| Wednesday, 1st July 2020, 6:37 pm

അഞ്ച് മാസത്തെ കാത്തിരിപ്പിനൊടുവില്‍ ഡി.കെ എത്തുന്നു; നാളത്തെ ആ സത്യപ്രതിജ്ഞ ചരിത്ര സംഭവമായിരിക്കുമെന്ന് കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധ്യക്ഷനായി ഡി.കെ ശിവകുമാറിനെ തെരഞ്ഞെടുത്തിട്ട് അഞ്ച് മാസം പിന്നിടുകയാണ്. ഒരു വലിയ പൊതു ചടങ്ങില്‍ ലക്ഷക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ സത്യപ്രതിജ്ഞ ചെയ്യണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹം കൊവിഡ് മഹാമാരിയെത്തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു.

പല തവണ മാറ്റിവെച്ച ചടങ്ങ് വ്യാഴാഴ്ച നടത്താനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. മെഗാ വെര്‍ച്വല്‍ ചടങ്ങിലൂടെ ഔദ്യോഗിക ചുമതലയേറ്റെടുക്കുമെന്നാണ് ഡി.കെ അറിയിച്ചിരിക്കുന്നത്.

കൊവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് ഔദ്യോഗികമായി ചുമതലയേറ്റെടുക്കാനുള്ള ഡി.കെയുടെ ശ്രമങ്ങളെ യെദിയൂരപ്പ സര്‍ക്കാര്‍ പല തവണ തടഞ്ഞിരുന്നു. എന്നാല്‍ ഡി.കെയുടെ സ്ഥാനാരോഹണം ഗംഭീര പരിപാടിയായി നടത്തുമെന്ന ഉറപ്പായിരുന്നു കോണ്‍ഗ്രസ് നേതൃത്വം അണികള്‍ക്ക് നല്‍കിക്കൊണ്ടിരുന്നത്.

വെര്‍ച്വല്‍ പരിപാടിക്കും അനുമതി നിഷേധിച്ചിരുന്നെങ്കിലും ഡി.കെ ശിവകുമാറിന്റെ നിരന്തര ഇടപെടലുകള്‍ക്കൊടുവില്‍ യെദിയൂരപ്പ സര്‍ക്കാര്‍ അനുമതി നല്‍കുകയായിരുന്നു.

കര്‍ണാടകത്തിലുടനീളം 7,200 ടെലിവിഷന്‍ സ്‌ക്രീനുകളിലൂടെ ഒരേ സമയം പാര്‍ട്ടി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യാന്‍ കഴിയുന്ന തരത്തിലാണ് വെര്‍ച്വല്‍ ചടങ്ങ് സംഘടിപ്പിക്കുന്നതെന്ന് ഡി.കെ ശിവകുമാര്‍ അറിയിച്ചിട്ടുണ്ട്. ഓരോ നിയോജക മണ്ഡലത്തിലും ശരാശരി 30 സ്‌ക്രീനുകള്‍ വീതമാണ് സ്ഥാപിക്കുന്നത്. 150 പാര്‍ട്ടി നേതാക്കളുടെ സാന്നിധ്യത്തില്‍ ബെംഗളൂരുവില്‍വെച്ചാണ് സത്യപ്രതിജ്ഞ നടത്തുക.

സത്യപ്രതിജ്ഞ സംസ്ഥാനത്തൊട്ടാകെ തത്സമയം സംപ്രേക്ഷണം ചെയ്യും. 7,200 കേന്ദ്രങ്ങളിലായി ഓരോ ടി.വി സ്‌ക്രീനിന് സമീപത്തും 150 പേരടങ്ങുന്ന പ്രവര്‍ത്തകര്‍ ഒത്തുകൂടും. ന്യൂസ് ചാനലുകളിലും സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളിലും ചടങ്ങ് തത്സമയം സംപ്രേക്ഷണം ചെയ്യും. പാര്‍ട്ടി പ്രവര്‍ത്തകരും എം.പിമാരും എം.എല്‍.എമാരും അതാത് സ്ഥലങ്ങളില്‍ ഭരണഘടയുടെ ആമുഖം വായിക്കും.

ഇത്തരത്തില്‍ പത്ത് ലക്ഷം ആളുകള്‍ വെര്‍ച്വല്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് ഡി.കെ ശിവകുമാര്‍ അവകാശപ്പെടുന്നത്. ഇത്രയുമധികം പേര്‍ പങ്കെടുക്കുന്ന വെര്‍ച്വല്‍ പരിപാടി ചരിത്രത്തിലെ ആദ്യ സംഭവമായിരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘ബി.ജെ.പി എന്നെയും കോണ്‍ഗ്രസിനെയും ഭയക്കുന്നു. കൊവിഡ് നിയന്ത്രിക്കാനുള്ള കഴിവില്ലായ്മയടക്കം നിരവധി വിഷയങ്ങളില്‍ ജനങ്ങള്‍ ബി.ജെ.പി സര്‍ക്കാരിനോട് രോഷാകുലരാണ്. അതുകൊണ്ടാണ് അവര്‍ എന്റെ സത്യപ്രതിജ്ഞ വൈകിപ്പിക്കുകയും അനുമതി നിഷേധിക്കുകയും ചെയ്തത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചിമ ബംഗാളില്‍ ബി.ജെ.പി ഇത്തരം വെര്‍ച്വല്‍ ചടങ്ങുകള്‍ സംഘടിപ്പിക്കുന്നുണ്ട്. എന്നിട്ടും എന്തുകൊണ്ടാണ് ഞങ്ങള്‍ക്ക് അനുമതി നിഷേധിക്കപ്പെട്ടത്? സത്യപ്രതിജ്ഞയുമായി മുന്നോട്ടുപോകുമെന്ന് ഞാന്‍ ഭീഷണി മുഴക്കിയതിന് ശേഷമാണ് യെദിയൂരപ്പ സര്‍ക്കാര്‍ അര്‍ധ മനസോടെ അതിന് അനുമതി നല്‍കിയത്’, ഡി.കെ പറഞ്ഞു.

കര്‍ണാടകയിലുടനീളം വിശ്വസ്തരായ പാര്‍ട്ടി പ്രവര്‍ത്തകരുടെ ഒരു സമര്‍പ്പിത സംഘം ഒരു മാസത്തിലേറെയായി ഈ പരിപാടിക്കായി പ്രവര്‍ത്തിക്കുന്നുണ്ട്. കൊറോണ വൈറസിന്റെ വ്യാപനം നിയന്ത്രിക്കുന്നതിനായി നിര്‍ദ്ദേശിച്ചിട്ടുള്ള പ്രോട്ടോക്കോള്‍ അവര്‍ പൂര്‍ണമായും പാലിക്കുമെന്നും ലംഘനങ്ങളൊന്നും ഉണ്ടാകില്ലെന്നും ഡി.കെ ശിവകുമാര്‍ പറഞ്ഞു.

വൊക്കലിംഗ സമുദായത്തിനിടയില്‍നിന്നും നേതൃനിരയിലേക്ക് ഉയര്‍ന്നുവന്ന ഡി.കെ ഏഴ് തവണ എം.എല്‍.എയായിട്ടുണ്ട്. കഴിഞ്ഞ കുറേ വര്‍ഷത്തോളമായി ബി.ജെ.പിയുമായി നേരിട്ട് രാഷ്ട്രീയ വാഗ്വാദത്തില്‍ അര്‍പ്പെട്ടിരിക്കുന്ന നേതാവുമാണ്.

അനധികൃത സ്വത്ത് കൈവശം വെച്ചെന്ന കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട് തീഹാര്‍ ജയിലില്‍ അടയ്ക്കുകയും ചെയ്തിരുന്നു. രണ്ടുമാസത്തിന് ശേഷം ജാമ്യത്തിലിറങ്ങി നേരിട്ട് കര്‍ണാടക രാഷ്ട്രീയ വേദിയില്‍ സജീവമാവുകയായിരുന്നു ഇദ്ദേഹം. അതിന് ഏതാനും മാസങ്ങള്‍
ക്ക് ശേഷമാണ് കര്‍ണാടക കോണ്‍ഗ്രസ് സംസ്ഥാനാധ്യക്ഷനായി നിയമിതനാവുന്നത്.

പാര്‍ട്ടിക്കുള്ളിലെ ട്രബിള്‍ ഷൂട്ടര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഡി.കെയെയാണ് പാര്‍ട്ടി അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചുമതലയേല്‍പിച്ചിരിക്കുന്നത്. കെ.പി.സി.സി അധ്യക്ഷനായി ചുമതലയേറ്റെടുത്തിന് പിന്നാലെ അദ്ദേഹം പാര്‍ട്ടിയെ അടിത്തട്ടില്‍നിന്നും ശക്തിപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ലോക്ഡൗണ്‍ പ്രഖ്യാപിച്ച സമയത്തുപോലും അദ്ദേഹം സര്‍ക്കാരിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷ പാര്‍ട്ടിയുടെ കരുത്തനായ നേതാവായി മാറിയിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more