|

സ്ത്രീധന പീഡന പരാതികള്‍ കൂടുതലും കൊല്ലത്ത്; പി. സതീദേവി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികള്‍ ഏറ്റവും കൂടുതല്‍ ലഭിക്കുന്നത് കൊല്ലം ജില്ലയില്‍ നിന്നെന്ന് സംസ്ഥാന വനിത കമ്മീഷന്‍ അധ്യക്ഷ പി. സതീദേവി. വനിത കമ്മീഷനിലെത്തുന്ന പരാതികളുടെ സ്വഭാവത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു പി. സതീദേവി.

വിവാഹ ശേഷം ഗാര്‍ഹിക പീഡനം നേരുടുന്നവരുടെ പരാതിയില്‍ വര്‍ധനവുണ്ടായിട്ടുണ്ടെന്ന് സതീദേവി പറഞ്ഞു. വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പ് വധൂവരന്മാര്‍ വിവാഹപൂര്‍വ്വ കൗണ്‍സിലിങില്‍ പങ്കെടുക്കണമെന്നും ഇത് നിര്‍ബന്ധമാക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കുമെന്നും സതീദേവി പറഞ്ഞു.

സ്ത്രീധന പീഡന പരാതികള്‍ക്ക് പുറമെ വയോജനങ്ങള്‍ നേരിടുന്ന അരക്ഷിതാവസ്ഥ സംബന്ധിച്ചും പരാതി ലഭിക്കുന്നുണ്ടെന്നും വൃദ്ധരായ മാതാപിതാക്കളെ മക്കള്‍ സംരക്ഷണം നല്‍കുന്നില്ലെന്ന തരത്തിലുള്ള പരാതികളാണ് കൂടുതലായി കിട്ടുന്നതെന്നും സതീദേവി പറഞ്ഞു.

ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ സംബന്ധിച്ചുള്ള പരാതികള്‍ പരിഹരിക്കുന്നതിന് വാര്‍ഡ് തല ജാഗ്രതാ സമിതി രൂപികരിക്കുമെന്ന് സതീദേവി പറഞ്ഞു.

കമ്മീഷനില്‍ തീര്‍പ്പാക്കിയ കേസുകളില്‍ ഒത്തുതീര്‍പ്പ് വ്യവസ്ഥ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ സഹായത്തോടെ പ്രത്യേക മോണിറ്ററിംഗ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് പി. സതീദേവി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Dowry harassment complaints mostly in Kollam