കാന്‍ ആരുമില്ലായിരുന്നപ്പൊ എല്ലാവരും ശ്രദ്ധിക്കുന്നിടത്തേക്ക് മാറിനില്‍ക്കേണ്ടിവരുന്നെന്ന് മാത്രം

ഡോ: നെല്‍സണ്‍ ജോസഫ്

മമ്മൂട്ടി എവിടെയായിരുന്നു ഇത്രയും കാലമെന്നൊരു ചോദ്യം അന്തരീക്ഷത്തില്‍ അലയടിച്ചുകൊണ്ടിരിക്കുകയാണ്..

ഒന്നോര്‍ത്താല്‍ രസമാണ്. ഒരു നടനെന്ന നിലയില്‍ ഇനി അധികമൊന്നും തെളിയിച്ചുകാട്ടാനില്ലാത്ത ഒരാളോടാണ് ഈ ചോദ്യം. തിരശീലയില്‍ പലവുരു കയ്യൊപ്പ് പതിപ്പിച്ചയാളോട്..

എന്തുകൊണ്ടാണ് അഭിനയപ്രാധാന്യമുള്ള വേഷങ്ങള്‍ തിരഞ്ഞെടുക്കാതെ “മാസ്” പടങ്ങളില്‍ അഭിനയിക്കുന്നെന്നാണ് ചോദ്യത്തിന്റെ മറുപുറമെങ്കില്‍ അതിനുമുണ്ട് ഉത്തരം…

മമ്മൂട്ടി ഇവിടൊക്കെത്തന്നെയുണ്ടായിരുന്നെന്ന് അത്യാവശ്യം സിനിമ കാണുന്നവര്‍ക്കുതന്നെ അറിയാം.

FILM REVIEW   പേരന്‍പ്- അമുദന്‍ എന്ന ഗ്രേറ്റ് ഫാദര്‍….

വാല്‍സല്യത്തിലെ മേലേടത്ത് രാഘവന്‍ നായരും അമരത്തിലെ അച്ചൂട്ടിയും പൊന്തന്മാടയിലെ മാടയും തനിയാവര്‍ത്തനത്തിലെ ബാലന്‍ മാഷും മൃഗയയിലെ വാറുണ്ണിയും വിധേയനിലെ ഭാസ്‌കരപട്ടേലറും ഭൂതക്കണ്ണാടിയിലെ വിദ്യാധരനുമെല്ലാം മമ്മൂട്ടി ഇവിടെയുണ്ടായിരുന്നപ്പൊ ചെയ്തതാണ്..

ഭൂതക്കണ്ണാടിയാണ് ഓര്‍മയിലെത്തുന്നത്..ഒരു സിനിമയുടെ ക്ലൈമാക്‌സില്‍ സംവിധായകന്‍ ഉദ്ദേശിച്ചതെന്തെന്ന് മനസിലാക്കാനുള്ള ബോധമില്ലാതിരുന്ന പ്രായത്തില്‍ ഒരിക്കല്‍ മാത്രം കണ്ട ഒരു സിനിമയാണ് ഭൂതക്കണ്ണാടിയെന്ന സിനിമ..

തന്റെ മനസിന്റെ ഭ്രമകല്പനയായ ഒരു സംഭവത്തെ, മൂന്ന് നിസഹായരുടെ മരണത്തെ ജയിലറോട് വിവരിക്കുന്ന വിദ്യാധരന്റെ മുഖമാണ് ഇന്നും ഓര്‍മയില്‍ നില്‍ക്കുന്നത്..ആ ഒരൊറ്റ മുഹൂര്‍ത്തം കൊണ്ട് അതിന്റെ ക്ലൈമാക്‌സും…കഥയെന്താണെന്നറിയാഞ്ഞിട്ടും ഒന്‍പതോ പത്തോ വയസുള്ളപ്പൊ കണ്ട ഒരു ദൃശ്യം ഒരു കുട്ടിയുടെ മനസില്‍ പതിയണമെങ്കില്‍ ആ ഭാഷ എത്രത്തോളം ശക്തമായിരിക്കണമെന്ന് ഇന്ന് തിരിച്ചറിയുകയാണ്

Also Read  ‘സൂക്ഷ്മാഭിനയം ഇത് പോലെ കൈ കാര്യം ചെയ്യാന്‍ വേറെയൊരു നടന്‍ ഇന്ത്യയില്‍ ഇല്ല’ ; മമ്മൂട്ടിയുടെ പേരന്‍പിലെ അഭിനയത്തെ പ്രകീര്‍ത്തിച്ച് പ്രമുഖര്‍

എണ്ണിയെണ്ണിപ്പറഞ്ഞാല്‍ പിന്നെയുമുണ്ടാവും ഏറെ. അന്നുവരെ വില്ലനായിരുന്ന ഒരാളോട് സഹതാപവും പിന്നെ ആരാധനയും തോന്നിച്ചത് എം.ടിയുടെ സ്‌ക്രിപ്റ്റിന്റെ വശ്യമനോഹരമായ കരുത്ത് മാത്രമല്ല, ലോകം മുഴുവന്‍ തോല്പിച്ചിട്ടും തോല്‍ക്കാന്‍ മടിക്കാത്ത ചന്തുവിനെ, മമ്മൂട്ടിയെ അല്ല, സ്‌ക്രീനില്‍ കാണാന്‍ കഴിഞ്ഞതുകൊണ്ടാണ്.

കാഴ്ചയിലെ ഫിലിം ഓപ്പറേറ്റര്‍ മാധവന്‍ ചെയ്തയാള്‍ തന്നെയാണ് മുരിക്കും കുന്നത്ത് അഹമ്മദ് ഹാജിയും ഭാസ്‌കരപട്ടേലരുമായതെന്ന് മമ്മൂട്ടിയായതുകൊണ്ട് വിശ്വസിക്കാന്‍ പ്രയാസമാവില്ല…ആ ലിസ്റ്റ് ദാ മുന്നറിയിപ്പിലൂടെ പേരന്‍ബിലെ അമുദനില്‍ എത്തിനില്‍ക്കുന്നു..

താന്‍ ഇതുവരെ കണ്ടിട്ടേയില്ലാത്ത നാരായണിയെ മതിലിനിപ്പുറത്ത് നിന്ന് പ്രണയിക്കാനും അതേ സമയം സ്ത്രീകളെ മുഴുവന്‍ ഒരു സമയത്ത് വെറുക്കുന്ന കഥാപാത്രമാവാനും വാല്‍സല്യത്തിന്റെ മൂര്‍ത്തീഭാവമാവാനും അതേ സമയം ജന്മിത്വവും അടിച്ചമര്‍ത്തലും ആള്‍ രൂപം പ്രാപിച്ചയാളാവാനും പരകായപ്രവേശം നടത്താന്‍ കഴിയുമെന്ന് തെളിയിച്ചെങ്കില്‍ അതിനു മുകളിലേക്കെന്താണുള്ളതെന്ന് ചോദിക്കുന്നിടത്ത് ദാ ഇനിയുമുണ്ടെന്ന് കാണിച്ചുതരുമ്പൊഴാണ് വീണ്ടും അദ്ഭുതപ്പെട്ടുപോവുന്നത്.

പിന്നെ എന്തുകൊണ്ടാണ് അത്ര നല്ല സിനിമകള്‍ എപ്പോഴുമുണ്ടാവാത്തതെന്ന്, എന്തുകൊണ്ടാണ് മോശം സിനിമകളില്‍ മമ്മൂട്ടിയുണ്ടാവുന്നതെന്ന ചോദ്യത്തിനുള്ള ഉത്തരമിതാവാം….

നിങ്ങളിലെത്രപേര്‍ ഈ മുകളില്‍ പറയുന്ന ചിത്രങ്ങളില്‍ ഏതെങ്കിലും തിയറ്ററില്‍ പോയി കണ്ടിട്ടുണ്ടാവും?

Also Read  ഞാന്‍ ഇവിടെ അലഞ്ഞുതിരിഞ്ഞു നടന്നപ്പോഴല്ല റാം എന്നെ ഈ പടത്തിലേയ്ക്ക് തിരഞ്ഞെടുക്കുന്നത്; എന്നെ മമ്മൂട്ടിയാക്കിയത് നിങ്ങളും എന്റെ സംവിധായകരുമാണ്; വൈറലായി മമ്മൂട്ടിയുടെ വാക്കുകള്‍

സിനിമയുടെ ഒരു വശം കലയാണെങ്കില്‍ ആ കല ജനങ്ങളിലത്തിക്കുന്നവര്‍ക്ക് നഷ്ടമുണ്ടാവാതിരിക്കുകയെന്ന മിനിമം ആവശ്യം കൂടി അതിന്റെ മറുവശത്തുണ്ട്. ഭൂതക്കണ്ണാടിയോ വിധേയനോ മുന്നറിയിപ്പോ ഒക്കെ ടി.വിയില്‍ വരുമ്പോള്‍ മാത്രം കാണാന്‍ താല്പര്യപ്പെടുന്ന ഭൂരിപക്ഷത്തിന്റെ ഇടയില്‍ കമേഴ്‌സ്യല്‍ സിനിമയ്ക്കും മമ്മൂട്ടിയെ ആവശ്യമാണ്..

അപ്പോള്‍ പോക്കിരിരാജയും രാജമാണിക്യവും മായാവിയും തൊമ്മനും മക്കളും സി.ബി. ഐ സീരിസുമെല്ലാം ഇവിടുണ്ടായേ തീരൂ. ഭൂരിപക്ഷത്തെ തൃപ്തിപ്പെടുത്തുന്ന, ഒരു വിജയകരമായ ഫോര്‍മുലയെ പിന്തുടരുന്ന , എന്റര്‍ടെയിന്‍ ചെയ്യിക്കുന്ന സിനിമകള്‍. അതിനായുള്ള ശ്രമങ്ങളില്‍ ചിലവ വിജയം കാണുന്നില്ലായിരിക്കാം…അതുപക്ഷേ ആരുടെയും തെറ്റാവണമെന്നില്ല…

നല്ല സിനിമകള്‍ ടി.വിയിലോ മൊബൈലിന്റെ സ്‌ക്രീനിലോ ഒക്കെ കാണാനിരിക്കുമ്പൊ മമ്മൂട്ടിയും മോഹന്‍ലാലും മറ്റ് നടന്മാരുമൊക്കെ ഇതുവരെ എവിടെയായിരുന്നുവെന്ന ചോദ്യം ചിലപ്പോള്‍ പലവുരു ചോദിക്കേണ്ടതായി വരും..

അവരിവിടെയൊക്കെത്തന്നെ ഉണ്ടായിരുന്നു..ഉണ്ടോ എന്ന് നോക്കാന്‍ ആരുമില്ലായിരുന്നപ്പൊ എല്ലാവരും ശ്രദ്ധിക്കുന്നിടത്തേക്ക് അവര്‍ക്ക് മാറിനില്‍ക്കേണ്ടിവരുന്നെന്ന് മാത്രം.

ഡോ: നെല്‍സണ്‍ ജോസഫ്

We use cookies to give you the best possible experience. Learn more