| Wednesday, 20th March 2024, 3:36 pm

ഗവര്‍ണറുടെ പദവി എടുത്ത് കളയും, നീറ്റ് പരീക്ഷ നിരോധിക്കും; വാഗ്ദാനങ്ങള്‍ നിരത്തി ഡി.എം.കെ പ്രകടന പത്രിക

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: ഡി.എം.കെയുടെ പ്രകടന പത്രിക പുറത്തിറക്കി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. നിരവധി വാഗ്ദാനങ്ങളാണ് ബുധനാഴ്ച തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി കൊണ്ട് സ്റ്റാലിന്‍ ജനങ്ങള്‍ക്ക് മുന്നിലേക്ക് വെച്ചത്.

അതോടൊപ്പം തന്നെ ലോക്‌സഭാ തെരഞ്ഞെടുപ്പിനായുള്ള ഡി.എം.കെ സ്ഥാനാര്‍ത്ഥികളെയും പാര്‍ട്ടി പ്രഖ്യാപിച്ചു. നീറ്റ് പരീക്ഷ അവസാനിപ്പിക്കും, ഗവര്‍ണറുടെ പദവി എടുത്ത് കളയും, പുതുച്ചേരിക്ക് സംസ്ഥാന പദവി നല്‍കും തുടങ്ങി നിരവധി വാഗ്ദാനങ്ങളാണ് പ്രകടന പത്രികയില്‍ ഉള്‍പ്പെട്ടത്.

അതോടൊപ്പം തന്നെ പൗരത്വ ഭേദഗതി നിയമവും ഏക സിവില്‍ കോഡും സംസ്ഥാനത്ത് നടപ്പാക്കില്ലെന്നും, 500 രൂപക്ക് പാചകവാതകം വിതരണം ചെയ്യുമെന്നും പ്രകടന പത്രികയില്‍ ഡി.എം.കെ വാഗ്ദാനം നൽകി. ​ഗവർണറെ നിയമിക്കുന്നത് മുഖ്യമന്ത്രിയുമായി കൂടി ആലോചിച്ചതിന് ശേഷമായിരിക്കുമെന്നും ഡി.എം.കെ വാ​ഗ്ദാനം നൽകി.

തെരഞ്ഞെടുപ്പിന് മുമ്പ് പ്രകടന പത്രിക തയ്യാറാക്കുന്നതും പറയുന്നതെല്ലാം തുടര്‍ന്ന് ചെയ്യുന്നതും ഡി.എം.കെയാണെന്ന് പ്രകടന പത്രിക പുറത്തിറക്കി കൊണ്ട് സ്റ്റാലിന്‍ പറഞ്ഞു. ഇതാണ് പാര്‍ട്ടിയുടെ നേതാക്കള്‍ തങ്ങളെ പഠിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഇത് ഡി.എം.കെയുടെ പ്രകടനപത്രിക മാത്രമല്ല. ജനങ്ങളുടെ പ്രകടനപത്രിക കൂടെയാണ്. 2014 ല്‍ ബി.ജെ.പി അധികാരത്തില്‍ വന്നപ്പോള്‍ അവര്‍ ഇന്ത്യയെ തകര്‍ത്തു. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെട്ടില്ല. ഞങ്ങള്‍ ഇന്ത്യാ സഖ്യം രൂപീകരിച്ചു. 2024ല്‍ ഞങ്ങളുടെ സര്‍ക്കാര്‍ അധികാരത്തില്‍ എത്തും. ഞങ്ങളുടെ പ്രകടന പത്രികയില്‍ തമിഴ്‌നാടിനായി പ്രത്യേക പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്’, സ്റ്റാലിന്‍ പറഞ്ഞു.

ചെന്നൈയില്‍ വെച്ച് നടന്ന ചടങ്ങില്‍ സ്റ്റാലിന്റെ സഹോദരിയും എം.പിയുമായ കനിമൊഴിയും പങ്കെടുത്തിരുന്നു. പ്രകടനപത്രിക തയ്യാറാക്കാനുള്ള സമിതിയുടെ തലവനാകാന്‍ അനുവദിച്ചതിന് സ്റ്റാലിന് കനിമൊഴി നന്ദി പറഞ്ഞു. ‘ഈ ദ്രാവിഡ മോഡല്‍ ഗവണ്‍മെന്റ് സംസ്ഥാനത്തെ ജനങ്ങള്‍ക്കായി നിരവധി കാര്യങ്ങളാണ് ചെയ്തത്. നമ്മുടെ ദ്രാവിഡ മാതൃക ഇന്ത്യയൊട്ടാകെ പ്രചരിപ്പിക്കാന്‍ ഈ തെരഞ്ഞെടുപ്പ് പ്രകടനപത്രിക നമ്മെ സഹായിക്കും,’കനിമൊഴി പറഞ്ഞു.

Content Highlight: DMK releases Lok Sabha poll manifesto, makes promises related to governor’s post

We use cookies to give you the best possible experience. Learn more