തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ. എം. എബ്രഹാമിന് ആശ്വാസം. കെ. എം. എബ്രഹാമിനെതിരായ സി.ബി.ഐ അന്വേഷണം സുപ്രീം കോടതി സ്റ്റേ ചെയ്തു. സി.ബി.ഐക്കും സംസ്ഥാന സര്‍ക്കാരിനും ഇത് സംബന്ധിച്ച് സുപ്രീം കോടതി നോട്ടീസ് അയച്ചു. സി.ബി.ഐ അന്വേഷണം ചോദ്യം ചെയ്ത് കെ.എം. എബ്രഹാം നല്‍കിയ ഹരജിയിലാണ് നോട്ടീസ്.
ജസ്റ്റിസുമാരായ ദിപാങ്കര്‍ ദത്ത, മന്‍മോഹന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് അപ്പീല്‍ പരിഗണിച്ചത്. വരുമാനത്തിന്റെ രേഖകള്‍ ഹാജരാക്കാന്‍ എന്തുകൊണ്ടാണ് വൈകിയതെന്ന് സുപ്രീം കോടതി ചോദിച്ചു. എന്നാല്‍ അന്വേഷണ സമയത്ത് വിദേശത്തായിരുന്നുവെന്നാണ് കെ. എം. എബ്രഹാം മറുപടി നല്‍കിയത്. സി.ബി.ഐ അന്വേഷണത്തിന് മുന്‍കൂര്‍ പ്രോസിക്യൂഷന്‍ അനുമതി അനിവാര്യമാണെന്നും കെ. എം. എബ്രഹാം പറഞ്ഞു.
അതേസമയം കുടുംബവുമായി ബന്ധപ്പെട്ട സ്വത്ത് വിവരം സമർപ്പിച്ചിരുന്നോ എന്നും കോടതി ചോദിച്ചു. ആറ് വർഷത്തോളം താങ്കൾക്ക് കുടുംബത്തിന്റെ അസറ്റ് ഡിക്ലയര്‍ ചെയ്യാൻ കഴിയാത്തത് വീഴ്ചയാണല്ലോ എന്നായിരുന്നു കോടതിയുടെ മറ്റൊരു ചോദ്യം. മുംബൈയിലെ സ്വത്ത് സംബന്ധിച്ചും കോടതി ചോദ്യമുന്നയിച്ചു. ഭൂസ്വത്തുക്കൾ അനധികൃതമായി സമ്പാദിച്ചുവെങ്കിൽ അന്വേഷണം നടക്കേണ്ടതാണല്ലോ എന്നും കോടതി പരാമര്‍ശിച്ചു.
കെ. എം. എബ്രഹാം 2015ൽ ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ്സെക്രട്ടറി ആയിരുന്ന കാലഘട്ടത്തിൽ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന് ചൂണ്ടിക്കാട്ടി പൊതുപ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കൽ നൽകിയ ഹരജിക്ക് പിന്നാലെ കേസിൽ സി.ബി.ഐ അന്വേഷണം വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ജസ്റ്റിസ് കെ. ബാബുവിന്റേതായിരുന്നു ഉത്തരവ്. ഈ ഉത്തരവാണിപ്പോൾ സുപ്രീം കോടതി സ്റ്റേ ചെയ്തിരിക്കുന്നത്. കെ. എം. എബ്രഹാമിനായി മുതിർന്ന അഭിഭാഷകൻ ആർ. ബസന്ത് ആണ് ഹാജരായത്.
Content Highlight: Disproportionate wealth case; Relief for KM Abraham, Supreme Court stays CBI investigation