| Tuesday, 17th March 2020, 3:33 pm

അനങ്ങിയാല്‍ വിവരം കേന്ദ്രത്തിന്; രക്ഷയില്ലാത്ത വിധം പൗരന്മാരെ നിരീക്ഷിക്കാന്‍ പുതിയ നീക്കവുമായി മോദി സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

രാജ്യത്തെ പൗരന്മാരുടെ ഓരോ നീക്കങ്ങളും നിരീക്ഷിക്കാനും പിന്തുടരാനുമുള്ള അത്യാധുനിക സംവിധാനം നരേന്ദ്രമോദി സര്‍ക്കാര്‍ തയാറാക്കുന്നു. സാങ്കേതിക മികവാര്‍ന്ന സംവിധാനങ്ങള്‍ ഉപയോഗിച്ച് പൗരന്മാരുടെ യാത്ര, ജോലി മാറ്റം, വസ്തു വാങ്ങല്‍, പുതിയ ജനന മരണങ്ങള്‍, വിവാഹം, ഭാര്യ/ഭര്‍തൃ ഗൃഹങ്ങളിലേക്കുള്ള താമസം മാറല്‍ തുടങ്ങി എല്ലാ മേഖലകളും ഇനി സര്‍ക്കാര്‍ നിരീക്ഷണത്തിന് കിഴില്‍ വരും എന്ന് ഹഫിങ്ടന്‍ പോസ്റ്റിന്റെ അന്വേഷണം വ്യക്തമാക്കുന്നു.

ഇതുവരെ പുറത്തു വരാത്ത സര്‍ക്കാര്‍ രേഖകള്‍ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്. രാജ്യത്തെ ഓരോ കുടുംബങ്ങളെയും ‘ജിയോടാഗ്’ ചെയ്യണമെന്നും അതിനെ ഐ.എസ്.ആര്‍.ഓ വികസിപ്പിച്ച ‘ഭുവന്‍’ സംവിധാനവുമായി ബന്ധിപ്പിക്കണമെന്നും 2019 ഒക്ടോബര്‍ 19 ന് നടന്ന സര്‍ക്കാര്‍ യോഗത്തില്‍ നീതി ആയോഗ് സ്‌പെഷ്യല്‍ സെക്രട്ടറി നിര്‍ദേശിച്ചിരുന്നു എന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘നാഷണല്‍ സോഷ്യല്‍ രെജിസ്ടറി’ എന്ന പേരിലാണ് പുതിയ നിരീക്ഷണ സംവിധാനം അറിയപ്പെടുന്നത്. സാമൂഹിക സാമ്പത്തിക ജാതി സെന്‍സസ് (എസ്.ഇ.സി.സി) വിവരങ്ങള്‍ കാലാനുസൃതമായി സ്വമേധയാ അപ്‌ഡേറ്റ് ചെയ്യാനുള്ള സംവിധാനമാണ് ‘നാഷണല്‍ സോഷ്യല്‍ രെജിസ്ടറി’ എന്നാണ് സര്‍ക്കാര്‍ ഇതുവരെയും വാദിച്ചിരുന്നത്. എന്നാല്‍ വിവരാവകാശ രേഖകള്‍ വഴി ഇപ്പോള്‍ പുറത്തായിരിക്കുന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നത് ഓരോ പൗരനെയും എല്ലാ അര്‍ത്ഥത്തിലും നിരീക്ഷണ വിധേയമാകുന്ന ആധാര്‍ ആധാരമാക്കിയുള്ള സര്‍ക്കാര്‍ സംവിധാനമാണ് ‘നാഷണല്‍ സോഷ്യല്‍ രെജിസ്ടറി’ എന്ന പേരില്‍ തയാറാക്കപ്പെടുന്നത് എന്നാണ്.

സാമൂഹിക സാമ്പത്തിക ജാതി സെന്‍സസ് സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കാനുള്ള ഏറ്റവും അര്‍ഹരായ വ്യക്തികളെ നിശ്ചയിക്കാനുള്ള സംവിധാനം ആണെങ്കില്‍, സോഷ്യല്‍ രെജിസ്ടറി പ്രകാരം ശേഖരിക്കപ്പെടുന്നത് രാജ്യത്തെ എല്ലാ പൗരന്മാരുടെയും വിവരങ്ങള്‍ ആണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സാമൂഹിക സാമ്പത്തിക ജാതി സെന്‍സസ് പ്രക്രിയകളെ നിയന്ത്രിക്കുന്ന നിയമങ്ങള്‍ നിലവില്‍ രാജ്യത്ത് ഇല്ല.

ഹഫിങ്ടന്‍ പോസ്റ്റ് പരിശോധിച്ച രേഖകള്‍ പ്രകാരം സോഷ്യല്‍ രെജിസ്ടറി തയാറാക്കാനുള്ള വ്യകതമായ ചുവടുവെപ്പുകള്‍ സര്‍ക്കാര്‍ ഇതിനോടകം നടത്തി കഴിഞ്ഞിരിക്കുന്നു.

2021-ഓടെ ‘സോഷ്യല്‍ രെജിസ്ടറി’ പൂര്‍ണമാക്കാന്‍ വേണ്ടി വിദഗ്ദ്ധ സമിതിയെ ഇതിനോടകം നിയോഗിച്ചിട്ടുണ്ട്. ഇതിനായി പൈലറ്റ് പ്രൊജക്റ്റ് അന്തിമ ഘട്ടത്തിലാണ്.

സുപ്രീം കോടതിയുടെ 2018 വിധി പ്രകാരം വ്യക്തി സ്വകാര്യത മൗലിക അവകാശമായി പ്രഖ്യാപിച്ചിരിക്കെ ഇതിനെ മറികടക്കാന്‍ ‘ആധാര്‍ നിയമത്തില്‍’ മാറ്റം വരുത്താന്‍ ഈ വിദഗ്ധ സമിതി സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്തിട്ടുണ്ട് എന്നും റിപ്പോര്‍ട്ട് പറയുന്നു. 2019 ഒക്ടോബര്‍ നാലിന് ആധാര്‍ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന യൂണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ആധാര്‍ ആക്ടില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചതായും രേഖകള്‍ വ്യക്തമാക്കുന്നു. ഇത് നിലവില്‍ വരികയാണെങ്കില്‍ ആധാര്‍ നിയമത്തിലെ സ്വകാര്യത സംരക്ഷിക്കുന്ന കാര്യമായ ഭാഗങ്ങള്‍ക്കായിരിക്കും മാറ്റം വരിക.

വ്യത്യസ്ത സര്‍ക്കാര്‍ വകുപ്പുകളിലെ വിവരങ്ങള്‍ പരസ്പരം കൈമാറ്റം ചെയ്യാന്‍ ഒരു വിവര കൈമാറ്റ ചട്ടക്കൂട് യൂണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി തയാറാക്കാന്‍ ഉദ്ദേശിക്കുന്നു എന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഡൂള്‍ന്യൂസ് ഡെസ്‌ക്