| Wednesday, 9th November 2016, 1:57 pm

അമേരിക്ക ഇനി ട്രംപ് ഭരിക്കും: പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഹിലരി ക്ലിന്റന് തോല്‍വി

ഡൂള്‍ന്യൂസ് ഡെസ്‌ക്

അമേരിക്കയുടെ ചരിത്രത്തില്‍ തന്നെ ഏറെ വാശിയേറിയ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത മുന്നേറ്റമാണ് ട്രംപ് കാഴ്ച്ചവെച്ചത്. സെനറ്റിലും ജനപ്രതിനിധി സഭയിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടി വന്‍ മുന്നേറ്റമാണ് നടത്തിയത്.


വാഷിങ്ടണ്‍: അമേരിക്കയുടെ 45ാം പ്രസിഡന്റായി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണാള്‍ഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിക്കാനാവശ്യമായ 270 സീറ്റുകള്‍ മറികടന്നാണ്‌ഡൊണാള്‍ഡ് ട്രംപ് അധികാരമുറപ്പിച്ചത്.

യു.എസ് ചരിത്രത്തിലെ ഏറ്റവും പ്രായം ചെന്ന പ്രസിഡന്റായിട്ടാണ് ട്രംപ് വിജയിച്ചത്. 277 ഇലക്ടറല്‍ വോട്ടുകള്‍ നേടിയാണ് ട്രംപ് വിജയം ഉറപ്പിച്ചത്. 270 ഇലക്ടറല്‍ വോട്ടുകളായിരുന്നു വിജയിക്കാന്‍ വേണ്ടത്. ഡെമോക്രാറ്റിക് പക്ഷത്തെ എതിര്‍ സ്ഥാനാര്‍ഥി ഹില്ലരി ക്ലിന്റണ് 218 ഇലക്ടറല്‍ വോട്ടുകള്‍ മാത്രമാണ് നേടിയത്.

അഭിപ്രായ സര്‍വെകളിലെ പ്രവചനങ്ങള്‍ കാറ്റില്‍പറത്തിയാണ് ട്രംപിന്റെ വിജയം. ഡെമൊക്രാറ്റ് ശക്തികേന്ദ്രങ്ങളായ സംസ്ഥാനങ്ങള്‍ പോലും ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ ട്രംപിനൊപ്പം നിന്നു.

അമേരിക്കയുടെ ചരിത്രത്തില്‍ തന്നെ ഏറെ വാശിയേറിയ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത മുന്നേറ്റമാണ് ട്രംപ് കാഴ്ച്ചവെച്ചത്. സെനറ്റിലും ജനപ്രതിനിധി സഭയിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടി വന്‍ മുന്നേറ്റമാണ് നടത്തിയത്.

മുപ്പതോളം സംസ്ഥാനങ്ങള്‍ ട്രംപിനെ പിന്തുണച്ചപ്പോള്‍ 20 സംസ്ഥാനങ്ങള്‍ മാത്രമാണ് ഹില്ലരിക്കൊപ്പം നിന്നത്. നിര്‍ണായക സംസ്ഥാനങ്ങളായ ഫ്‌ളോറിഡയും, അരിസോണയും, പെന്‍സില്‍വാനിയയുമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ അപ്രതീക്ഷിതമായി ട്രംപിനൊപ്പം നില്‍ക്കുകയായിരുന്നു.

100 അംഗ സെനറ്റില്‍ പകുതിയിലേറെ സീറ്റുകള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേടി. ഡെമോക്രാറ്റ് ശക്തികേന്ദ്രമായ പെന്‍സില്‍വേനിയയിലെ വിജയമാണ് സെനറ്റിലെ ഭൂരിപക്ഷം നിലനിര്‍ത്താന്‍ റിപ്പബ്ലിക്കന്‍സിനെ സഹായിച്ചത്.

ഹിലരിയുടെ സംസ്ഥാനമായ അര്‍ക്കന്‍സാസിലും ട്രംപ് ആധിപത്യം നേടി. കഴിഞ്ഞ തവണ ഒബാമ വിജയിച്ച സ്വിങ് സ്റ്റേറ്റുകളായ ഫ്‌ലോറിഡയിലും ഒഹയോയിലും ഹിലരി തോറ്റു.

ജനപ്രതിനിധി സഭയായ ഹൗസ് ഓഫ് റപ്രസെന്റേറ്റീവ്‌സില്‍ ആകെയുള്ള 435 സീറ്റുകളില്‍ 232 സീറ്റുകള്‍ റിപ്പബ്ലിക്കന്‍സ് നേടിയിട്ടുണ്ട്. 218 സീറ്റാണ് സഭയില്‍ ഭൂരിപക്ഷത്തിന് വേണ്ടത്. ഡെമോക്രാറ്റുകള്‍ക്ക് 177 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്.

പ്രതീക്ഷിച്ചയിടങ്ങളില്‍ ഹില്ലരിക്ക് നേട്ടമുണ്ടാക്കാന്‍ സാധിക്കാത്തതാണ് ഡെമോരകാറ്റിക് പാര്‍ട്ടിയെ പരാജയത്തിലേക്ക് തള്ളിയിട്ടത്. എന്നാല്‍ തുടക്കം മുതല്‍ ട്രംപ് മുന്നേറുകയായിരുന്നു. പല സംസ്ഥാനങ്ങളിലും ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് ട്രംപ് ജയിച്ചു കയറിയത്.

ഒഹായോ, പെന്‍സില്‍വാനിയ, നോര്‍ത്ത് കരോലിന എന്നിവിടങ്ങളില്‍ നിന്ന് നേടിയ 82 സീറ്റുകളാണ് ട്രംപിനു വിജയമൊരുക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചത്.

പരാജയം സമ്മതിച്ച ഹിലരിയുടെ തെരഞ്ഞെടുപ്പ് പ്രചരണ വിഭാഗം മേധാവി ജോണ്‍ പോഡെസ്റ്റ ഇക്കാര്യത്തില്‍ ഒന്നും പറയാനില്ലെന്ന് വ്യക്തമാക്കി. ജനങ്ങളെ ഹിലരി അഭിസംബോധന ചെയ്യില്ലെന്നും അവര്‍ അറിയിച്ചു. അതേസമയം അര്‍ധരാത്രി പിന്നിട്ടിട്ടും ട്രംപ് അനുകൂലികള്‍ ആഹ്ലാദപ്രകടനവുമായി ന്യൂയോര്‍ക്കിലെ ടൈം സ്ക്വെയറില്‍ ഒത്തുകൂടിയിരിക്കുകയാണ്.

We use cookies to give you the best possible experience. Learn more