|

എന്റെ സിനിമാ പഠനത്തെ ഐ.എഫ്.എഫ്.കെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്; അനുഭവങ്ങള്‍ പങ്കുവെച്ച് സംവിധായകന്‍ സക്കരിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഐ.എഫ്.എഫ്.കെ തന്റെ വ്യക്തിപരമായ ഉത്സവമായാണ് കണക്കാക്കാറെന്ന് സംവിധായകന്‍ സക്കരിയ. ഐ.എഫ്.എഫ്.കെയെകുറിച്ചുള്ള അനുഭവം പങ്കുവെക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഐ.എഫ്.എഫ്.കെയാണ് തന്റെ സിനിമാ പഠനത്തിന് സ്വാധീനം ചെലുത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഐ.എഫ്.എഫ്.കെയുടെ ലൈവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പന്ത്രണ്ടാം ക്ലാസ് വരെ നാലോ അഞ്ചോ സിനിമകള്‍ മാത്രമാണ് ആകെ തിയറ്ററില്‍ പോയി കണ്ടത്. 2005ല്‍ ആദ്യമായി ഐ.എഫ്.എഫ്.കെയ്ക്ക് പോയി തുടങ്ങിയപ്പോള്‍ മുതലാണ് വലിയ കാന്‍വാസില്‍ ചിത്രങ്ങള്‍ കണ്ട് തുടങ്ങിയതെന്നും വിവിധ ഭാഷകളിലും സംസ്‌കാരങ്ങളിലുമുള്ള ലോക സിനിമകള്‍ കണ്ട് തുടങ്ങിയതെന്നും സക്കരിയ പറയുന്നു.

എല്ലാ തവണയും ഐ.എഫ്.എഫ്.കെ കഴിഞ്ഞിറങ്ങുമ്പോള്‍ ഒരു പുതിയ ചിത്രത്തിനായുള്ള ത്രെഡും മനസില്‍ കൊരുത്തുകൊണ്ടായിരിക്കും തിരിച്ച് വരികയെന്നും സക്കരിയ പറയുന്നു.

തിരുവനന്തപുരത്തെ കൈരളി, ടാഗോര്‍ നികേതന്‍ പോലുള്ള വേദികള്‍ എപ്പോഴും പുതിയ സിനിമാ കൂട്ടങ്ങളെ സമ്മാനിക്കും. 25ാമത്തെ ഫെസ്റ്റിവല്‍ വരെ ഷൂട്ടിങ്ങ് കാരണം രണ്ടോ മൂന്നോ ഫെസ്റ്റിവലുകളേ നഷ്ടപ്പെട്ടിട്ടുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

എന്റെ ആദ്യ ചിത്രം ഐ.എഫ്.എഫ്.കെ വേദിയില്‍ അവതരിപ്പിക്കാന്‍ സാധിക്കുകയും അതിന് പുരസ്‌കാരം ലഭിച്ചതിന്റെയും സന്തോഷവുമുണ്ട്. ലോകത്തിലെ മികച്ച ഫെസ്റ്റിവലുകളില്‍ ഒന്നായി ഐ.എഫ്.എഫ്.കെ മാറട്ടെ എന്ന് ആശംസിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ബുധനാഴ്ചയാണ് 25ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവം കൊടിയേറുന്നത്. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വെച്ചാണ് ഉദ്ഘാടന പരിപാടി നടക്കുക.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Director Zakaria shares experinces of IFFK