| Wednesday, 20th January 2021, 7:57 pm

ബൈഡനെ കാത്തു നിന്നില്ല; ഒരു സസ്പെൻസ് കുറിപ്പ് കരുതിവെച്ച് ട്രംപും മെലാനിയയും നേരത്തെ വൈറ്റ് ഹൗസിൽ നിന്നിറങ്ങി

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിം​ഗ്ടൺ: വലിയ വിവാദങ്ങൾക്കും അട്ടിമറി നീക്കങ്ങൾക്കുമൊടുവിൽ അമേരിക്കയുടെ 45ാമത് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പ്രഥമ വനിത മെലാനിയ ട്രംപും വൈറ്റ് ഹൗസിൽ നിന്നിറങ്ങി.

ഡെമോക്രാറ്റിക് പ്രസിഡന്റ് ജോ ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് കാത്തു നിൽക്കാതെയാണ് ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിൽ നിന്നിറങ്ങിയത്. ഫ്ളോറിഡയിലേക്കാണ്  ട്രംപും കുടുംബവും പോയത്. ഇതിന് മുൻപ് അമേരിക്കയുടെ പ്രസിഡന്റായ റിച്ചാർഡ് നിക്സൺ മാത്രമാണ് അടുത്ത പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് കാത്തു നിൽക്കാതെ വൈറ്റ് ഹൗസ് വിട്ടത്.

ബൈഡന് എല്ലാവിധ ആശംസകളും നേർന്നാണ് ട്രംപ് വൈറ്റ് ഹൗസിൽ നിന്ന് പുറത്തു പോയത്. ബൈഡന് ഒരു കുറിപ്പ് എഴുതിവെച്ചിട്ടാണ് ട്രംപ് വൈറ്റ് ഹൗസിൽ നിന്ന് ഇറങ്ങിയതെന്ന് സി.എൻ.എൻ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഈ കുറിപ്പിന്റെ ഉള്ളടക്കത്തെക്കുറിച്ച് സൂചനകളൊന്നും ലഭ്യമല്ല.

മാസ്ക് ധരിക്കാതെയാണ് യാത്രയയപ്പ് ചടങ്ങിനും ട്രംപ് എത്തിയത്. താങ്ക്യൂ ട്രംപ് എന്ന മുദ്രാവാ​ക്യം മുഴക്കി നിരവധി പേർ അദ്ദേഹത്തിന് യാത്രയയപ്പ് നൽകാൻ എത്തിയിരുന്നു.

മുതിർന്ന റിപ്പബ്ലിക്കൻ നേതാവ് മാർക്ക് മെഡോസ് ജോയിന്റ് ബേസ് ആൻഡ്രൂസിൽ വെച്ച് നടന്ന ട്രംപിന്റെ യാത്ര അയപ്പ് ചടങ്ങിൽ പങ്കെടുത്തിരുന്നു.

ഡൊണാൾഡ് ട്രംപിന്റെ കുടുംബാം​ഗങ്ങളെല്ലാവരും യാത്രയയപ്പ് ചടങ്ങിൽ പങ്കെടുത്തു. അമേരിക്കയുടെ പ്രഥമ വനിതയായ മെലാനിയ ട്രംപും ചടങ്ങിൽ സംസാരിച്ചു.

എല്ലാ കാര്യങ്ങളും അതിസങ്കീർണമാണ്. ശ്രദ്ധാപൂർവ്വം പ്രവർത്തിക്കണമെന്നും വിടവാങ്ങൽ പ്രസം​ഗത്തിൽ ട്രംപ് പറഞ്ഞു. ഒമ്പത് മാസം കൊണ്ട് കൊവിഡ് വാക്സിൻ വികസിപ്പിക്കാൻ സാധിച്ചത് മെഡിക്കൽ ചരിത്രത്തിലെ വിസ്മയം എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.

‘നിങ്ങൾ അത്ഭുതകരമായ ജനതയാണ്. ഇതൊരു മഹത്തായ രാഷ്ട്രമാണ്. നിങ്ങളുടെ പ്രസിഡന്റായി ഇരിക്കുക എന്നത് അഭിമാനകരമായിരുന്നു,’ ട്രംപ് പറഞ്ഞു. താനെല്ലാം ശ്രദ്ധിക്കുകയും കേൾക്കുകയും ചെയ്യുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Donald Trump leaves White House

We use cookies to give you the best possible experience. Learn more