| Wednesday, 26th April 2023, 9:52 pm

'കാസര്‍ഗോഡേക്ക് സിനിമ വന്നത് മയക്ക് മരുന്ന് മോഹിച്ചല്ല'; എം.രഞ്ജിത്തിന്റെ പ്രസ്താവനക്കെതിരെ മദനോത്സവം സംവിധായകന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മയക്കുമരുന്ന് വരാന്‍ എളുപ്പമുള്ളത് കൊണ്ട് കാസര്‍ഗോഡാണ് ഇപ്പോള്‍ ഒട്ടേറെ സിനിമകള്‍ ഷൂട്ട് ചെയ്യുന്നതെന്ന എം. രഞ്ജിത്തിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി മദനോത്സവം സംവിധായകന്‍ സുധീഷ് ഗോപിനാഥ്.

കാസര്‍ഗോഡേക്ക് സിനിമ വന്നത് മയക്കുമരുന്ന് മോഹിച്ചല്ലെന്നും ഈ ഭൂമികയുടെ സൗന്ദര്യം കൊണ്ടും സിനിമ നെഞ്ചേറ്റിയവരുടെ ധൈര്യവും ആവേശവും കൊണ്ടാണെന്നും സുധീഷ് പറഞ്ഞു.

കാസര്‍ഗോഡിന്റെ ഉള്‍ നാടുകളുടെ ദൃശ്യ ഭംഗിയും സാംസ്‌കാരിക ശേഷിപ്പുകളുടെ കാഴ്ചകളും, ജനങ്ങളുടെ സഹകരണവും ഒക്കെ ആവാം സിനിമ പ്രവര്‍ത്തകരെ ഇവിടേക്ക് നോക്കാന്‍ പ്രേരിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യങ്ങള്‍ തുറന്നെഴുതിയത്.

രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ പയ്യന്നൂര്‍ ഷൂട്ട് ചെയ്ത ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വന്‍ വിജയമായപ്പോള്‍ കാസര്‍ഗോഡ് അടക്കമുള്ള പ്രദേശത്തു നിന്നുള്ളവരുടെ പുതിയ സിനിമ പ്രവര്‍ത്തക സംഘം ഉണ്ടായി വന്നുവെന്നും സുധീഷ് പറയുന്നു. ഈ നാട്ടിലെ സാധാരണക്കാരെയും സിനിമ പ്രവര്‍ത്തകരെയും അപമാനിക്കുന്നതാണ് എം.രഞ്ജിത്തിന്റെ പ്രസ്താവനയെന്നും സുധീഷ് പറഞ്ഞു.

”കാസര്‍ഗോഡേക്ക് സിനിമ വന്നത് മയക്കു മരുന്ന് മോഹിച്ചല്ല….ഈ ഭൂമികയുടെ സൗന്ദര്യം കൊണ്ടും സിനിമ നെഞ്ചേറ്റിയവരുടെ ധൈര്യവും ആവേശവും കൊണ്ടാണ്.

1989ല്‍ പിറവി, 1995 ല്‍ ബോംബെ, 2000 മധുരനോമ്പരക്കാറ്റ്, 2017ല്‍ തൊണ്ടിമുതല്‍, 2021 ല്‍ തിങ്കളാഴ്ച നിശ്ചയം, 2022 ല്‍ എന്നാ താന്‍ കേസ് കൊട്, 2023ല്‍ ഞാന്‍ സംവിധാനം ചെയ്ത മദനോത്സവം തുടങ്ങിയ സിനിമകള്‍, രേഖ, അനുരാഗ് എഞ്ചിനീയറിംഗ് പോലെ ശ്രദ്ധേയമായ മറ്റു പല മൂവികള്‍.

ഇപ്പോള്‍ നിര്‍മാണത്തിലിരിക്കുന്ന ഒരുപാട് സിനിമകള്‍ പയ്യന്നൂര്‍/ കാസര്‍ഗോഡ് പ്രദേശത്തു സിനിമ വസന്തമാണിപ്പോള്‍. അധികം പകര്‍ത്തപ്പെടാത്ത കാസര്‍ഗോഡിന്റെ ഉള്‍ നാടുകളുടെ ദൃശ്യ ഭംഗിയും സാംസ്‌കാരിക ശേഷിപ്പുകളുടെ കാഴ്ചകളും, ജനങ്ങളുടെ സഹകരണവും ഒക്കെ ആവാം സിനിമ പ്രവര്‍ത്തകരെ ഇവിടേയ്ക്ക് നോക്കാന്‍ പ്രേരിപ്പിച്ചത്.

നാടകങ്ങളിലൂടെ വൈഭവം തെളിയിച്ച കുറെ കലാകാരന്മാര്‍, തെയ്യം പോലുള്ള അനുഷ്ടാനാ കലകള്‍ ഈ നാട്ടിലെ കലാകാരന്മാര്‍ക്ക് നല്‍കിയ ഊര്‍ജ്ജമുള്ള ശരീര ഭാഷ , ഉത്തര മലബാറിലെ സാഹിത്യ /കല /നാടക /സാംസ്‌കാരിക പ്രവര്‍ത്തകരുടെ സൗഹൃദ കൂട്ടായ്മ, കാസര്‍ഗോഡ് മണ്ണില്‍ നിന്നും സിനിമ മോഹവുമായി വണ്ടി കയറി പോയ ചെറുപ്പക്കാര്‍ പ്രതിബന്ധങ്ങള്‍ താണ്ടി വളര്‍ന്നു സ്വതന്ത്ര സംവിധായകരും, കാസ്റ്റിങ് തീരുമാനിക്കുന്നവരും ഒക്കെ ആയതുമൊക്കെയാണ് സിനിമ ഇവിടേക്ക് വന്നതിന്റെ മറ്റു ചില അനുകൂല ഘടകങ്ങള്‍.

പയ്യന്നൂര്‍ വെച്ച് ഷൂട്ട് ചെയ്ത രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വന്‍ വിജയമായപ്പോള്‍ കാസര്‍ഗോഡ് അടക്കമുള്ള പ്രദേശത്തു നിന്നുള്ളവരുടെ പുതിയ സിനിമ പ്രവര്‍ത്തക സംഘം ഉണ്ടായി വന്നു. അവര്‍ക്കു ആ വിജയം നല്‍കിയ ശുഭാപ്തി വിശ്വാസം തങ്ങളുടെ പുതിയ സിനിമകളെ വടക്കോട്ടു കൊണ്ട് വന്നു.

വലിയ നടന്മാര്‍ക്ക് പോലും അച്ചടി മലയാള ഭാഷ തങ്ങളുടെ പ്രകടനങ്ങള്‍ക്ക് വലിയ തടസമായിരുന്നു. കഥാ പരിസരം സ്വന്തം നാടായപ്പോള്‍, ഭാഷ സ്വന്തം സംസാര ഭാഷ ആയപ്പോള്‍ ഉത്തര മലബാറിലെ നടന്മാര്‍ വലിയ കഴിവുകള്‍ സ്‌ക്രീനില്‍ പ്രകടിപ്പിച്ചു മിന്നും താരങ്ങളായി.

സാങ്കേതിക വിദ്യയുടെ വളര്‍ച്ച സിനിമ നിര്‍മാണ പ്രക്രിയയില്‍ ഉണ്ടാക്കിയ സൗകര്യങ്ങള്‍, കണ്ണൂര്‍ എയര്‍പോര്‍ട്ട് വഴി വലിയ താരങ്ങള്‍ക്ക് എളുപ്പത്തില്‍ കാസര്‍ഗോഡ് എത്താവുന്ന അവസ്ഥ, താങ്കളുടെ താമസത്തിനു ബേക്കല്‍, നീലേശ്വരം പ്രദേശത്തുള്ള നക്ഷത്ര ഹോട്ടലുകള്‍, വിജയകരമായ സിനിമകള്‍ നിര്‍മാതാക്കള്‍ക്ക് നല്‍കിയ ആത്മവിശ്വാസം എല്ലാമാണ് കൂടുതല്‍ സിനിമക്കളെ കാസര്‍ഗോഡ് പയ്യന്നൂര്‍ മേഖലയിലേക്ക് കൊണ്ട് വന്ന മറ്റു കാരണങ്ങള്‍,” അദ്ദേഹം പറഞ്ഞു.

സിനിമ സാസ്‌കാരിക പ്രവര്‍ത്തനം കൂടിയാണെന്നും കാസര്‍ഗോട്ടെ പലരുടെയും അന്നം കൂടിയാണ് ഇന്ന് സിനിമയെന്നും അദ്ദേഹം പറഞ്ഞു. തന്റെ ചിത്രമായ മദനോത്സവത്തിന്റെ ബജറ്റ് കുറക്കാന്‍ കഴിഞ്ഞത് കാസര്‍ഗോട്ടെ നന്മയുള്ള മനുഷ്യര്‍ ഉള്ളതുകൊണ്ടാണെന്നും സുദീഷ് കൂട്ടിച്ചേര്‍ത്തു.

സിനിമ ഞങ്ങളുടെ ഒരു സാംസ്‌കാരിക പ്രവര്‍ത്തനം കൂടിയാണ്. പരാജയ ലോക്കേഷന്‍ എന്ന പഴയ പേര് ദോഷം മാറി വിജയ ലോക്കേഷന്‍ എന്ന പേരിലേക്ക് ഞങ്ങള്‍ മാറി. തുടരെ തുടരെ സിനിമകള്‍ ഇവിടെ ഉണ്ടാകുന്നു. കാസര്‍ഗോഡ് ഭാഗത്തെ പലരുടെയും അന്നമാണ് ഇന്ന് സിനിമ, കലാകാരന്മാരുടെ ആവേശമാണ്.

ഞാന്‍ കാസര്‍ഗോഡ് എന്റെ സ്വന്തം നാട്ടില്‍ സിനിമ ചെയ്യാനുള്ള കാരണം ഈ നാട് എന്റെ സിനിമയുടെ കൂടെ നില്‍ക്കും എന്ന വിശ്വാസമുള്ളതു കൊണ്ടാണ്. ഷൂട്ടിങ് സമയത്ത് എന്റെ ക്രൂ മെമ്പേഴ്‌സ് എല്ലാം വീടുകളില്‍ ആയിരുന്നു താമസിച്ചിരുന്നത്. കാസര്‍ഗോട്ടെ നന്മയുള്ള മനുഷ്യര്‍ ഉള്ളതുകൊണ്ടാണ് താമസിക്കാന്‍ വീട് വിട്ടു തന്നത്. അതു എന്റെ സിനിമയുടെ ബഡ്ജറ്റ് കുറക്കാന്‍ വലിയ കാരണമായിട്ടുണ്ട്.

ജൂനിയര്‍ ആക്ടേഴ്‌സ് എറ്റവും കുറവു പണം ചിലവഴിച്ച സിനിമയാണു മദനോല്‍സവം. കാരണം ഓരോ സ്ഥലങ്ങളിലേയും ആളുകള്‍ നമ്മളോടൊപ്പം വന്നു സഹകരിച്ചതു കൊണ്ടാണ്. അവര്‍ അങ്ങനെയാണു കലയെ നെഞ്ചിലേറ്റി നടക്കുന്നവരാണ്. മറ്റു രീതിയിലുള്ള പ്രചാരണങ്ങള്‍ തികച്ചും ആവാസ്തവവും ഈ നാടിലെ സാധാരണക്കാരെയും സിനിമ പ്രവര്‍ത്തകരെയും അപമാനിക്കല്‍ കൂടിയാണ്,” അദ്ദേഹം പറഞ്ഞു.

content highlight: director sudheesh gopinath against m.ranjith statement

We use cookies to give you the best possible experience. Learn more