വാഷിങ്ടൺ: ചൈന ഒഴികെയുള്ള രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ പകരച്ചുങ്കം 90 ദിവസത്തേക്ക് മരവിപ്പിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. 90 ദിവസത്തേക്ക് പകരച്ചുങ്കം 10 ശതമാനം മാത്രമാക്കിയതായി ട്രംപ് അറിയിച്ചു. എന്നാൽ ചൈനയ്ക്കുള്ള താരിഫ് നിരക്ക് 125 ശതമാനമായി ഉയർത്തുന്നതായും യു.എസ് പ്രസിഡന്റ് പറഞ്ഞു.
ലോക വിപണിയോട് ചൈന ബഹുമാനക്കുറവ് കാണിച്ചെന്നും അതിനാൽ ചൈനയുടെ മേൽ ചുമത്തുന്ന തീരുവ വർധിപ്പിക്കുകയാണെന്നും ട്രംപ് പറഞ്ഞു.
‘ലോക വിപണികളോട് ചൈന കാണിച്ച ബഹുമാനക്കുറവിന്റെ അടിസ്ഥാനത്തിൽ , അമേരിക്ക ചൈനയ്ക്ക് മേൽ ഈടാക്കുന്ന തീരുവ ഞാൻ 125 ശതമാനമായി ഉയർത്തുന്നു. ഇത് ഉടനടി പ്രാബല്യത്തിൽ വരും.
അതേസമയം 75ലധികം രാജ്യങ്ങൾ യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ പ്രതിനിധികളെ വിളിച്ചിട്ടുണ്ട് എന്ന ഞാൻ മനസിലാക്കുന്നു. ഈ രാജ്യങ്ങൾ എന്റെ തീരുമാനത്തിന് ശേഷവും, യുണൈറ്റഡ് സ്റ്റേറ്റ്സിനെതിരെ ഒരു തരത്തിലും, രൂപത്തിലും, പ്രതികാരം ചെയ്തിട്ടില്ല. അതിനാൽ ഞാൻ താരിഫുകൾ 90 ദിവസത്തേക്ക് താത്ക്കാലികമായി നിർത്തിവെക്കുകയാണ്. കൂടാതെ ഈ കാലയളവിൽ 10 ശതാമാനം എന്ന നിരക്കിൽ പരസ്പര താരിഫ് നൽകിയാൽ മതി,’ ഡൊണാൾഡ് ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പോസ്റ്റിൽ പറഞ്ഞു.
അതേസമയം ചൈനയുടെ താരിഫ് 104 ശതമാനമായി ഉയർത്തിയതിന് പിന്നാലെ അമേരിക്കയുടെ താരിഫ് ചൈന 84 ശതമാനമായി ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചൈനക്ക് മേൽ 125 ശതമാനം എന്ന താരിഫ് നിരക്ക് ട്രംപ് ചുമത്തിയത്. ഇതോടെ മൂന്നാം തവണയാണ് ചൈനയ്ക്കുമേല്‍ യു.എസ് അധിക തീരുവ ഏര്‍പ്പെടുത്തുന്നത്. ചൈനയും ഇന്ത്യയും അടക്കം 86 രാജ്യങ്ങൾക്കെതിരെയായിരുന്നു ട്രംപ് ഭീമൻ തീരുവകൾ ചുമത്തിയത്. നിലവിൽ ചൈനക്ക് മേലുള്ള താരിഫ് നിലനിൽക്കും.
ട്രംപിന്റെ പ്രഖ്യാപനത്തിന് ശേഷം ആഗോള വിപണികളിൽ കുതിച്ചുയർന്നു. വിവിധ രാജ്യങ്ങൾക്കുള്ള പകരച്ചുങ്കം 90 ദിവസത്തേക്ക് നിർത്തലാക്കിയതിന് പിന്നാലെ എസ് & പി 500 ഓഹരി സൂചിക ഏകദേശം ഏഴ് ശതമാനം ഉയർന്നു.
ഏപ്രിൽ രണ്ടിനാണ് ലോകരാജ്യങ്ങൾക്ക് താരിഫ് ഏര്‍പ്പെടുത്തി കൊണ്ടുളള പ്രഖ്യാപനത്തിൽ ഡൊണാൾഡ് ട്രംപ് ഒപ്പ് വെച്ചത്. 20 ശതമാനം പകരചുങ്കം പ്രതീക്ഷിച്ചിരുന്ന ഇന്ത്യയ്ക്ക് ‘ഡിസ്‌ക്കൗണ്ടുള്ള പകരചുങ്കം’ എന്ന് പറഞ്ഞ് 26 ശതമാനം തീരുവയാണ് ട്രംപ് ചുമത്തിയിരുന്നത്. യൂറോപ്യന്‍ യൂണിയന് 20 ശതമാനം തീരുവയും യു.കെയ്ക്ക് പത്ത് ശതമാനം തീരുവയും ജപ്പാന് 24 ശതമാനം തീരുവയുമായിരുന്നു ഏർപ്പെടുത്തിയത്.
Content Highlight: Donald Trump raises tariffs on China to 125%, announces pause on most countries for 90 days: ‘Somebody had to do it’