| Saturday, 9th March 2024, 3:24 pm

അവിടെ ഹിപ്‌ഹോപ് പ്ലേ ചെയ്തതിന് തെറിവിളി കേട്ടു; അവര്‍ക്ക് വേണ്ടത് മറ്റൊരു പാട്ടായിരുന്നു; അന്ന് ഞാനാകെ പെട്ടു: ശേഖര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട മ്യുസിഷനും നടനുമാണ് ശേഖര്‍. അറിയപ്പെടുന്ന ഒരു ഡി.ജെ കൂടിയാണ് അദ്ദേഹം.

2009ല്‍ തിയേറ്ററിലെത്തിയ ഋതു എന്ന സിനിമയില്‍ അതിഥിവേഷത്തിലെത്തിയ ശേഖര്‍ 2012ല്‍ പുറത്തിറങ്ങിയ ടാ തടിയാ എന്ന സിനിമയിലൂടെയാണ് നായകവേഷത്തിലെത്തുന്നത്.

ടാ തടിയാ സിനിമയിലൂടെ ഏറെ ശ്രദ്ധിക്കപ്പെടാനും അദ്ദേഹത്തിന് സാധിച്ചിരുന്നു. ഗ്യാങ്സ്റ്റര്‍ എന്ന ചിത്രത്തില്‍ നെഗറ്റീവ് റോളിലെത്തിയ താരം മറ്റ് ചില സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് ശേഖര്‍.

‘മുമ്പ് ഞാന്‍ ചാടി ചാടിനില്‍ക്കുന്ന ആളായിരുന്നു. ഡി.ജെ പ്ലേ ചെയ്യാന്‍ അവസരം കിട്ടിയാല്‍ എവിടെയും പോയി പ്ലേ ചെയ്യുമായിരുന്നു. അതിന് നല്ലവണ്ണം തെറിയും കിട്ടിയിട്ടുണ്ട്.

ബാച്ച്‌ലേഴ്സ് പാര്‍ട്ടിക്ക് പോയി ഹിപ്‌ഹോപ് പ്ലേ ചെയ്തതിന് ഒരുപാട് തെറിവിളി കിട്ടി. അവര്‍ക്ക് ചെമ്മീനിലെ പാട്ടായിരുന്നു വേണ്ടിയിരുന്നത്. ഞാന്‍ അന്ന് ആകെ പെട്ടുപോയി. അതൊക്കെ ഒരു രസമായിരുന്നു,’ ശേഖര്‍ പറഞ്ഞു.

ഒരു ഡി.ജെ എന്ന നിലയില്‍ ഏറ്റവും സന്തോഷം തോന്നിയ നിമിഷം ഏതായിരുന്നു എന്ന ചോദ്യത്തിനും താരം അഭിമുഖത്തില്‍ മറുപടി പറയുന്നു.

‘ഒരു ഡി.ജെ എന്ന നിലയില്‍ എനിക്ക് ഏറ്റവും സന്തോഷം തോന്നുന്ന ചില നിമിഷങ്ങളുണ്ട്. അതില്‍ ഒന്ന് ആള്‍ക്കൂട്ടത്തിന്റെ മുന്നില്‍ നിന്ന് പ്ലേ ചെയ്യുമ്പോള്‍ അവര്‍ ആ മ്യൂസിക്കിനെ ആക്‌സെപ്റ്റ് ചെയ്യുന്ന നിമിഷമാണ്.

അവര്‍ ആക്‌സെപ്റ്റ് ചെയ്യുന്നുണ്ടെന്ന് നമുക്ക് എളുപ്പത്തില്‍ കിട്ടും. അത് വ്യത്യസ്തമായ ഒരു ഫീലാണ്. എങ്ങനെ അതിനെ എക്‌സ്‌പ്ലെയിന്‍ ചെയ്യണമെന്ന് എനിക്ക് അറിയില്ല,’ ശേഖര്‍ പറഞ്ഞു.


Content Highlight: Dj Shekhar Talk About His Experience As Dj

We use cookies to give you the best possible experience. Learn more