| Thursday, 26th May 2022, 3:26 pm

'നമ്മളോക്കെ മനുഷ്യരല്ലേ, ഇലക്ഷന്‍ കഴിഞ്ഞാലും ഇവിടെ ജീവിക്കണ്ടേ'; വ്യാജ വീഡിയോ പ്രചരിപ്പിച്ച് നടത്തുന്ന സൈബര്‍ ആക്രമണത്തില്‍ ഡോ. ദയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: വ്യാജ വീഡിയോ പ്രചരിപ്പിച്ച് കുടുംബത്തിനെതിരെ അപവാദപ്രചരണം നടത്തുന്നുവെന്ന് തൃക്കാക്കരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന്റെ ഭാര്യ ഡോ. ദയ പാസ്‌കല്‍.

ആരോഗ്യകരമായി സംവാദങ്ങള്‍ നടത്താന്‍ ആശയ ദാരിദ്ര്യമുള്ളത് കൊണ്ടാണ് മറുഭാഗം അപവാദങ്ങള്‍ പ്രചരിപ്പിക്കുന്നതെന്ന് ദയ മാധ്യമങ്ങളോട് പറഞ്ഞു.

‘നമ്മളോക്കെ മനുഷ്യരല്ലേ..? ഇതോക്കെ ക്രൂരമല്ലേ? ഇലക്ഷന്‍ കഴിഞ്ഞാലും ഞങ്ങള്‍ക്ക് ഇവിടെ ജീവിക്കെണ്ടെ..? കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകണ്ടേ..? എനിക്ക് ജോലിക്ക് പോകണ്ടേ,’ ദയ പാസ്‌കല്‍ പറഞ്ഞു.

വളരെ കടുത്ത, ക്രൂരമായ സൈബര്‍ ആക്രമണമാണ് ഞങ്ങള്‍ നേരിടുന്നത്. വ്യക്തിപരമായി മറുപടി പറയണമെന്ന് ഞങ്ങള്‍ കരുതിയിട്ടില്ല. അതിന് കാരണം തെരഞ്ഞെടുപ്പ് വ്യക്തികള്‍ തമ്മിലുള്ള ഏറ്റുമുട്ടലല്ല. ആരോഗ്യകരമായി സംവാദങ്ങള്‍ നടത്തുവാന്‍ ആശയ ദാരിദ്ര്യമുള്ളത് കൊണ്ടാണ് മറുഭാഗം അപവാദങ്ങള്‍ പ്രചരിപ്പിക്കുന്നത്. അപവാദ പ്രചാരണം എല്ലാ പരിധിയും വിട്ടത് കൊണ്ടാണ് പ്രതികരിക്കേണ്ടി വന്നത്. പാര്‍ട്ടി നിയമ നടപടി സ്വീകരിച്ചതിനാല്‍ കേസ് കൊടുക്കുന്നില്ലെന്നും ദയ പറഞ്ഞു.

അതേസമയം, വ്യാജ വീഡിയോ ഷെയര്‍ ചെയ്ത പ്രൊഫൈലുകളുടെ രേഖകള്‍ സഹിതം ഡി.ജി.പിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും സി.പി.ഐ.എം പരാതി നല്‍കിയിരുന്നു.

വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഒരു വീഡിയോയാണ് ജോ ജോസഫിന്റെ പേരില്‍ കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്നതെന്നും കോണ്‍ഗ്രസ് നേതാക്കളുടെ ചിത്രമുള്ള ഫേസ്ബുക്ക് പേജിലാണ് ഇവ പ്രത്യക്ഷപ്പെട്ടതെന്നും മന്ത്രി പി. രാജീവും എം. സ്വരാജും പറഞ്ഞിരുന്നു.

‘ഒരു അശ്ലീല വീഡിയോ കോണ്‍ഗ്രസിലെ പ്രധാനപ്പെട്ട ആളുകളുടെ കവര്‍ ചിത്രമുള്ള പേജുകളില്‍ ആദ്യം പോസ്റ്റ് ചെയ്തു. ഇത് ആരാണെന്ന് അറിയാമോ എന്ന ചോദ്യത്തോടെയാണ് പോസ്റ്റ് ചെയ്തത്. അതിന് ശേഷം തൃക്കാക്കരയില്‍ സി.പി.ഐ.എമ്മിന് പറ്റിയ സ്ഥാനാര്‍ത്ഥിയാണ്, സ്ഥാനാര്‍ത്ഥി നായകനാകുന്ന വീഡിയോ എന്ന പേരില്‍ ആ വീഡിയോ വ്യാപകമായി പ്രചരിപ്പിച്ചു.

അതീവഗൗരവമുള്ള സംഗതിയാണ്. ഏതോ ഒരു വീഡിയോ എടുത്ത് അത് സ്ഥാനാര്‍ത്ഥിയുടേതാണെന്ന് പറഞ്ഞ് പ്രചരിപ്പിക്കുകയാണ്. ഒരു പാര്‍ട്ടിയും കാണിക്കാത്ത മോശപ്പെട്ട പ്രവര്‍ത്തനമാണ് യു.ഡി.എഫ് നടത്തുന്നത്,’ എന്നായിരുന്നു പി. രാജീവിന്റെ പ്രതികരണം.

എല്‍.ഡി.എഫിന് ലഭിക്കുന്ന ജനസ്വീകാര്യത കണ്ടിട്ടാണ് ആര്‍ക്കും അംഗീകരിക്കാന്‍ സാധിക്കാത്ത നെറികെട്ട പ്രചരണം യു.ഡി.എഫ് നടത്തുന്നതെന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കായി കോണ്‍ഗ്രസ് നേതൃത്വം സൈബര്‍ ക്രിമിനലുകളെ തീറ്റിപോറ്റുകയാണെന്നും എം. സ്വരാജ് വിമര്‍ശിച്ചു.

CONTENT HIGHLIGHTS: Dr. Daya Pascal against cyber attack 
We use cookies to give you the best possible experience. Learn more