| Friday, 7th May 2021, 7:41 pm

ആംബുലന്‍സിനു വേണ്ടി കാത്തു നിന്നിരുന്നെങ്കില്‍ 36 വയസുള്ള ഒരു ജീവന്‍ നഷ്ടപ്പെട്ടേനെ; സന്നദ്ധപ്രവര്‍ത്തകരെ അഭിനന്ദിച്ച് രോഗിയെ ചികിത്സിച്ച ഡോക്ടര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ആലപ്പുഴയില്‍ കൊവിഡ് രോഗിയെ ബൈക്കില്‍ ആശുപത്രിയില്‍ എത്തിച്ച ഡി.വൈ.എഫ്.ഐ സന്നദ്ധ പ്രവര്‍ത്തകരെ അഭിനന്ദിച്ച് രോഗിയ്ക്ക് പ്രാഥമിക ചികിത്സ നല്‍കിയ ഡോക്ടര്‍.

അവര്‍ കാട്ടിയ ധൈര്യത്തോട് ബഹുമാനം തോന്നിയെന്നും ആംബുലന്‍സിനു വേണ്ടി കാത്തു നിന്നിരുന്നെങ്കില്‍ 36 വയസുള്ള ഒരു ജീവന്‍ നഷ്ടപ്പെട്ടേനെയെന്നും സാഗര സഹകരണ ആശുപത്രിയിലെ കാഷ്വല്‍റ്റി മെഡിക്കല്‍ ഓഫീസറായ വിഷ്ണു ജിത്ത് ആര്‍ പറയുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

‘എന്താണ് സംഭവിച്ചത് എന്ന് ചോദിച്ചു…അപ്പോളാണ് അറിയുന്നത് ഡോമിസിലറി കെയര്‍ സെന്റര്‍ ലെ രോഗി ആണെന്നും കൊണ്ട് വന്ന രണ്ട് പേരും സന്നദ്ധപ്രവര്‍ത്തകര്‍ ആണെന്നും രാവിലെ ഭക്ഷണം നല്‍കാന്‍ പോയപ്പോള്‍ ആണ് രോഗിയുടെ ഈ അവസ്ഥ കണ്ടതെന്നും ഉടനെ തന്നെ ആംബുലന്‍സ് വിളിച്ചു എന്നും പറഞ്ഞു. എന്നാല്‍ ആംബുലന്‍സ് എത്താന്‍ കാത്തു നില്‍ക്കാതെ കിട്ടിയ വണ്ടിയില്‍ കയറി, 100 meter ദൂരം കഷ്ടിച്ച് ഇല്ലാത്ത സഹകരണ ആശുപതിയിലേക്കു കൊണ്ട് വന്നതെന്നും അവര്‍ കാട്ടിയ ധൈര്യത്തോട് ബഹുമാനം തോന്നി’, വിഷ്ണു ജിത്ത് ഫേസ്ബുക്കില്‍ കുറിച്ചു.

രോഗിയെ ബൈക്കില്‍ ആശുപത്രിയില്‍ എത്തിച്ച ഡി.വൈ.എഫ്.ഐ സന്നദ്ധ പ്രവര്‍ത്തകരെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു.

‘പുന്നപ്രയിലെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ ശ്വാസ തടസ്സം അനുഭവപ്പെട്ട കൊവിഡ് ബാധിതനെ ആംബുലന്‍സ് എത്താനുള്ള സമയം പോലും പാഴാക്കാതെ ആശുപത്രിയിലെത്തിച്ച രണ്ട് ചെറുപ്പക്കാരുടെ സന്നദ്ധതയെയാണ് മറ്റൊരു തരത്തില്‍ ചിത്രീകരിക്കാന്‍ ശ്രമിച്ചത്. ആ രോഗി ഇപ്പോള്‍ സുഖം പ്രാപിച്ച് വരുന്നതായാണ് മനസിലാകുന്നത്. അങ്ങനെ ഉണര്‍ന്ന് പ്രവര്‍ത്തിച്ച യുവതീ യുവാക്കളെ ഈ ഘട്ടത്തില്‍ അഭിനന്ദിക്കുന്നു,’ എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

വിഷ്ണു ജിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;

കൊവിഡ് രോഗിയെ ബൈക്കില്‍ ചികിത്സയ്ക്ക് കൊണ്ട് പോയത്രേ… അതും ഈ കേരളത്തില്‍…!
ഇതാണ് സംഭവിച്ചത്…

ഇവര്‍ ബൈക്കില്‍ എത്തിച്ചത് സാഗര സഹകരണ ആശുപത്രി, പുന്നപ്രയിലേക്കാണ്…. ആദ്യം patietns\ കണ്ടതും ചികിത്സ നല്‍കിയതും casualty medical officer ആയി വര്‍ക്ക് ചെയ്യുന്ന ഞാനാണ്…

ആദ്യം കണ്ട കാഴ്ച ബൈക്കില്‍ ppe kit ധരിച്ചു രണ്ട് പേര്‍..
നടുവിലായി രോഗി…

കണ്ടപ്പോള്‍ തന്നെ എമര്‍ജന്‍സി ആണെന്ന് മനസിലായി.
Patient s\ അകത്തേക്കു കിടത്തി..
പകുതി അബോധാവസ്ഥയിലായിരുന്നു രോഗി..
Pulse rate, respiratory rate കൂടുതലായി നില്‍ക്കുന്നു..
ഓക്‌സിജന്‍ saturation കുറവ്…
ഉടനെ തന്നെ വേണ്ട ചികിത്സ നല്‍കി…

എന്താണ് സംഭവിച്ചത് എന്ന് ചോദിച്ചു…

അപ്പോളാണ് അറിയുന്നത്
ഡോമിസിലറി കെയര്‍ സെന്റര്‍ ലെ രോഗി ആണെന്നും കൊണ്ട് വന്ന രണ്ട് പേരും സന്നദ്ധപ്രവര്‍ത്തകര്‍ ആണെന്നും രാവിലെ ഭക്ഷണം നല്‍കാന്‍ പോയപ്പോള്‍ ആണ് രോഗിയുടെ ഈ അവസ്ഥ കണ്ടതെന്നും..
ഉടനെ തന്നെ ആംബുലന്‍സ് വിളിച്ചു എന്നും പറഞ്ഞു …
എന്നാല്‍ ആംബുലന്‍സ് എത്താന്‍ കാത്തു നില്‍ക്കാതെ കിട്ടിയ വണ്ടിയില്‍ കയറി, 100 meter ദൂരം കഷ്ടിച്ച് ഇല്ലാത്ത സഹകരണ ആശുപതിയിലേക്കു കൊണ്ട് വന്നതെന്നും…

അവര്‍ കാട്ടിയ ധൈര്യത്തോട് ബഹുമാനം തോന്നി…
ഒരു പക്ഷെ അവര്‍ ആംബുലന്‍സ് നു വേണ്ടി കാത്തു നിന്നിരുന്നേല്‍ 36 വയസുള്ള ഒരു ജീവന്‍ നഷ്ടപ്പെട്ടേനെ….
വേണ്ട പ്രാഥമിക ചികിത്സ നല്‍കി കഴിഞ്ഞപ്പോള്‍ രോഗിയ്ക്ക് ബോധം വന്നു തുടങ്ങി..
പ്രശ്‌നങ്ങള്‍ ചോദിച്ചപ്പോള്‍ ചെറിയൊരു നെഞ്ച് വേദനയും ഉണ്ടെന്ന് പറഞ്ഞു.
ഉടന്‍ തന്നെ ecg എടുത്തു.. Ecg യിലും കുഴപ്പമില്ല..

അപ്പോളേക്കും രോഗിയെ കൊണ്ട് പോകാനുള്ള ആംബുലന്‍സ് ഉം എത്തി.
ജനറല്‍ ഹോസ്പിറ്റല്‍ കൊവിഡ് traige ലേക്ക് രോഗിയെ shift ചെയ്തു…
അവസരോചിതമായി ഇടപെട്ട് ഒരു കൊവിഡ് രോഗിയുടെ ജീവന്‍ രക്ഷിക്കാന്‍ പ്രവര്‍ത്തിച്ച, സന്നദ്ധ പ്രവര്‍ത്തകരായ അശ്വിന്‍ ഉം രേഖയ്ക്കും അഭിനന്ദനങ്ങള്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlights; Doctor Praises dyfi Workers For Bringing Covid Patients Correct Time

We use cookies to give you the best possible experience. Learn more