| Wednesday, 20th January 2021, 3:23 pm

ബി.ജെ.പി പ്രവര്‍ത്തിക്കുന്നത് രണ്ട് ശതമാനം ഹിന്ദുക്കള്‍ക്ക് വേണ്ടി മാത്രം; വിമര്‍ശനവുമായി കനിമൊഴി

ഡൂള്‍ന്യൂസ് ഡെസ്‌ക്

നാഗര്‍കോവില്‍: രാജ്യത്തെ ബി.ജെ.പി വെറും രണ്ട് ശതമാനമുള്ള ഒരു വിഭാഗം ഹിന്ദുക്കള്‍ക്കായി മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഡി.എം.കെ നേതാവ് കനിമൊഴി. പിന്നോക്കക്കാരുള്‍പ്പെടെ എല്ലാ വിഭാഗം ഹിന്ദുക്കളുടെയും സംരക്ഷകരാകാന്‍ ബി.ജെ.പിക്കാവില്ലെന്നും കനിമൊഴി പറഞ്ഞതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

തമിഴ് നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിയെയും കനിമൊഴി വിമര്‍ശിച്ചു. നാടിന് എതിരായി കൊണ്ടുവരുന്ന എല്ലാ പദ്ധതികളെയും ഇരുകൈയും നീട്ടി സ്വീകരിക്കുകയാണ് തമിഴ്‌നാട് മുഖ്യമന്ത്രി ചെയ്യുന്നതെന്നാണ് കനിമൊഴി പറഞ്ഞത്.

സ്ത്രീകള്‍ക്ക് ഒറ്റയ്ക്കും സ്വതന്ത്രമായും സംസ്ഥാനത്ത് കഴിയാന്‍ സാധിക്കാത്ത സ്ഥിതിയാണ് നിലവിലുള്ളതെന്നും കനിമൊഴി പറഞ്ഞു.

കാര്‍ഷിക വിരുദ്ധ നിയമം നടപ്പാക്കിയാല്‍ റേഷന്‍ കടകള്‍ വഴിയുള്ള പൊതു വിതരണ സംവിധാനം നിന്നു പോകുമെന്നും പാചക വാതക വില ദിനം പ്രതി വര്‍ധിപ്പിക്കുന്നത് ജനജീവിതം ദുസ്സഹമാക്കുമെന്നും അവര്‍ പറഞ്ഞു.

നേരത്തെയും ബി.ജെ.പിക്കെതിരെ വിമര്‍ശനമായി കനിമൊഴി രംഗത്തെത്തിയിരുന്നു. തമിഴ്‌നാട്ടില്‍ മതഭീകരത ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ നിലനില്‍ക്കില്ലെന്നും തമിഴ്‌നാടിന്റെ സംസ്‌കാരം മറ്റൊന്നാണെന്നും കനിമൊഴി അടുത്തിടെ പറഞ്ഞിരുന്നു.

ബി.ജെ.പിയുടെ ധ്രുവീകരണ തന്ത്രമൊന്നും വരുന്ന തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കില്ലെന്നും അവര്‍ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: DMK leader Kanimozhi against BJP politics

We use cookies to give you the best possible experience. Learn more