| Saturday, 4th March 2023, 1:51 pm

ആ നഷ്ടപ്രണയം രജനികാന്തിന്റെ ഉള്ളില്‍ ഇപ്പോഴുമുണ്ട്, നിര്‍മലയെക്കുറിച്ച് പറയുമ്പോള്‍ അദ്ദേഹത്തിന്റെ കണ്ണ് നിറയും: സാജന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടനാകുന്നതിന് മുമ്പ് രജനികാന്തിന് ഉണ്ടായ പ്രണയത്തെക്കുറിച്ച് പറയുകയാണ് സംവിധായകന്‍ സാജന്‍. ശ്രീനിവാസനാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്നും രജനികാന്തും ശ്രീനിവാസനും ഒരുമിച്ച് പഠിച്ചവരാണെന്നും സാജന്‍ പറഞ്ഞു.

ബസില്‍ കണ്ടക്ടറായപ്പോഴാണ് നിര്‍മല എന്ന പെണ്‍കുട്ടിയെ രജനികാന്ത് പരിചയപ്പെട്ടതെന്നും ആ കുട്ടിയാണ് നടനാകാന്‍ തുടക്കത്തില്‍ രജനികാന്തിനെ സപ്പോര്‍ട്ട് ചെയ്തതും സഹായിച്ചിരുന്നതെന്നും സാജന്‍ പറഞ്ഞു.

എന്നാല്‍ പെട്ടെന്നൊരു ദിവസം ആ കുട്ടിയെ കാണാതായെന്നും ഇന്നും അദ്ദേഹം എവിടെ പോകുമ്പോഴും ആ കുട്ടിയെ തിരയാറുണ്ടെന്നും സാജന്‍ പറഞ്ഞു. അവരെക്കുറിച്ച് പറയുമ്പോള്‍ രജനികാന്തിന്റെ കണ്ണ് നിറയാറുണ്ടെന്ന് തന്നോട് ശ്രീനിവാസന്‍ പറയാറുണ്ടെന്നും സാജന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ തന്റെ യൂട്യൂബ് ചാനലിലൂടെയാണ് രജനികാന്തിനെക്കുറിച്ച് പറഞ്ഞത്.

”ശ്രീനിവാസനും രജനികാന്തും ഒരേ ബാച്ചില്‍ അല്ല പഠിച്ചതെങ്കിലും രണ്ടുപേരും സുഹത്തുക്കളാണ്. രജനികാന്ത് ബെംഗ്ലൂരുവില്‍ ബസ്‌കണ്ടക്ടറായിരുന്നു. ബസിന്റെ പുറകില്‍ കൂടെ കയറി മുന്നിലൂടെ ഇറങ്ങുന്ന സിസ്റ്റമാണ് അവിടെ. അതിന് വിപരീതമായിട്ട് തിരക്കുള്ള സമയത്ത് ഒരു പെണ്‍കുട്ടി കയറി. കണ്ടക്ടറായ അദ്ദേഹത്തിന് അത് ഇഷ്ടമായില്ല.

പിന്നീട് വാക്ക് തര്‍ക്കത്തിലേക്ക് എത്തി. എന്നാല്‍ സിനിമാ കഥയൊക്കെ പോലെ അവര്‍ ചെറിയ അടുപ്പത്തിലേക്ക് പോയി. ആ കുട്ടിയുടെ പേര് നിര്‍മല എന്നാണ്. എം.ബി.ബി.എസിന് പഠിക്കുന്ന കുട്ടിയാണെന്ന് പിന്നീട് അവര്‍ പരിചയപ്പെട്ടപ്പോള്‍ പറഞ്ഞു. അദ്ദേഹം ചെയ്ത നാടകം കാണാന്‍ നിര്‍മലയെ ക്ഷണിച്ചു. അവള്‍ക്ക് നാടകം വളരെ അധികം ഇഷ്ടപ്പെട്ടു.

താങ്കള്‍ ഇവിടെ നില്‍ക്കേണ്ട ആളല്ല, എന്നെങ്കിലും വലിയൊരു നടനാകും. എന്നിട്ട് താങ്കളുടെ തല പതിപ്പിച്ചുള്ള പോസ്റ്ററുകള്‍ എനിക്ക് കാണമെന്ന് ആ കുട്ടി അദ്ദേഹത്തോട് പറഞ്ഞു. രജനികാന്ത് ആ കാര്യം അദ്ദേഹത്തിന്റെ ആത്മകഥയില്‍ എഴുതിയിരുന്നു. ആ കുട്ടി അദ്ദേഹത്തിന് വേണ്ടി സൗത്ത് ഇന്ത്യന്‍ ഫിലിം ചേമ്പര്‍ ഓഫ് കോമേഴ്‌സില്‍ ആപ്ലിക്കേഷന്‍ അയച്ചു. ഒടുവില്‍ അദ്ദേഹം ഇന്‍ര്‍വ്യൂ അറ്റന്‍ഡ് ചെയ്യാനായി പോയി. അവിടെ വെച്ച് സെലക്ട് ആവുകയും ചെയ്തു.

പക്ഷെ തിരിച്ച് വന്ന് ഈ കാര്യം നിര്‍മലയോട് പറയാന്‍ പോയപ്പോള്‍ അവളെ കാണാനില്ല. നിര്‍മല വീട് വിട്ട് പോയതാണെന്ന് അന്ന് കണ്ടെത്തി. അന്നുമുതല്‍ അദ്ദേഹം എവിടെ പോയാലും കണ്ണ് പരതുന്നത് നിര്‍മലയിലേക്കാണ്.

‘എന്നെ വേണമെങ്കില്‍ നിര്‍മലക്ക് എപ്പോള്‍ വേണമെങ്കിലും കണ്ടെത്താം കാരണം ഞാന്‍ നടനായി. പക്ഷെ നിര്‍മലയെ കണ്ടെത്താന്‍ എനിക്ക് ബുദ്ധിമുട്ടാണ്’, രജനികാന്ത് പറഞ്ഞു.

നിര്‍മലയെ എന്നെങ്കിലും കാണമെന്ന പ്രാര്‍ത്ഥനയോടെയാണ് മുന്നോട്ട് പോകുന്നതെന്ന് അദ്ദേഹം ശ്രീനിവാസനോട് പറഞ്ഞിട്ടുണ്ട്. നിര്‍മലയെക്കുറിച്ച് പറയുമ്പോള്‍ അദ്ദേഹത്തിന്റെ കണ്ണ് നിറയാറുണ്ടെന്നും ശ്രീനിവാസന്‍ പറയാറുണ്ട്,” സാജന്‍ പറഞ്ഞു.

content highlight: director sajan about rajanikanth

We use cookies to give you the best possible experience. Learn more