| Sunday, 25th April 2021, 1:33 pm

ഏഴാം ക്ലാസില്‍ പഠിത്തം നിര്‍ത്തി കുറുവടി കറക്കാന്‍ ഇറങ്ങിയ മോദിയോട് ചോദ്യങ്ങള്‍ ഇല്ല; പക്ഷെ സാറ ഗില്‍ബെര്‍ട്ടും ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്സിറ്റിയും  ഇത് നിര്‍ത്തിക്കണം

അനീഷ് മാത്യു

കൊവിഷില്‍ഡിന്റെ വില തീരുമാനിക്കാനുള്ള അവകാശം സിറം ഇന്‌സ്ടിട്യൂട്ടിനുണ്ടോ ?

ഓസ്ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ജെന്നര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രൊഫസര്‍ സാറ ഗില്‍ബെര്‍ട്ട് എന്ന സയന്റിസ്‌റ് ആണ് കൊവിഷില്‍ഡ് എന്ന പേരില്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഇറക്കുന്ന വാക്‌സിന്‍ കണ്ടു പിടിച്ചത്.
ഈ വാക്‌സിന്റെ ശരിയായ പേര് ChAdOx1 എന്നാണ്.

2020 ജനുവരി 15 നാണു ബ്രിട്ടനില്‍ ആദ്യ കൊവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ വാക്‌സിന്‍ പക്ഷെ ജനുവരി 13 തന്നെ റെഡി ആയിരുന്നു.
ചുരുക്കത്തില്‍ കൊവിഡ് വാക്‌സിന്‍ കൊവിഡിന് മുമ്പ് തന്നെ റെഡി ആയിരുന്നു.

എങ്ങനെ ആണ് ഓക്‌സ്‌ഫോര്‍ഡ് ഇത് സാധിച്ചെടുത്തത് ?

പരമ്പരാഗത വാക്‌സിനുകള്‍ – നമ്മുടെ ഒക്കെ കുട്ടിക്കാലത്തെ രോഗപ്രതിരോധ പ്രോഗ്രാം ഉള്‍പ്പെടെ – യഥാര്‍ത്ഥ വൈറസിന്റെ കൊല്ലപ്പെട്ടതോ ദുര്‍ബലമായതോ ആയ ഒരു രൂപം ഉപയോഗിക്കുക, അല്ലെങ്കില്‍ അതിന്റെ ശകലങ്ങള്‍ ശരീരത്തില്‍ കുത്തിവയ്ക്കുക എന്നതാണ്. എന്നാല്‍ ഇവ വികസിപ്പിക്കാന്‍ വളരെ കാലം എടുക്കും.

ഈ ഗവേഷണം 2014ലെ ചരിത്രത്തിലെ ഏറ്റവും വലിയ എബോള ഔട്‌ബ്രേക്കിനു ശേഷം തന്നെ തുടങ്ങിയതാണ്, അല്ലാതെ കൊവിഡിന് രണ്ടു ആഴ്ച കഴിഞ്ഞപ്പോള്‍ തുടങ്ങിയതല്ല എന്നതാണ് ആദ്യം അറിയേണ്ടത്.

ChAdOx1 ഇന്റെ ചരിത്രം 2014 ഇലെ എബോള ഔട്‌ബ്രെക്കില്‍ തുടങ്ങുന്നു. ആ സമയത്ത് എബോളക്കെതിരെ ഉണ്ടാക്കിയ വാക്‌സിനില്‍ കൊവിഡിന് വേണ്ട ജനിതകമാറ്റം വരുത്തിയ വാക്‌സിന്‍ ആണ് ChAdOx1.

പ്രൊഫസര്‍ സാറയുടെ നേത്രത്വത്തില്‍ ഉള്ള ശാസ്ത്രജ്ഞര്‍ ഒരു സാധാരണ ജലദോഷ വൈറസ് എടുക്കുകയും അത് ചിമ്പാന്‍സികളെ കുത്തിവക്കുകയും അങ്ങനെ ഉണ്ടാക്കിയെടുത്ത ഏതുതരം ഫ്ളുകളെയും പ്രതിരോധിക്കുന്ന ഒരു വാക്‌സിന്‍ ഉണ്ടാക്കി എടുത്തു.

ചിമ്പുകളില്‍ നിന്നുള്ള വൈറസ് ജനിതകമാറ്റം വരുത്തിയതിനാല്‍ ഇത് മനുഷ്യരില്‍ അണുബാധയുണ്ടാക്കില്ല. ആക്രമണത്തിനായി രോഗപ്രതിരോധ സംവിധാനത്തെ പരിശീലിപ്പിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നതെന്തും ജനിതക ബ്ലൂപ്രിന്റുകള്‍ അടങ്ങിയിരിക്കുന്നതിനായി ഇത് അസുഖങ്ങള്‍ക്കു അനുസരിച്ചു പരിഷ്‌കരിക്കാനാകും. ഓക്‌സ്‌ഫോര്‍ഡ് ഗവേഷകര്‍ ChAdOx1 – അല്ലെങ്കില്‍ ചിമ്പാന്‍സി അഡെനോവൈറസ് ഓക്‌സ്‌ഫോര്‍ഡ് വണ്‍ എന്ന വാക്‌സിന്‍ നിര്‍മ്മിച്ചു. ഒരുതരം plug and play .

കൊവിഡിന് മുമ്പ്, 330 പേര്‍ക്ക് ഇന്‍ഫ്‌ലുവന്‍സ മുതല്‍ സിക വൈറസ് വരെയും പ്രോസ്റ്റേറ്റ് കാന്‍സര്‍ മുതല്‍ ഉഷ്ണമേഖലാ രോഗമായ ചിക്കുന്‍ഗുനിയ വരെയും രോഗങ്ങള്‍ക്ക് ChAdOx1 അടിസ്ഥാനമാക്കിയുള്ള വാക്‌സിനുകള്‍ നല്‍കിയിരുന്നു.

പ്രൊഫെസ്സര്‍ സാറ ഗില്‍ബെര്‍ട്ടിന്റെ പറ്റി വായിക്കുക https://www.ox.ac.uk/…/find-an…/professor-sarah-gilbert
ഈ വാക്‌സിന്‍ ഉണ്ടാക്കിയെടുത്തതിന്റെ കഥ അറിയാന്‍ കാണുക : https://youtu.be/TAgt6uyF5Mc
ഇത്ര പെട്ടെന്ന് ഈ വാക്‌സിന്‍ ഉണ്ടാക്കാന്‍ ഓക്‌സ്‌ഫോര്‍ഡിനു എന്തുകൊണ്ട് സാധിച്ചു എന്നതില്‍ കൂടുതല്‍ അറിയാന്‍ വായിക്കുക https://www.bbc.com/news/health-55041371

ഇനി ശ്രദ്ധിച്ചു വായിക്കു- രാഷ്ട്രീയമാണ്.

ഓക്‌സ്‌ഫോര്‍ഡ് പൊതുജനത്തിന്റെ ഫണ്ട് കൊണ്ട് പ്രവര്‍ത്തിക്കുന്ന ഒരു ഗവണ്മെന്റ് യൂണിവേഴ്‌സിറ്റി ആണ്. വാക്‌സിന്‍ ഉണ്ടാക്കിയാല്‍ മാത്രം പോരാ, അതിനൊരു ട്രയല്‍ പ്രോസസ്സ് ഉണ്ട്. പല തരത്തില്‍ ഉള്ള പല പ്രായത്തില്‍ ഉള്ള ഒട്ടനവധി ആളുകളില്‍ ടെസ്റ്റ് നടത്തണം. അതിനായി ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ ഉണ്ടാക്കുന്നതില്‍ എക്‌സ്‌പെര്‍ടൈസ് ഉള്ള കമ്പനികളെ ക്ഷണിച്ചു.

ഒരേ ഒരു നിബന്ധന – ഈ വാക്‌സിന്‍ പാന്‍ഡെമിക് പീരിയഡ് കഴിയുന്നത് വരെ എങ്കിലും നിര്‍മാണ ചിലവില്‍ തന്നെ നല്‍കണം. മൂന്നാം ലോകം എന്നറിയപ്പെടുന്ന ഇന്ത്യയും ആഫ്രിക്കയും അടക്കമുള്ള രാജ്യങ്ങളില്‍ ലാഭമെടുക്കാതെ നല്‍കണം. ഏതാണ്ട് 200 കോടി എങ്കിലും അങ്ങനെ നല്‍കണം. അതില്‍ തന്നെ ബ്രിട്ടനില്‍ 40 കോടി നല്‍കണം ഈ സമയമായപ്പോളേക്കും പ്രമുഖ വാക്‌സിന്‍ നിര്‍മ്മാണകമ്പനികള്‍ എല്ലാം തന്നെ അവരുടേതായ രീതിയിലോ രാജ്യങ്ങളുടെ ഗവണ്മെന്റുകളുടെ സഹായത്തോടെയോ വാക്‌സിന്‍ കണ്ടുപിടിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു.

ഇരുന്നൂറു കോടി വാക്‌സിന്‍ ഉണ്ടാക്കാനുള്ള ചിലവില്‍ തന്നെ നല്‍കണം എന്നത് കൊണ്ടും പുതിയ ടെക്നോളജി ആയതിനാല്‍ പരാജയപ്പെടാനുള്ള സാധ്യതയുള്ള കാരണം വലിയ വാക്‌സിന്‍ നിര്‍മ്മാണകമ്പനികള്‍ ഒന്നും ഓക്‌സ്‌ഫോര്‍ഡിന്റെ ഈ ഓഫറില്‍ വലിയ താല്പര്യം കാണിച്ചില്ല.

അങ്ങനെ ആണ് ആസ്ട്രസെനിക എന്ന കമ്പനി വരുന്നത്. വാക്‌സിന്‍ ഉണ്ടാക്കുന്ന ബിസിനസില്‍ വലിയ പാര്‍ട്ടിയൊന്നും അല്ല ആസ്ട്രസെനിക. നിലവില്‍ ഒരേ ഒരു വാക്‌സിനെ അവരുടെ പേരില്‍ പേറ്റന്റുള്ളു. കൊവിഡ് പാന്‍ഡെമിക്ക് എന്ന അവസ്ഥ മാറി എന്‍ഡെമിക്ക് എന്ന അവസ്ഥയില്‍ പല രാജ്യങ്ങളിലും തുടരും അതില്‍ തന്നെ ഒരു കൊല്ലത്തിനു ശേഷം ലാഭമെടുത്തല്‍ പോലും വളരെ വലുതാണ്, കൂടാതെ ഫൈസര്‍ പോലെയുള്ള ആഗോള വാക്‌സിന്‍ കുത്തകളൊട് മത്സരിക്കാനും ലോകം മുഴുവന്‍ അറിയപ്പെടാനും ഉള്ള അവസരം ആണ് എന്നതൊക്കെ ആയിരിക്കാം അവര്‍ ഇതില്‍ ലാഭമായി കണ്ടത്.

ഓക്‌സ്‌ഫോര്‍ഡിന്റെ കന്‍ഡിഷനുകള്‍ അംഗീകരിച്ചു വാക്‌സിന്‍ ടെസ്റ്റുകള്‍ നടത്താനുള്ള പാര്‍ട്ണര്‍ഷിപ്പിനും അതിനു ശേഷം അത് വലിയ തോതില്‍ ഉണ്ടാക്കാനും വിതരണം ചെയ്യാനും ലോകം മുഴുവന്‍ പാര്‍ട്ണര്‍ഷിപ്പുകളില്‍ എത്താനും ഉള്ള ലൈസന്‍സ് ആസ്ട്രസെനികക്ക് കിട്ടി.
ഒരേ ഒരു കണ്ടിഷനില്‍ – പാന്‍ഡെമിക്ക് കഴിയും വരെ എങ്കിലും ഇത് ഉണ്ടാക്കുന്ന ചിലവില്‍ ലാഭമില്ലാതെ വില്‍ക്കണം.

ആസ്ട്രസെനികയും ഓക്‌സ്‌ഫോര്‍ഡിലെ ജെന്നര്‍ ഇന്‍സ്റ്റിറ്റ്യൂട്ടും കൂടി വാക്‌സിന്‍ ടെസ്റ്റുകള്‍ ബ്രിട്ടനിലെ ജനങ്ങളില്‍ നടത്തി – ഒരു കാര്യം ഓര്‍ക്കുക ഈ ടെസ്റ്റിന് വേണ്ടി വന്ന സാധാരണമനുഷ്യര്‍ എല്ലാവരും സ്വയം വോളന്റീര്‍ ആയി വന്നവര്‍ ആണ്. ഒരു നാരങ്ങാ വെള്ളം പോലും പ്രതിഫലം ആയി വാങ്ങിയിട്ടില്ല.

ടെസ്റ്റുകള്‍ കഴിഞ്ഞു. അസ്ട്രസെനിക എന്നത് വാക്‌സിന്‍ ഉണ്ടാക്കി വലിയ പരിചയം ഉള്ള കമ്പനി അല്ല എന്ന് പറഞ്ഞല്ലോ – അതുകൊണ്ട് ഇത് മാസ് പ്രോഡക്ഷന്‍ നടത്താനായി ഇന്ത്യയിലും ബ്രസീലിലും ഒക്കെയുള്ള വാക്‌സിന്‍ ഉണ്ടാക്കുന്ന കമ്പനികളും ആയി ഉത്പാദനത്തിനും വിതരണത്തിനും ഉള്ള ലൈസന്‍സിങ് നല്‍കി

ഇവിടെ മുതല്‍ മാത്രം ആണ് പൂനൈക്കാരന്‍ സൈറസ് പൂനവാല പിക്ച്ചറില്‍ വരുന്നത്.

ലോകത്തിലെ ഏറ്റവും കൂടുതല്‍ വാക്‌സിന്‍ ഉണ്ടാക്കുന്ന ( തായ്വാനീസ് കമ്പനി ഫോക്‌സ്‌കോണ്‍ ഫോണുകള്‍ ഉണ്ടാക്കും എന്നത് പോലെ വെറുതെ ഉണ്ടാക്കുന്നു എന്നെ ഉള്ളു, കണ്ടുപിടിത്തം ഒന്നും ഇതുവരെ ഇല്ല ) സിറം ഇന്‍സ്റ്റിറ്റിയൂറ്റുമായി ആസ്ട്രസെനിക ഉത്പാദനത്തിനും വിതരണത്തിനുമുള്ള കോണ്‍ട്രാക്റ്റ് ഒപ്പിടുന്നു.

നിലവില്‍ വാക്‌സിന്റെ ഉടമ ആസ്ട്ര സെനികയും ഓക്‌സ്‌ഫോര്ഡും മാത്രമാണ്. ഓക്‌സ്‌ഫോര്‍ഡിനു സിറം ഇന്‍സ്‌റിറ്റിയൂമായി യാതൊരു കരാറും ഇല്ല.

അതിനാല്‍ തന്നെ ഈ വാക്‌സിന്‍ എന്ത് വിലക്ക് വില്‍ക്കണം എന്നത് തീരുമാനിക്കാനുള്ള ഒരു അവകാശവും അവര്‍ക്കില്ല. രണ്ടു ബില്യണ്‍ വരെ, അല്ലെങ്കില്‍ പാന്‍ഡെമിക്ക് പീരിയഡ് തീരും വരെ കോസ്റ്റ് ആയ 2 ഡോളര്‍ അതായത് 150 രൂപയ്ക്കു ഗവണ്മെന്റുകള്‍ക്കു കൊടുക്കണം എന്ന് ഓക്‌സ്‌ഫോര്ഡും അസ്ട്ര സെനികയും ആയി കരാര്‍ ഉണ്ട് താനും.

സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ആകെ എടുത്ത റിസ്‌ക്ക് എന്നത് അവര്‍ നിലവില്‍ ഉണ്ടാക്കിക്കൊണ്ടിരുന്ന റാബിസ് വാക്സിന്‍ പോലെയുള്ള വാക്‌സിന്‍ ഉണ്ടാക്കുന്നതിന്റെ കൂടെ ഈ വാക്‌സിന്‍ ഉണ്ടാക്കാനായി അവരുടെ ഉല്പാദനശേഷി കൂട്ടാനായി കുറച്ചു പണം ചിലവഴിച്ചു എന്നത് മാത്രമാണ്. അതിനു പോലും കേന്ദ്രഗവണ്മെന്റിന്റെ സഹായം കിട്ടിയിട്ടുണ്ട് എന്നാണ് മനസിലാക്കുന്നത്.

ഇനി ചോദ്യങ്ങള്‍?

ഒന്ന് – പ്രധാനമന്ത്രി വന്നിട്ട് ഒരു രാത്രി വാക്‌സിന്‍ പ്രൈവറ്റ് കമ്പനികള്‍ക്കും ആശുപത്രികള്‍ക്കും വാങ്ങാനും വിതരണം ചെയ്യാനും ഉള്ള അവകാശം കൊടുക്കുന്നു. പിറ്റേന്ന് നേരം വെളുത്തപ്പോള്‍ പൂനവാല പല തലത്തില്‍ ഉള്ള വില തീരുമാനിക്കുന്നു. ഇന്ത്യാ ഗവണ്മെന്റുമായോ അല്ലെങ്കില്‍ അസ്ട്ര സെനികയും ആയോ ഒരു ചര്‍ച്ചയും നടത്താനുള്ള സമയം ഉണ്ടാകാന്‍ സാധ്യത ഇല്ല.

ബ്രിട്ടീഷ് ഗവണ്മെന്റിനു അസ്ട്ര സെനിക ഇതേ വാക്‌സിന്‍ 2 ഡോളര്‍ അതായത് 150 രൂപയ്ക്കു ആണ് – വെറും 66 മില്യണ്‍ മാത്രം ജനസംഖ്യ ഉള്ള 400 മില്യണ്‍ ഡോസുകള്‍ അങ്ങനെ കൊടുക്കണം. അപ്പോള്‍ മനസിലാക്കേണ്ടത് കോസ്റ്റ് പ്രൈസ് എന്നത് 150 രൂപ ആണെന്നല്ല ?
അപ്പോള്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് 400 രൂപയും 600 രൂപയും എന്ന വിലകള്‍ ഏകപക്ഷീയമായി തീരുമാനിച്ചത് ഓക്‌സ്‌ഫോര്ഡും ആസ്ട്ര സെനികയും തമ്മിലുള്ള കോസ്റ്റില്‍ വില്‍ക്കണം എന്ന കരാറിന്റെ ലംഘനം അല്ലെ ?

രണ്ട് – ആരോഗ്യമന്ത്രിയോ പ്രധാനമന്ത്രി നിയമിച്ച ഒരു കമ്മറ്റി ആണോ ഈ വിലകള്‍ തീരുമാനിച്ചത് ? അങ്ങനെ ആണെങ്കില്‍ ആ കമ്മറ്റി എവിടെ ?

മൂന്ന് – സിറം ഇന്‌സ്ടിട്യൂട്ടിന്റ ബിസിനസ് റിസ്‌ക് എന്നത് ഒരു വാക്‌സിന്‍ പൂര്‍ണ്ണമായും ട്രയല്‍ കഴിയും മുമ്പേ ഉല്പാദനത്തിന് വേണ്ടി ശേഷി കൂട്ടി എന്നതാണ്. അതിനായി കേന്ദ്രഗവണ്മെന്റിന്റെ വക ഗ്രാന്റ് കിട്ടുകയും ചെയ്തിരുന്നു. അപ്പോള്‍ എന്ത് വകുപ്പില്‍ ആണ് ഇങ്ങനെ ഇരട്ടിയിലും നാലിരട്ടിയിലും വിലയില്‍ ഈ എമെര്‍ജന്‍സി അവസ്ഥയില്‍ വില്‍ക്കുന്നത് ?

നാല് – 150 രൂപയ്ക്കു വിറ്റാല്‍ പോലും ലാഭമാണ് എന്ന് മുന്‍പ് എന്‍.ഡി.ടി.വിയോട് പറഞ്ഞ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സി.ഇ.ഒ എന്ത് കണക്ക് കൂട്ടലിലാണ് 400 / 600 എന്ന വില തീരുമാനിച്ചത് ?

അഞ്ച് – 35000 കോടി രൂപ ഈ വര്‍ഷത്തെ ബഡ്ജറ്റില്‍ നീക്കി വച്ചതാണ്. 150 രൂപ വീതം ആണെങ്കില്‍ രാജ്യത്തെ മുഴുവന്‍ ജനതയെയും വാക്‌സിനേറ്റ് ചെയ്യാനുള്ള വാക്‌സിന്‍ വാങ്ങാനുള്ള തുകക്ക് അത് മതി. എന്തായാലും വിതരണവും ഇഞ്ചെക്ഷനും ഒക്കെ സംസ്ഥാനങ്ങള്‍ ആണ് ചെയ്യുന്നത്. ആ തുക എവിടെ? എങ്ങനെ ആണ് ചിലവഴിക്കുന്നത് ?
——————————————————————
സാറ ഗില്‍ബെര്‍ട് ഇന്നും രാവിലെ അവരുടെ ജോലിക്കായി ഓക്‌സ്‌ഫോര്‍ഡില്‍ എത്തിയിട്ടുണ്ടാകും. അവരുടെ ശമ്പളം ഒരു 20000 പൗണ്ടില്‍ താഴെ മാത്രം. ടാക്‌സോക്കെ കഴിഞ്ഞു 12000 പൗണ്ടോ മറ്റോ.

അവരുടെ മുഴുവന്‍ ജീവിതത്തിലെ അധ്വാനം ആണ്, അവരുടെ നല്ല മനസുകൊണ്ട് അത് ലോകത്തിനുപകരപ്പെടണം എന്നതിന് വേണ്ടി ഉണ്ടാക്കപ്പെട്ട കരാര്‍. ഇന്ത്യയിലെ രണ്ടു ക്രോണികള്‍ ദുരുപയോഗം ചെയ്യുന്നത്.

ഏഴാം ക്ലാസില്‍ പഠിത്തം നിര്‍ത്തി കുറുവടി കറക്കാന്‍ ഇറങ്ങിയ മോദിയോട് ചോദ്യങ്ങള്‍ ഇല്ല.
പക്ഷെ സാറ ഗില്‍ബെര്‍ട്ടും ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്സിറ്റിയും ഇത് നിര്‍ത്തിക്കണം.

അങ്ങനെ ചെയ്യണമെങ്കില്‍ ആരെങ്കിലും ഇവിടെ നടക്കുന്ന കാര്യങ്ങള്‍ അവരെ അറിയിക്കണം.
പൂച്ചക്ക് ആര് മണി കെട്ടും എന്നതാണ് ചോദ്യം – നട്ടെല്ലുള്ള പത്രക്കാരോ അല്ലെങ്കില്‍ പ്രതിപക്ഷമോ ആ പണി ചെയ്യണം

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Does the Serum Institute have the right to determine the price of Covishield? FB Notification by Anish Mathew

അനീഷ് മാത്യു

We use cookies to give you the best possible experience. Learn more