| Saturday, 21st October 2023, 9:31 am

നിയമസഭയില്‍ ഇല്ലെങ്കില്‍ ലോക്‌സഭയിലേക്കും ഇല്ല, ഇങ്ങനെയങ്കില്‍ ഇന്ത്യ സഖ്യത്തിലേക്കുമില്ല: സമാജ്‌വാദി പാര്‍ട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്നൗ: ഇന്ത്യ സഖ്യത്തിലെ പ്രധാന പാര്‍ട്ടിയായ കോണ്‍ഗ്രസ്സും ഉത്തരപ്രദേശില്‍ മേല്‍ക്കൈയുള്ള സമാജ്‌വാദി പാര്‍ട്ടിയും തമ്മിലുള്ള പോര്‍വിളികള്‍ പ്രതിപക്ഷ സഖ്യത്തിന് തിരിച്ചടിയാകുന്നു.

പ്രതിവാദങ്ങളും അനുനയങ്ങളും നടക്കുന്നതിനിടയില്‍ സംസ്ഥാന തലത്തില്‍ സഖ്യമില്ലെങ്കില്‍ ദേശീയ തലത്തിലേക്കും സഖ്യം ചേരാന്‍ തയ്യാറല്ലെന്ന് എസ്.പി പ്രഖ്യാപിച്ചു.

മധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ സമാജ്‌വാദിയെ തഴഞ്ഞു കോണ്‍ഗ്രസ് സ്ഥാനാത്ഥികളെ പ്രഖ്യാപിച്ചതാണ് എസ്.പിയെ ചൊടിപ്പിച്ചത്.

നിയമസഭ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തില്‍ കോണ്‍ഗ്രസ് തങ്ങളെ അവഗണിക്കുകയാണെങ്കില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ ഒറ്റക്ക് മത്സരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ഇന്ത്യ യോഗത്തിലേക്ക് പ്രതിനിധികളെ അയക്കില്ലെന്നും സമാജ്‌വാദി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍  അഖിലേഷ് യാദവ് പറഞ്ഞു.

‘ഇന്ത്യ സഖ്യം ഇന്ത്യയിലെ തിരഞ്ഞെടുപ്പുകള്‍ക്ക് വേണ്ടിയുള്ളതാണ്. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ചര്‍ച്ചകള്‍ നടത്തും. എന്നാല്‍ ബി.ജെ.പി സംഘടിതവും വലുതുമാണ്. അതുകൊണ്ട് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ ആശയകുഴപ്പങ്ങള്‍ ഉണ്ടാവരുത്. ആശയകുഴപ്പം തോല്‍വിക്ക് കാരണമാകും,’ അഖിലേഷ് മാധ്യമങ്ങളോട് പറഞ്ഞു.

ഉത്തര്‍പ്രദേശുമായി അതിര്‍ത്തി പങ്കിടുന്ന മധ്യപ്രദേശിലെ ചില ജില്ലകളില്‍ എസ്.പിക്ക് വേരോട്ടം ഉണ്ട്. 1998ല്‍ നാല് സീറ്റും 2003ല്‍ ഏഴു സീറ്റും 2008,2018 വര്‍ഷങ്ങളില്‍ ഓരോ സീറ്റും നേടി സമാജ്‌വാദി പാര്‍ട്ടി മധ്യപ്രദേശില്‍ വിജയം കൈവരിച്ചിരുന്നു.

അതേസമയം തന്റെ പിതാവ് മുലയം സിങ് യാദവിനെ അഖിലേഷ്  യാദവ് അപമാനിച്ചതായും ബി.ജെ.പിയോടൊപ്പം നില്‍ക്കുന്നത് ആരാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായ് ഉത്തരാഖണ്ഡ് ഉപതെരഞ്ഞെടുപ്പിനിടെ ആരോപിച്ചു.

പൊതുവേദിയില്‍ തന്റെ പിതാവിനെ അപമാനിച്ച അഖിലേഷ് എങ്ങനെയാണ് സാധാരണക്കാരനായ ഒരു തൊഴിലാളിയെ ബഹുമാനിക്കാന്‍ കഴിയുകയെന്നും അജയ് റായ് ചോദിച്ചു.

Content Highlight: Dispute between SamajWadi Party and Congress

Latest Stories

We use cookies to give you the best possible experience. Learn more