| Monday, 7th November 2022, 8:07 pm

റിങ്മാസ്റ്ററും ചോട്ടാ ഭീമും പോലെയുള്ള സിനിമകള്‍ മാത്രം ചെയ്താല്‍ മതിയോ? ഭയം സിനിമ എടുക്കുന്നവര്‍ക്കല്ല, കാണുന്നവര്‍ക്കാണ്: സിദ്ധാര്‍ത്ഥ് ഭരതന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഏറെ നാളുകള്‍ക്ക് ശേഷം മലയാളത്തിലേക്കെത്തുന്ന ഇറോട്ടിക് ഴോണറിലുള്ള ചിത്രമാണ് ചതുരം. സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സ്വാസികയും റോഷനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഇറോട്ടിക് രംഗങ്ങളുടെ പേരില്‍ ചിത്രം ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ടായിരുന്നു. അത്തരം രംഗങ്ങള്‍ വളരെ ബോള്‍ഡായിട്ടാണ് സ്വാസിക അവതരിപ്പിക്കുന്നത്. പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണം തന്നെയാണ് ചിത്രത്തിന് ലഭിക്കുന്നത്.

ചതുരത്തിന് ‘എ’ സര്‍ട്ടിഫിക്കറ്റ് കിട്ടിയതിനെക്കുറിച്ച് പറയുകയാണ് സിദ്ധാര്‍ത്ഥ് ഭരതന്‍. കുട്ടികള്‍ കണ്ടാല്‍ ഒന്നും മനസിലാകില്ല എന്നത് കൊണ്ടാണ് അഡള്‍റ്റ് മൂവിയില്‍ ഉള്‍പ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ആളുകള്‍ ഡബിള്‍ സ്റ്റാന്റേഡ് ആണെന്നും സിനിമ എടുക്കുന്നവരേക്കാള്‍ ഭയമാണ് കാണാന്‍ പോകുന്നവര്‍ക്കെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് സിദ്ധാര്‍ത്ഥ് ഇക്കാര്യം പറഞ്ഞത്.

”എല്ലാവരും കുട്ടികളുടെ സിനിമ കാണാനോണോ തിയറ്ററില്‍ പോകുന്നത്. അഡള്‍റ്റ് ടേസ്റ്റുള്ള സിനിമ കാണാനല്ലെ പലരും പോകുന്നത്. അഡല്‍റ്റ് ടേസ്റ്റ് എന്ന് പറയുന്നത് ഇറോട്ടിസം മാത്രമാണോ.

എല്ലാര്‍ക്കും മനസിലാകുന്ന കാര്യമായിരിക്കണം കാണിക്കേണ്ടത്. ഒരു ആണും പെണ്ണും തമ്മിലുള്ള കാര്യങ്ങളൊന്നും ചെറിയ കുട്ടികള്‍ക്ക് മനസിലാകില്ല. അഞ്ചാം ക്ലാസുമുതല്‍ പ്രേമമുണ്ട് എന്നൊക്കെ പറഞ്ഞാലും അതിനൊന്നും ഡെപ്ത്തില്ല. കുറേ കഴിഞ്ഞിട്ടാണ് അതെല്ലാം മനസിലാകുക.

താഴ്‌വാരം എന്ന സിനിമ ചെറുപ്പത്തില്‍ കണ്ടിട്ട് ഒന്നും മനസിലായില്ലെന്നും പിന്നീട് വലുതായപ്പോഴാണ് മനസിലായതെന്ന് മുമ്പ് ഒരാള്‍ പറഞ്ഞിരുന്നു. അതുപോലെ കുറച്ച് വലുതാകുമ്പോഴാണ് സിനിമയുടെ കഥ മനസിലാകുകയുള്ളു.

അല്ലാതെ വെറുതെ കണ്ടിരിക്കാമെന്നെയുള്ളു. അഡള്‍റ്റ്‌സിനോട് കഥപറയുന്നതില്‍ എന്താണ് തെറ്റുള്ളത്. അവരാണ് സിനിമ മനസിലാക്കി കാണുന്നത്. എല്ലാരും റിങ്മാസ്റ്റര്‍ പോലെയോ ചോട്ടാ ഭീം പോലെയോ ഉള്ള സിനിമകള്‍ മാത്രം ചെയ്താല്‍ മതിയോ.

ആളുകള്‍ ഡബിള്‍ സ്റ്റാന്റേഡ് ആണ്. അവര്‍ക്ക് തലയില്‍ മുണ്ട് ഇട്ട് ഇത്തരം സിനിമ കാണാന്‍ പോകുന്നതില്‍ തെറ്റില്ല. 2022ലെ പ്രത്യേകത തലയില്‍ മുണ്ട് ഇടണ്ട മുഖത്ത് മാസ്‌ക് ഇട്ടാല്‍ മതി.

സിനിമ എടുക്കുന്നവര്‍ക്കല്ല ഭയം കാണുന്നവര്‍ക്കാണ് ഭയം. ധൈര്യമായിട്ട് പോയി കാണുന്നതിന് എന്താണ് കുഴപ്പം. അത് ഷക്കീല പടമൊന്നുമല്ല. 2000 കാലഘട്ടത്തില്‍ ഇറങ്ങിയ സോഫ്റ്റ് പോണ്‍ മലയാള സിനിമയെയാണ് ‘എ’ എന്ന് വിളിക്കുന്നത്. അതാണെന്നാണ് എല്ലാവരും വിചാരിക്കുന്നത് എന്നാല്‍ അതല്ല സിനിമ എന്ന് ആരും മനസിലാക്കുന്നില്ല,” സിദ്ധാര്‍ത്ഥ് ഭരതന്‍ പറഞ്ഞു.

CONTENT HIGHLIGHT: DIRECTOR SIDHARTH BHARATHAN ABOUT CHATHURAM MOVIE

We use cookies to give you the best possible experience. Learn more