| Tuesday, 28th November 2023, 9:12 pm

ഗസയില്‍ ബോംബുകളേക്കാള്‍ ആളുകളെ കൊല്ലുക രോഗങ്ങള്‍ : ലോകാരോഗ്യ സംഘടന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജെറുസലേം: ആരോഗ്യ ശുചീകരണ സംവിധാനങ്ങള്‍ നന്നാക്കിയില്ലെങ്കില്‍ ഗസ മുനമ്പിലെ ബോംബ് സ്‌ഫോടനത്തേക്കാള്‍ കൂടുതല്‍ ആളുകള്‍ രോഗം ബാധിച്ച് മരിക്കുമെന്ന് ലോകാരോഗ്യ സംഘടന.

ഗസയില്‍ ഇസ്രഈല്‍ ആക്രമണം ആരംഭിച്ച മുതല്‍ ഇന്ധനം, വൈദ്യുതി, ഭക്ഷണം എന്നിവയ്ക്ക് ഉപരോധം ഏര്‍പ്പെടുത്തുകയും ആശുപത്രികള്‍ക്കും യുണൈറ്റഡ് നാഷന്റെ താല്‍ക്കാലിക സൗകര്യങ്ങള്‍ക്കുമെതിരായി ടാര്‍ഗറ്റഡ് ആക്രമണങ്ങള്‍ നടത്തുകയും ചെയ്തിരുന്നു.

‘ഈ ആരോഗ്യ സംവിധാനം പുനസ്ഥാപിക്കാന്‍ നമ്മള്‍ക്ക് കഴിയുന്നില്ലെങ്കില്‍ ബോംബ് ആക്രമണത്തില്‍ നിന്നുള്ളതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ രോഗം ബാധിച്ചു മരിക്കുന്നത് നമ്മള്‍
കാണും,’ ലോകാരോഗ്യ സംഘടനയുടെ വക്താവ് മാര്‍ഗരറ്റ് ഹാരിസ് ജനീവയില്‍ പറഞ്ഞു.

വടക്കന്‍ ഗസയിലെ അല്‍ ശിഫ ആശുപത്രിയുടെ തകര്‍ച്ച ദുരന്തം എന്ന് വിശേഷിപ്പിച്ച അവര്‍ ഈ മാസം ആദ്യം ആശുപത്രി സമുച്ചയം ഏറ്റെടുത്ത ഇസ്രഈല്‍ സൈന്യം അതിലെ മെഡിക്കല്‍ സ്റ്റാഫുകളെ തടങ്കലില്‍ വച്ചതിനെക്കുറിച്ചും അവര്‍ ആശങ്ക പ്രകടിപ്പിച്ചു.

ഗസയില്‍ പകര്‍ച്ചവ്യാധികള്‍ പ്രത്യേകിച്ച് വയറിളക്കരോഗങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നതിനെ കുറിച്ചുള്ള ആശങ്കകളും അവര്‍ കൂട്ടിച്ചേര്‍ത്തു.

അവിടെ മരുന്നുകളോ, വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങളോ ഇല്ല. മതിയായ വെള്ളവും, ഭക്ഷണവും, ശുചിത്വവുമില്ല,’ വടക്കന്‍ ഗസയിലെ കുടിയൊഴിപ്പിക്കപ്പെട്ട നിവാസികളുടെ ജീവിത സാഹചര്യങ്ങളെ കുറിച്ചുള്ള ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട് ഉദ്ധരിച്ചുകൊണ്ട് മാര്‍ഗരറ്റ് പറഞ്ഞു.

ഗസയിലെ എല്ലാ പ്രധാന ശുചീകരണ സേവന പ്രവര്‍ത്തനങ്ങളും അവസാനിപ്പിച്ചിരിക്കുകയാണ്. ഇത് കോളറ ഉള്‍പ്പെടെയുള്ള പല പകര്‍ച്ചവ്യാധികളുടെയും വന്‍ വ്യാപനത്തിന് കാരണമാകാം. 2.3 ദശലക്ഷം നിവാസികള്‍ക്ക് കുടിവെള്ളം കണ്ടെത്തുന്നത് പോലും ഇപ്പോള്‍ അസാധ്യമാണ്.

ഇതുവരെ ലോകാരോഗ്യ സംഘടന 44000 ത്തില്‍ അധികം ആളുകള്‍ക്ക് ഡയേറിയയും 70000 ആളുകള്‍ക്ക് ശ്വാസകോശ അണുബാധകളും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ യഥാര്‍ത്ഥ കണക്കുകള്‍ ഇതിലും വളരെ അധികമായിരിക്കാമെന്ന് സംഘടന പറഞ്ഞു. ആസന്നമായ ശൈത്യകാലവും മഴയും വെള്ളപ്പൊക്കവും സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുമെന്ന് യു.എന്‍ ആരോഗ്യ ഏജന്‍സി പറഞ്ഞു.

‘ഗസയിലെ കുട്ടികള്‍ക്ക് ശുദ്ധജലം ലഭ്യമല്ല, അത് അവരെ തളര്‍ത്തുന്നു,’ ഗസയിലെ യു.എന്‍ ചില്‍ഡ്രന്‍സ് ഏജന്‍സിയുടെ വക്താവ് ജെയിംസ് എല്‍ഡര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

സ്ഥിതിഗതികള്‍ ഒന്നും മാറിയില്ലെങ്കില്‍ കൂടുതല്‍ ആളുകള്‍ രോഗബാധിതരാകുകയും പകര്‍ച്ചവ്യാധികള്‍ പൊട്ടിപ്പുറപ്പെടുകയും ചെയ്യും,’ ലോകാരോഗ്യ സംഘടനയിലെ കിഴക്കന്‍ മെഡിറ്ററേനിയന്‍ മേഖലയുടെ റീജണല്‍ എമര്‍ജന്‍സി ഡയറക്ടര്‍ റിച്ചാര്‍ഡ് ബ്രണ്ണന്‍ പറഞ്ഞു.

ഇസ്രഈലും ഹമാസും തമ്മിലുള്ള താത്ക്കാലിക ഉടമ്പടി രണ്ടുദിവസത്തേക്ക് കൂടി നീട്ടിയിട്ടുണ്ടെങ്കിലും ഗസയിലെ ആശുപത്രികളിലെ ജനറേറ്ററുകള്‍ക്ക് ഇന്ധനം ഒന്നും എത്തിയിട്ടില്ലെന്ന് ഹമാസിന്റെ കീഴിലുള്ള ഗസയിലെ ആരോഗ്യ മന്ത്രാലയം പറഞ്ഞു.

ഗസയിലെ ജനങ്ങളുടെ കഷ്ടപ്പാടുകള്‍ ലഘൂകരിക്കുന്നതിന് അടിയന്തര സഹായങ്ങള്‍ വിതരണം ചെയ്യേണ്ടത് ആവശ്യമാണ്. ഇന്ധനം ഇല്ലാത്തതിനാല്‍ ഗസയില്‍ ശുദ്ധജലം പമ്പ് ചെയ്യാനും തെരുവില്‍ കുമിഞ്ഞു കൂടുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യാനോ കഴിയുന്നില്ലെന്നും ഇത് പൊതുജനാരോഗ്യരംഗത്തെ വരാനിരിക്കുന്ന ദുരന്തത്തിന്റെ സൂചനയാണെന്നും
ഗസ സിറ്റി മേയര്‍ യാഹിയ – അല്‍-സിറാജ് പറഞ്ഞു.

‘ഗസയിലെ ഏറ്റവും വലിയ ആശുപത്രിയായ അല്‍ ശിഫ ശുചീകരണം നടന്നുകൊണ്ടിരിക്കുകയാണ് അതിന്റെ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പുനരാരംഭിക്കുവാന്‍ കഴിയും എന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,’ ഗസ ആരോഗ്യമന്ത്രാലയ വക്താവ് മഹമൂദ് ഹമ്മദ് പറഞ്ഞു.


ഇസ്രഈല്‍ ഫലസ്തീന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഡൂള്‍ന്യൂസ് പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍, അഭിമുഖങ്ങള്‍

1) ഗസയുടെ 75 വര്‍ഷത്തെ ചരിത്രം; എങ്ങിനെയാണ് ഹമാസിന്റെ ആക്രമണമുണ്ടാകുന്നത്? (24/11/2023)

2) മൊസാദിന്റെ സുഹൃത്ത്, ഇസ്രഈല്‍ പിടിച്ചെടുത്ത ഇസ്രഈല്‍ കപ്പലിന്റെ ഉടമസ്ഥന്‍; ആരാണ് റാമി ഉന്‍ഗര്‍ ?(22/11/2023)

3) ബ്രീട്ടീഷ് ഇന്ത്യയിലെ പാഠപുസ്തകത്തിലുള്ള ഫലസ്തീനും ഭൂപടത്തിലില്ലാത്ത ഇസ്രഈലും (21/11/2023)

4) ഇസ്രഈലും അധിനിവേശവും(10/11/2023)

5) ഫലസ്തീനികളില്‍ ചെറിയൊരു വിഭാഗം എന്ത്‌കൊണ്ട് അക്രമാസക്തരാകുന്നു; ആറ് ചരിത്ര കാരണങ്ങള്‍(31/10/2023)

6) ഇസ്രഈല്‍ ആശുപത്രികളെ എല്ലാ കാലത്തും ആക്രമിച്ചിരുന്നു; ചരിത്രത്തില്‍ നിന്നും 5 തെളിവുകള്‍(26/10/2023)

7) ഫലസ്തീന്‍ രാഷ്ട്രീയം മാറുന്നുണ്ട് ഹമാസും(28/10/2023)

8) ഫലസ്തീനിലേക്ക് ഇനി അധികം ദൂരമില്ല(13/10/2023)

9) ഇസ്രഈലിന്റേത് ഉടമ്പികളോ കരാറുകളോ അംഗീകരിക്കാത്ത ചരിത്രം; ഫലസ്തീനികളുടെ മുന്നിലുള്ള ഏകവഴി പോരാട്ടം (10/10/2023)

10) സമീകരിക്കാനാകില്ല ഇസ്രഈലി ഭികരതയോട് ഹമാസിനെ(08/10/2023)


content highlight: Disease could kill more in Gaza than bombs, WHO says amid Israeli siege

We use cookies to give you the best possible experience. Learn more