| Monday, 6th May 2019, 10:18 pm

'ഇന്നെന്റെ ഏറ്റവും വലിയ ഭയം യാഥാര്‍ഥ്യമായിരിക്കുന്നു'; ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണത്തില്‍ കഴമ്പില്ലെന്ന കണ്ടെത്തലിനെതിരേ പരാതിക്കാരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിക്കെതിരായ ലൈംഗികാരോപണക്കേസില്‍ കഴമ്പില്ലെന്ന ആഭ്യന്തര അന്വേഷണ സമിതിയുടെ കണ്ടെത്തലിനെതിരേ പരാതിക്കാരി രംഗത്ത്. നടപടിയില്‍ കടുത്ത നിരാശയും ദുഃഖവുമുണ്ടെന്ന് അവര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

അന്വേഷണ സമിതിക്കുമുന്നില്‍ എല്ലാ തെളിവുകളും സമര്‍പ്പിച്ചിട്ടും നീതിയോ സംരക്ഷണമോ ലഭിച്ചില്ലെന്നതു ഭയപ്പെടുത്തുന്നുവെന്നും അവര്‍ പറഞ്ഞു. ‘ഇന്നെന്റെ ഏറ്റവും വലിയ ഭയം യാഥാര്‍ഥ്യമായിരിക്കുന്നു. രാജ്യത്തെ ഉന്നത നീതിപീഠത്തില്‍ നിന്നു നീതിയും രക്ഷയും ലഭിക്കുമെന്ന പ്രതീക്ഷ തകര്‍ന്നിരിക്കുന്നു.’- അവര്‍ പറഞ്ഞു.

സുപ്രീം കോടതിയിലെ മുന്‍ കോര്‍ട്ട് അസിസ്റ്റന്റാണ് 35-കാരിയായ പരാതിക്കാരി. പരാതിയും വിശദാംശങ്ങളും ചേര്‍ത്ത് സുപ്രീം കോടതിയിലെ 22 ജഡ്ജിമാര്‍ക്ക് അവര്‍ സത്യവാങ്മൂലം അയച്ചിരുന്നു. ഏപ്രില്‍ 19-നാണ് അവര്‍ പരാതി നല്‍കിയത്.

ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ, ജസ്റ്റിസുമാരായ ഇന്ദു മല്‍ഹോത്ര, ഇന്ദിരാ ബാനര്‍ജി എന്നിവര്‍ അംഗങ്ങളായ മൂന്നംഗ സമിതിയാണ് പരാതിയില്‍ കഴമ്പില്ലെന്ന കണ്ടെത്തല്‍ നടത്തിയത്. ഇതിന്റെ റിപ്പോര്‍ട്ട് ജസ്റ്റിസ് എന്‍.വി രമണയ്ക്കു കൈമാറിയിട്ടുണ്ട്. ചീഫ് ജസ്റ്റിസിനും റിപ്പോര്‍ട്ട് കൈമാറിയെന്ന് സുപ്രീം കോടതി സെക്രട്ടറി ജനറല്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. എന്നാല്‍ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആഭ്യന്തര നടപടിക്രമങ്ങളുടെ ഭാഗമായുള്ള റിപ്പോര്‍ട്ട് പരസ്യപ്പെടുത്താത്തത് 2003-ല്‍ ഇന്ദിര ജെയ്സിങ്ങും സുപ്രീം കോടതിയും തമ്മിലുള്ള കേസിലെ വിധിയനുസരിച്ചാണെന്നും അദ്ദേഹം അറിയിച്ചു.

സമിതിക്കു മുന്നില്‍ രണ്ടുതവണ ഹാജരായ യുവതി പിന്നീട് പരാതിയില്‍നിന്നു പിന്മാറുകയായിരുന്നു. അഭിഭാഷകരില്ലാതെ സമിതിക്കു മുന്നില്‍ ഹാജരാകുന്നതു ഭീതിയും മാനസിക സമ്മര്‍ദവുമുണ്ടാക്കുന്നതായി ആരോപിച്ചായിരുന്നു ഇത്.

ഗോഗോയിക്കെതിരേ ഗൂഢാലോചന നടന്നെന്ന വാദത്തില്‍ സുപ്രീം കോടതി നേരത്തേ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ജസ്റ്റിസ് എ.കെ പട്‌നായിക് മേല്‍നോട്ടം വഹിക്കുന്ന അന്വേഷണം നടത്തുന്നത് സി.ബി.ഐ-ഐ.ബി-ദല്‍ഹി പോലീസ് എന്നിവരുടെ സംയുക്തസംഘമാണ്.

അതിനിടെ പരാതിക്കാരിയുടെ അസാന്നിധ്യത്തില്‍ അന്വേഷണം നടത്തരുതെന്നാവശ്യപ്പെട്ട് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢും ജസ്റ്റിസ് റോഹിന്‍ടണ്‍ നരിമാനും അന്വേഷണ സമിതിയെ സമീപിച്ചെന്ന വാര്‍ത്ത പുറത്തുവന്നിരുന്നെങ്കിലും ഇക്കാര്യം സുപ്രീംകോടതി നിഷേധിച്ചിരുന്നു. എന്നാല്‍ മേയ് രണ്ടിന് ഇതേ ആവശ്യമുന്നയിച്ച് ചന്ദ്രചൂഢ് ജഡ്ജിമാര്‍ക്കു കത്തയച്ചിരുന്നു. പരാതിക്കാരിയുടെ അസാന്നിധ്യത്തില്‍ അന്വേഷണം തുടര്‍ന്നാല്‍ അത് സുപ്രീംകോടതിയുടെ വിശ്വാസ്യതയെ തകര്‍ക്കുമെന്നു ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹം കത്ത് നല്‍കിയത്. പരാതിക്കാരിയുടെ ആവശ്യപ്രകാരം അഭിഭാഷകനെയോ അമിക്കസ് ക്യൂറിയെയോ അനുവദിക്കണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

We use cookies to give you the best possible experience. Learn more