| Wednesday, 6th October 2021, 10:05 am

മകള്‍ക്കെതിരായ സ്ത്രീധന പീഡനത്തില്‍ മനംനൊന്ത് പിതാവ് ആത്മഹത്യ ചെയ്ത സംഭവം; മകളുടെ ഭര്‍ത്താവ് അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: മലപ്പുറം മമ്പാട്ട് സ്ത്രീധന പീഡനക്കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. മകള്‍ നേരിടുന്ന സ്ത്രീധന പീഡനത്തില്‍ മനംനൊന്ത് പിതാവ് മൂസക്കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിലാണ് അറസ്റ്റ്.

മൂസക്കുട്ടിയുടെ മകള്‍ ഹിബയുടെ ഭര്‍ത്താവ് ഉറങ്ങാട്ടിരി സ്വദേശി അബ്ദുള്‍ ഹമീദാണ് അറസ്റ്റിലായത്. ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുന്‍പ് മൂസക്കുട്ടി എടുത്ത വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഇയാള്‍ ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു.
എസ്.പി.യുടെ നിര്‍ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണസംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

മകളെ ഭര്‍തൃവീട്ടുകാര്‍ സ്ത്രീധനത്തിന്റെ പേരില്‍ നിരന്തരം പീഡിപ്പിക്കുകയാണെന്നും തന്റെ വിഷമം കേരളം ഏറ്റെടുക്കണമെന്നും വീഡിയോയില്‍ മൂസക്കുട്ടി പറഞ്ഞിരുന്നു. ഈ വീഡിയോ ഉള്‍പ്പടെയാണ് ഹിബയും സഹോദരനും പൊലീസില്‍ പരാതി നല്‍കിയത്.

പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നെങ്കിലും അറസ്റ്റ് വൈകുന്നതില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതോടെയാണ് ഒളിവില്‍ കഴിയുന്ന പ്രതിയെ പിടികൂടാന്‍ എസ്.പിയുടെ നേതൃത്വത്തില്‍ അന്വേഷണസംഘം രൂപീകരിച്ചത്.

പ്രതിയെ രാത്രി ഒരു മണിയോടെയാണ് ബന്ധുവീട്ടില്‍ നിന്ന് പൊലീസ് പിടികൂടിയത്. ഇയാളെ ഇന്ന് നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കും.

വിവരിക്കാനാവാത്ത പീഡനമാണ് ഭര്‍ത്താവിന്റെ വീട്ടില്‍ താന്‍ അനുഭവിച്ചതെന്ന് ഹിബ പറഞ്ഞിരുന്നു. ഒരച്ഛനും സഹിക്കാനാവാത്ത ക്രൂരമായ വാക്കുകളാണ് ഭര്‍ത്താവ് അബ്ദുള്‍ഹമീദ് തന്റെ പിതാവിനോട് പറഞ്ഞതെന്നും ഹിബ പറയുന്നു.

തന്നെ മാനസികമായും ശാരീരികമായും അയാള്‍ എന്നെ ഉപദ്രവിക്കുമായിരുന്നെന്നും ക്രൂരമായ മര്‍ദ്ദനമാണ് ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും നേരിട്ടതെന്നും ഉപ്പയേയും ഉമ്മയേയും വിഷമിപ്പിക്കേണ്ടെന്ന് കരുതി പല കാര്യങ്ങളും താന്‍ വീട്ടില്‍ അറിയിച്ചിരുന്നില്ലെന്നും ഹിബ പറയുന്നു.

വേലക്കാരിയെപ്പോലെയാണ് എന്നെ കണ്ടത്. അത്രയേറേ ജോലി ചെയ്യിപ്പിച്ചിട്ടുണ്ട്. സ്വര്‍ണം ഇത് പോര എന്ന് പറഞ്ഞ് എന്നെ ഇവിടെ കൊണ്ടുവിട്ടു. ഇതോടെ ഉപ്പ ഉമ്മയുടെ കയ്യിലും കഴുത്തിലുമുണ്ടായിരുന്ന സ്വര്‍ണം എനിക്ക് ഊരി നല്‍കി. ഒരാഴ്ചയ്ക്ക് ശേഷം ഞാന്‍ ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോയി. ആ സ്വര്‍ണം അവരെ ഏല്‍പ്പിച്ചു. എന്നിട്ടും പണ്ടം പോരെന്ന് പറഞ്ഞ് വീണ്ടും ഉപദ്രവം തുടങ്ങി.

പത്ത് പവന്‍ കൂടി കൊണ്ടുവരണമെന്നായി ആവശ്യം. നിരന്തരമായി ഉപദ്രവമായിരുന്നു. ഒരുപാട് ആഗ്രഹിച്ചാണ് ഉപ്പ ഈ കല്യാണം നടത്തിയത്. എന്നിട്ടും അവിടെ ഞാന്‍ നേരിടുന്ന കാര്യങ്ങള്‍ അറിഞ്ഞാല്‍ ഉപ്പയ്ക്ക് സഹിക്കില്ല എന്നതുകൊണ്ട് പലതും ഞാന്‍ ഇവിടെ വന്ന് പറഞ്ഞിരുന്നില്ല. ഉറങ്ങാന്‍ പോലും അവര്‍ സമ്മതിച്ചിരുന്നില്ല. അടിക്കും, മൊട്ടുസൂചി കൊണ്ട് കുത്തും, പിന്നുകൊണ്ട് കുത്തും, എന്നെ ഇരിക്കാനോ കിടക്കാനോ സമ്മതിക്കില്ല.

പ്രസവിച്ചുകിടക്കുമ്പോള്‍ ഭര്‍ത്താവ് ഇവിടെ വന്ന് ഉപ്പയോട് സ്വര്‍ണം തന്നത് പോരെന്നും പത്ത് പവന്‍ കൂടി നല്‍കാതെ എന്നെ തിരികെ വീട്ടിലേക്ക് കൊണ്ടുപോകില്ലെന്നും പറഞ്ഞു. ഒരു കുട്ടി ഉണ്ടായാല്‍ സന്തോഷിക്കുകയല്ലേ വേണ്ടത് എന്ന് ഉപ്പ പറഞ്ഞപ്പോള്‍ നിങ്ങള്‍ എന്താണ് കരുതിയത് നിങ്ങളുടെ മകളെ താത്ക്കാലത്തേക്ക് അഡ്ജസ്റ്റ്മെന്റിന് കൊണ്ടുനടക്കുകയാണെന്നാണ് അയാള്‍ പറഞ്ഞത്. അത് എന്റെ ഉപ്പയ്ക്ക് താങ്ങാന്‍ കഴിഞ്ഞില്ല.

ഉപ്പയെ അവര്‍ തല്ലാന്‍ വരെ നോക്കി. 10 പവന്‍ തന്നില്ലെങ്കില്‍ വേറെ ആള്‍ക്ക് കെട്ടിച്ചുകൊടുത്തോ എന്നൊക്കെ പറഞ്ഞാണ് അവര്‍ പോയത്, ഹിബ പറയുന്നു.

കഴിഞ്ഞ മാസം 23നാണ് മൂസക്കുട്ടി തന്റെ വീടിന് സമീപമുള്ള റബ്ബര്‍ തോട്ടത്തില്‍ ആത്മഹത്യ ചെയ്യുന്നത്. മകളെ ഭര്‍തൃവീട്ടുകാര്‍ ഉപദ്രവിക്കുന്നതിലുള്ള ദുഃഖം വീഡിയോയായി ചിത്രീകരിച്ച ശേഷമായിരുന്നു ഇദ്ദേഹം ആത്മഹത്യ ചെയ്തത്.

‘മകളെ ഭര്‍ത്താവ് അബ്ദുള്‍ ഹമീദ് ക്രൂരമായി പീഡിപ്പിക്കുന്നു. എന്റെ വേദന കേരളം ഏറ്റെടുക്കണം. പത്ത് പവന്‍ നല്‍കാതെ മകളെ വേണ്ടെന്ന് ഭര്‍ത്താവ് പറയുന്നു” എന്നാണ് മൂസക്കുട്ടി വീഡിയോയില്‍ പറയുന്നത്. 2020 ജനുവരി 12നാണ് മൂസക്കുട്ടിയുടെ മകള്‍ ഹിബയും ഒതായി തെഞ്ചേരി സ്വദേശി അബ്ദുള്‍ ഹമീദും വിവാഹിതരായത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highloight: Dowry Torture Malapppuram Main Accuised Arrested

We use cookies to give you the best possible experience. Learn more