| Tuesday, 26th April 2022, 1:35 pm

നടക്കാത്ത ആവശ്യങ്ങളുമായി വരരുത്; രാമനവമി ആഘോഷങ്ങള്‍ക്കിടെയുണ്ടായ സംഘര്‍ഷങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാമനവമി, ഹനുമാന്‍ ജയന്തി ആഘോഷങ്ങള്‍ക്കിടെയുണ്ടായ സംഘര്‍ഷങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിടണമെന്ന ഹരജി സുപ്രീംകോടതി തള്ളി. റിട്ടയേര്‍ഡ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയാണ് തള്ളിയത്. അഭിഭാഷകനായ വിശാല്‍ തിവാരിയാണ് ഹരജി സമര്‍പ്പിച്ചിരുന്നത്.

കോടതിക്ക് അനുവദിക്കാന്‍ കഴിയാത്ത ആവശ്യങ്ങളുമായി സമീപിക്കരുതെന്ന് ജസ്റ്റിസ് എല്‍. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഏതെങ്കിലും റിട്ടയേര്‍ഡ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഈ കേസ് ഏറ്റെടുക്കാന്‍ തയ്യാറാണോയെന്നും ബെഞ്ച് ചോദിച്ചു.

രാജസ്ഥാന്‍, ദല്‍ഹി, മധ്യപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളില്‍ രാമ നവമിയോടനുബന്ധിച്ച് നടന്ന കലാപങ്ങളില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടായിരുന്നു വിശാല്‍ തിവാരി ഹരജി സമര്‍പ്പിച്ചത്.

മധ്യപ്രദേശ്, ഗുജറാത്ത്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ ബുള്‍ഡോസര്‍ ജസ്റ്റിസിന്റെ ഏകപക്ഷീയമായ നടപടിയെക്കുറിച്ച് അന്വേഷിക്കാന്‍ സമാനമായ ഒരു കമ്മിറ്റി രൂപീകരിക്കാന്‍ നിര്‍ദേശം നല്‍കണമെന്നും സുപ്രീംകോടതിയില്‍ ഹരജി നല്‍കിയിരുന്നു.

ഇത്തരം നടപടികള്‍ തികച്ചും വിവേചനപരവും ജനാധിപത്യത്തിന്റെയും നിയമവാഴ്ചയുടെയും സങ്കല്‍പ്പത്തിന് ചേരുന്നതല്ലെന്നും ഹരജിയില്‍ പറയുന്നു.

വടക്കുപടിഞ്ഞാറന്‍ ദല്‍ഹിയിലെ ജഹാംഗീര്‍പുരിയില്‍ ഹനുമാന്‍ ജയന്തി ഘോഷയാത്രയ്ക്കിടെ രണ്ട് സമുദായങ്ങളില്‍ നിന്നുള്ള ആളുകള്‍ ഏറ്റുമുട്ടുകയായിരുന്നു. അക്രമത്തില്‍ എട്ട് പൊലീസുകാര്‍ക്കും ഒരു സാധാരണക്കാരനും പരിക്കേറ്റിരുന്നു. കേസില്‍ ഇതുവരെ 27 പേരെ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇതേത്തുടര്‍ന്ന് കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി ജഹാംഗീര്‍പുരിയിലെ മുസ്‌ലിങ്ങളുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങള്‍ പൊളിച്ചിരുന്നു.

Content Highlights: “Don’t Ask For Relief Which”: Court Rejects Plea Over Communal Clashes

We use cookies to give you the best possible experience. Learn more