എന്റെ ദൈവമേ...അവന്റെ ഓരോ ട്വീറ്റും എത്രത്തോളം കള്ളമാണ്; ട്രംപിനെതിരെ സഹോദരി
World News
എന്റെ ദൈവമേ...അവന്റെ ഓരോ ട്വീറ്റും എത്രത്തോളം കള്ളമാണ്; ട്രംപിനെതിരെ സഹോദരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 23rd August 2020, 11:40 am

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ വിമര്‍ശനവുമായി സഹോദരി മാരിന്‍ ബാരി ട്രംപ്. തന്റെ മരുമകളായ മേരി എല്‍ ട്രംപിനോട് രഹസ്യമായി നടത്തിയ സംഭാഷണത്തിലാണ് മാരിന്‍ ട്രംപിനെക്കുറിച്ച് തുറന്ന് സംസാരിച്ചത്.

ഞാന്‍ ഫെഡറല്‍ ജഡ്ജിയായി സേവനമനുഷ്ടിച്ചിരുന്ന കാലത്ത് ഫോക്‌സ് ന്യൂസില്‍ ട്രംപിന്റെ പ്രസംഗം കാണാനിടയായി. അമേരിക്കയിലേക്കുള്ള അഭയാര്‍ഥി വിഷയത്തെപ്പറ്റിയായിരുന്നു ചര്‍ച്ച. ‘അവരെ അതിര്‍ത്തിയിലേക്ക് അടുപ്പിക്കില്ല’-എന്ന വാക്കുകളാണ് ഞാന്‍ കേട്ടത്. കുട്ടികളെ മാതാപിതാക്കളില്‍ നിന്ന് അകറ്റി ഇടുങ്ങിയ ക്വാര്‍ട്ടേഴ്‌സുകളില്‍ പ്രവേശിപ്പിക്കുന്ന സമയമായിരുന്നു അത്.

യാതൊരു തത്വങ്ങളുമില്ലാത്തയാളാണ് അദ്ദേഹം. ഒന്നുമില്ല. ഒരു ദൈവവിശ്വാസിയാണെങ്കില്‍ ആളുകള്‍ക്ക് നന്മ മാത്രമാണ് ചെയ്യേണ്ടത്. അല്ലാതെ ഇത്തരത്തില്‍ ക്രൂര കൃത്യങ്ങള്‍ ചെയ്യുന്നവരെ എങ്ങനെ ദൈവവിശ്വാസിയെന്ന് വിളിക്കും- മാരിന്‍ പറഞ്ഞു.

എന്റെ ദൈവമേ…അവന്റെ ഓരോ ട്വീറ്റും എത്ര കള്ളങ്ങളാണ്. ഞാന്‍ വളരെ സ്വതന്ത്രമായാണ് ഇപ്പോള്‍ ഇത് സംസാരിക്കുന്നത്. യാതൊരു തയ്യാറെടുപ്പുകളുമില്ലാതെ കള്ളങ്ങള്‍ മാത്രം അയാള്‍ പറയുന്നു.

അതിര്‍ത്തിയിലെ കുട്ടികള്‍ക്ക് വേണ്ടി അയാള്‍ എന്താണ് ചെയ്തത്. അഭയാര്‍ഥി വിഷയത്തില്‍ കോടതിയില്‍ ഞാനെടുത്ത നിര്‍ദ്ദേശങ്ങള്‍ പോലും അയാള്‍ ശരിക്ക് കേട്ടിട്ടുണ്ടെന്ന് തോന്നുന്നില്ല. അഭയാര്‍ഥികളോട് മാന്യമായി പെരുമാറാത്തതിന് കോടതിയിലെ ജഡ്ജിക്കെതിരെ വരെ ഞാന്‍ നിലകൊണ്ടിട്ടുണ്ട്. ഇതൊന്നും ട്രംപിന് മനസ്സിലായിട്ടില്ലാത്തതില്‍ വിഷമം തോന്നുന്നു. അതിനെപ്പറ്റിയൊന്നും അദ്ദേഹം വായിച്ചിട്ടില്ലെന്ന് തോന്നുന്നു- മാരിന്‍ പറഞ്ഞു.

അതേസമയം മാരിന്‍,  ട്രംപിനെ ഇതുവരെ പരസ്യമായി വിമര്‍ശിച്ചിട്ടില്ല. തന്റെ സഹോദരങ്ങളോടും മരുമക്കളോടും മാത്രമേ അവര്‍ തന്റെ വിയോജിപ്പുകള്‍ തുറന്ന് പറഞ്ഞിട്ടുള്ളു. റെക്കോര്‍ഡിംഗുകളിലെ അവരുടെ അസാധാരണമായ പരാമര്‍ശങ്ങള്‍ അദ്ദേഹത്തിന്റെ സഹോദരങ്ങളില്‍ ഒരാള്‍ ആദ്യമായി നടത്തിയ ഏറ്റവും വിമര്‍ശനാത്മക അഭിപ്രായങ്ങളായി അടയാളപ്പെടുത്തുന്നു. മേരി ട്രംപ് ഒഴികെ മറ്റാരും പ്രസിഡന്റിനെ പരസ്യമായി വിമര്‍ശിച്ചിട്ടില്ല.

നേരത്തേ ട്രംപിനെതിരെ ആരോപണങ്ങളുമായി ട്രംപിന്റെ സഹോദരന്റെ മകള്‍ കൂടിയായ മേരി ട്രംപ് രംഗത്തത്തിയിരുന്നു. ഇവരുടെ വരാനിരിക്കുന്ന പുസ്തകമായ ടൂ മച്ച് ആന്റ് നെവര്‍ ഇനഫ്; ഹൗ മൈ ഫാമിലി ക്രിയേറ്റഡ് ദ മോസ്റ്റ് ഡേഞ്ചറസ് മാന്‍ എന്ന പുസ്തകത്തിലാണ് ട്രംപിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.

ട്രംപിന്റെ സഹോദരനായ ഫ്രെഡി ട്രംപിന്റെ മകളാണ് മേരി ട്രംപ്. തന്റെ പിതാവ് ഒരു മദ്യപാനിയായിരുന്നെന്നും പിതാവിന്റെ സഹോദരങ്ങളുടെ നിശബ്ദദതയും നിഷ്ടക്രിയത്വും അദ്ദേഹത്തെ നശിപ്പിച്ചെന്നും ഇവര്‍ പറയുന്നു. തന്റെ രാജ്യത്തെ ട്രംപ് നശിപ്പിക്കുന്നത് കണ്ടു കൊണ്ട് നില്‍ക്കാനാവില്ലെന്ന് ഇവര്‍ സി.എന്‍.എന്നിനോട് പറഞ്ഞിരുന്നു.

തന്റെ പഴയ ഓര്‍മകളും മറ്റു കുടുംബാംഗങ്ങളോട് ചോദിച്ചറിഞ്ഞുമാണ് മേരി ട്രംപ് പുസ്തകം എഴുതിയിരിക്കുന്നത്. ഒപ്പം ബിസിനസ് രേഖകളും മറ്റും പുസ്തകത്തിനായി ശേഖരിച്ചുണ്ടായിരുന്നു.

ട്രംപിന്റെ ബിസിനസ് ജീവിതത്തെ പറ്റിയും, വൈറ്റ് ഹൗസ് പ്രവര്‍ത്തനങ്ങളെ പറ്റിയും ട്രംപും പിതാവുമായുള്ള ബന്ധത്തെ പറ്റിയും പുസ്തകത്തില്‍ പറയുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക


content highlights; donald-trump-has-no-principles-is-cruel-sister-maryanne-trump