|

മഞ്ജുവിന്റെ അഭിനയം കണ്ട് കട്ട് പറയാന്‍ പോലും മറന്നുപോയി; ഷൂട്ടിങ് അനുഭവം പങ്കുവെച്ച് സംവിധായകന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: മലയാളത്തിന്റെ പ്രിയനടി മഞ്ജുവാര്യരുടെ 43ാം ജന്മദിനമാണ് ഇന്ന്. മഞ്ജുവിന് ആശംസയറിയിക്കുകയാണ് ആരാധകരും സിനിമയിലെ മഞ്ജുവിന്റെ സുഹൃത്തുക്കളുമെല്ലാം.

14 വര്‍ഷം നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയില്‍ തിരിച്ചെത്തി ശക്തമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസിലുള്ള തന്റെ സ്ഥാനം ഒന്നുകൂടി ഉറച്ചു കഴിഞ്ഞു മഞ്ജു വാര്യര്‍.

മഞ്ജുവിന്റെ കരിയറിലെ ഏറ്റവും മികച്ച പെര്‍ഫോമന്‍സ് കാഴ്ചവെച്ച ചിത്രങ്ങളിലൊന്നായിരുന്നു ടി.കെ രാജീവ് കുമാറിന്റെ സംവിധാനത്തിലൊരുങ്ങിയ കണ്ണെഴുതിപൊട്ടുംതൊട്ട്. മലയാളത്തിലെ അഭിനയ കുലപതിയായ തിലകനെ വരെ അമ്പരപ്പിച്ച പ്രകടനമായിരുന്നു ചിത്രത്തില്‍ മഞ്ജുവിന്റേത്.

മഞ്ജുവുമൊത്തുള്ള അന്നത്തെ സിനിമാ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് സംവിധായകന്‍ ടി.കെ രാജീവ് കുമാര്‍.

അഭിനയിക്കാന്‍ വരുമ്പോള്‍ ഒരു കാര്യം മാത്രമേ മഞ്ജു ആവശ്യപ്പെട്ടിട്ടുള്ളൂവെന്നും സീന്‍ വിവരിക്കുമ്പോള്‍ വിശദമായി പറഞ്ഞുകൊടുക്കണമെന്നതായിരുന്നു അതെന്നും രാജീവ് കുമാര്‍ പറയുന്നു.

തന്റെ മനസിലെന്താണോ ഉള്ളത് അത് കൃത്യമായി വായിച്ചെടുക്കാന്‍ മഞ്ജുവിന് സാധിച്ചെന്നും പലപ്പോഴും കട്ട് പറയാന്‍ വരെ താന്‍ മറന്നുപോയെന്നും സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ ടി.കെ രാജീവ് കുമാര്‍ പറയുന്നു.

മഞ്ജുവാര്യര്‍ എന്ന ഒറ്റനടിയില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് സിനിമയുടെ പ്രാരംഭഘട്ട ജോലികള്‍ തങ്ങള്‍ തുടങ്ങിയതെന്നും മഞ്ജു നോ പറഞ്ഞാല്‍ ആ സിനിമ തന്നെ ഉണ്ടാകുമായിരുന്നില്ലെന്നും രാജീവ് കുമാര്‍ പറയുന്നു.

‘അച്ഛന്റേയും അമ്മയുടേയും മുന്നില്‍ വെച്ചാണ് മഞ്ജു കഥ കേട്ടത്. കഥ പറയുമ്പോള്‍ മഞ്ജുവിന്റെ അച്ഛന്റേയും അമ്മയുടേയും മുഖം മാറുന്നത് ഞാന്‍ ശ്രദ്ധിച്ചു. അവരെന്താണ് പറയാനുദ്ദേശിക്കുന്നത് എന്ന് നേരത്തെ മനസിലാക്കിയ മഞ്ജു നമുക്ക് പുറത്തിരുന്ന് സംസാരിക്കാം എന്ന് പറഞ്ഞ് ഞങ്ങളെ പുറത്തേക്ക് കൊണ്ടുപോയി.

കഥ കേട്ട് മഞ്ജു എന്നോട് ഒരു ചോദ്യമേ ചോദിച്ചുള്ളൂ, ‘ ചേട്ടാ ഈ സിനിമയില്‍ നഗ്‌നത ഉണ്ടോ? ഇല്ല എന്ന് ഞാന്‍ മറുപടി പറഞ്ഞപ്പോള്‍ സന്തോഷത്തോടെ ആവേശത്തോടെ മഞ്ജു സിനിമ ചെയ്യാന്‍ സമ്മതം മൂളി. ആ പ്രായത്തില്‍ ഇത്തരത്തിലൊരു കഥ കേള്‍ക്കുമ്പോള്‍ അത് സമഗ്രമായി പരിശോധിക്കാനുള്ള അപാരമായ ഒരു ഉള്‍ക്കാഴ്ച മഞ്ജുവിനുണ്ട്. അതെന്നെ അത്ഭുതപ്പെടുത്തി.

സിനിമയുടെ ഷൂട്ടിങ് തുടങ്ങിയപ്പോള്‍ താന്‍ ഉദ്ദേശിച്ചതിനേക്കാള്‍ എത്രയോ മടങ്ങായാണ് മഞ്ജു കഥാപാത്രത്തെ തിരിച്ചുതന്നതെന്നും രാജീവ് കുമാര്‍ പറഞ്ഞു.

മഞ്ജുവിന്റെ കരിയറിലെ തന്നെ ഹിറ്റ് ചിത്രങ്ങളുടെ പട്ടികയില്‍ മുന്‍പില്‍ നില്‍ക്കുന്ന ചിത്രമാണ് കണ്ണെഴുതിപൊട്ടുംതൊട്ട്. ചിത്രത്തിലെ അഭിനയത്തിന് 1999ല്‍ ദേശീയ ജൂറിയുടെ പ്രത്യേക പരാമര്‍ശവും മഞ്ജുവിന് ലഭിച്ചു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Director TK Rajeev Kumar About Manju Warrier