| Wednesday, 18th October 2023, 11:56 am

രാജുവേട്ടനെയും സുരാജേട്ടനേയും ട്രീറ്റ് ചെയ്തതിൽ വ്യത്യാസമുണ്ട്; രണ്ടു രീതിയിലുള്ള ഷോട്ടുകൾ തന്നെയാണ് ഉപയോഗിച്ചിട്ടുള്ളത്: അലക്സ് ജെ.പുളിക്കൽ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമയിലെ താര നിരയെപോലെ തന്നെ അണിയറപ്രവർത്തകരെയും മലയാള സിനിമാ പ്രേക്ഷകർ ശ്രദ്ധിച്ചു തുടങ്ങിയിട്ടുണ്ട്. തട്ടത്തിൻ മറയത്ത്, ആക്ഷൻ ഹീറോ ബിജു, ഡ്രൈവിംഗ് ലൈസൻസ്, ആർ.ഡി.എക്സ് തുടങ്ങിയ ചിത്രങ്ങളുടെ ക്യമാറ ചലിപ്പിച്ച ഡി.ഒ.പിയാണ് അലക്സ് ജെ.പുളിക്കൽ.

ഡ്രൈവിംഗ് ലൈസെൻസ് എന്ന സിനിമയിലെ സിനിമാട്ടോഗ്രാഫിക് എക്സ്പെരിമെന്റസിനെക്കുറിച്ച് സംസാരിക്കുകയാണ് അലക്സ്. സിനിമയിൽ പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും ഒരുപോലെ ഹീറോ ആണെന്നും അതുപോലെ സിനിമയിൽ ഒരാൾ സാധാരണക്കാരനായ ഉദ്യോഗസ്ഥനും മറ്റൊരാൾ സിനിമാ താരവുമായതിനാൽ രണ്ടുപേരെയും ട്രീറ്റ് ചെയ്തതിൽ വ്യത്യാസമുണ്ടായിരുന്നെന്നും അലക്സ് പറഞ്ഞു. റെഡ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അലക്സ് പുളിക്കൽ.

‘ഡ്രൈവിംഗ് ലൈസൻസ് എടുത്തു കഴിഞ്ഞാൽ രാജുച്ചേട്ടന്റെ പോഷനാണെങ്കിലും സുരാജ് ചേട്ടന്റെ പോഷനാണെങ്കിലും രണ്ടുപേരും ഹീറോയാണ്. രണ്ടുപേരെയും ട്രീറ്റ് ചെയ്തതിൽ വ്യത്യാസമുണ്ട്. രാജു ചേട്ടൻ ഒരു സ്റ്റാർ ആണല്ലോ ആ സിനിമയിൽ, അതുകൊണ്ട് സ്റ്റാറിന്റെ ഒരു രീതി കാണിച്ചു കൊണ്ടുള്ള ഷോട്ടുകളായിരുന്നു പുള്ളിക്ക് ഉണ്ടായിരുന്നത്. എന്നാൽ സുരാജ് ചേട്ടൻ ഒരു സാധാരണക്കാരനാണ്.

പുള്ളിയുടെ വീട് ശ്രദ്ധിച്ചാൽ മനസ്സിലാവും, ഒരു സാധാരണക്കാരനായ ഉദ്യോഗസ്ഥന്റെ വീടിനെയാണ് അത് ട്രീറ്റ് ചെയ്തിരിക്കുന്നത്. നോർമൽ ഷോട്ടുകളാണ് കൊടുത്തിരിക്കുന്നത്. എന്നാൽ പുള്ളി കേറിവരുന്ന സമയത്ത് നല്ല ഷോട്ടുകളാണ്. ഒരു ഹെറോയിക്ക് ഷോട്ടുകളാണ് അവിടെ ട്രൈ ചെയ്തിട്ടുള്ളത്. അത് രണ്ടും തമ്മിൽ വ്യത്യാസമുണ്ട്. ശരിക്കും പറഞ്ഞാൽ അത് അത്തരത്തിൽ തന്നെ ചെയ്തു കഴിഞ്ഞാൽ നന്നാവും എന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്. ആളുകൾക്ക് ആ ഫീലും കിട്ടും,’ അലക്സ് പുളിക്കൽ പറഞ്ഞു.

സിനിമയിൽ നായകന്മാർ വരുന്ന സമയത്ത് ഒരു ഹീറോയിക്ക് ഓറ കിട്ടാൻ വേണ്ടിയിട്ട് ഹീറോയുടെ പുറകിൽ നിന്ന് സൂര്യ വെളിച്ചം പോലെയുള്ള ഹൈലൈറ്റ് ഉപയോഗിക്കാറുണ്ട്. ഡ്രൈവിംഗ് ലൈസൻസിൽ പൃഥ്വിരാജ് ഒരു സ്റ്റാർ ആയതുകൊണ്ട് ഹൈലൈറ്റ് ഉപയോഗിച്ച് ഒരു ഓറ കൊണ്ടുവരാൻ നോക്കിയിരുന്നെന്നും അലക്സ് അഭിമുഖത്തിൽ കൂട്ടിച്ചേർത്തു.

‘ഡ്രൈവിംഗ് ലൈസൻസിൽ ഹൈലൈറ്റ് കൂടുതൽ ചെയ്തിട്ടുണ്ട്. പൃഥ്വിരാജ് അതിൽ ഒരു സ്റ്റാർ ആയതുകൊണ്ട് ഒരു ഓറ ഉണ്ടാവാൻ വേണ്ടിയിട്ട് കുറച്ച് സ്ഥലങ്ങളിൽ ഒരു ഹൈലൈറ്റ് കൊടുത്തിട്ടുണ്ട്. അംങ്ങനെയുള്ള ഒരുപാട് ഷോട്ടുകൾ പ്ലാൻ ചെയ്തിരുന്നു,’ അലക്സ് പുളിക്കൽ പറഞ്ഞു.

Content Highlight: DOP Alex pulikkal about his film experience

We use cookies to give you the best possible experience. Learn more