| Monday, 25th January 2021, 12:34 pm

അന്ന് മകനെ വിദേശത്ത് വിട്ട് പഠിപ്പിച്ചത് മമ്മൂട്ടിയാണ്, എന്റെ കുടുംബത്തെ ഈയവസ്ഥയിലേക്ക് എത്തിച്ചതും അദ്ദേഹമാണ്; അനുഭവം പറഞ്ഞ് പി.ശ്രീകുമാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് മമ്മൂട്ടി. മമ്മൂട്ടി തന്റെ ജീവിതത്തെ വലിയ രീതിയില്‍ സ്വാധീനിച്ചിട്ടുണ്ടെന്ന് പറയുകയാണ് സംവിധായകനും നടനുമായ പി.ശ്രീകുമാര്‍.

തന്റെ മകനെ വിദേശത്ത് വിട്ട് പഠിപ്പിച്ചത് മമ്മൂട്ടിയാണെന്നും തന്റെ കുടുംബം ഈ അവസ്ഥയില്‍ എത്താന്‍ കാരണവും അദ്ദേഹമാണെന്നും പി. ശ്രീകുമാര്‍ പറയുന്നു.

സിനിമയില്‍ അഭിനയിക്കുമോ എന്ന് ചോദിച്ച് മമ്മൂട്ടിയുടെ അടുക്കല്‍ പോയെങ്കിലും അദ്ദേഹം ആദ്യം സമ്മതിക്കാതിരിക്കുകയും പിന്നീട് കുറച്ചു നാളുകള്‍ക്ക് ശേഷം സമ്മതം മൂളുകയായിരുന്നുവെന്നും ശ്രീകുമാര്‍ പറയുന്നു. ഇതിനിടയില്‍ മമ്മൂട്ടിയുമായി വഴക്കുണ്ടായ സാഹചര്യങ്ങളെക്കുറിച്ചും വഴക്ക് മാറിയതിനെ തുടര്‍ന്നാണ് വിഷ്ണു എന്ന സിനിമ ചെയ്തതെന്നും സഫാരി ചാനലിന്റെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയില്‍ ശ്രീകുമാര്‍ പറയുന്നു.

വിഷ്ണു എന്ന സിനിമ ചെയ്തതിന്റെ പേരിലാണ് എനിക്ക് സ്വന്തമായി വീടുണ്ടാക്കാന്‍ സാധിക്കുന്നത്. അതില്‍ മമ്മൂട്ടിയ്ക്കും വളരെയേറെ പങ്കുണ്ട്. വിഷ്ണു ചെയ്തപ്പോള്‍ ലഭിച്ച കാശുകൊണ്ടാണ് ഞാന്‍ എന്റെ മകനെ എഞ്ചിനീയറിംഗിന് അയക്കുന്നത്. അവന്‍ എന്‍ജിനീയറിംഗ് ഡിസ്റ്റിങ്ങ്ഷനോടെ പാസ്സായിട്ടും ജോലിയൊന്നും ഇല്ലാതെ നില്‍ക്കുന്ന സമയത്താണ് മമ്മൂട്ടി എന്നെ വിളിക്കുന്നത്. മകന് പണിയെന്തെങ്കിലും ആയോ എന്ന് അദ്ദേഹം ചോദിച്ചു. ഇല്ലെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം തന്നെ അവനെ വിദേശത്തേക്ക് അയക്കുകയും പഠിപ്പിക്കുകയും ചെയ്തു. ഇന്നവന്‍ വലിയ നിലയിലാണ്. പി. ശ്രീകുമാര്‍ പറഞ്ഞു.

ഒരു ചെറിയ സാമീപ്യം കൊണ്ട് ഒരു ചെറിയ തലോടല്‍ കൊണ്ട്..ഒരു ചേര്‍ത്തുനില്‍പ്പ് കൊണ്ട് എന്നെ ഉയര്‍ത്തികൊണ്ട് വന്ന ആളാണ് മമ്മൂട്ടി..ആ മമ്മൂട്ടിയോടാണ് ഞാന്‍ ആവശ്യമില്ലാതെ പണ്ട് ഉടക്കിയത്. എനിക്ക് അയാളെ ഒരിക്കലും മറക്കാന്‍ സാധിക്കില്ല
എന്റെ ജീവിതത്തില്‍ ഒരു സിനിമ ഉണ്ടാക്കിത്തരിക, ആ സിനിമ നിര്‍മിക്കാന്‍ ഒരു പാര്‍ട്ടിയെ മുട്ടിച്ചു തരിക, എന്റെ മകനെ പുറത്ത് കൊണ്ട് പോയി പഠിപ്പിക്കുക..അങ്ങനെ ഒത്തിരിയൊത്തിരി കാര്യങ്ങള്‍ ചെയ്ത് എന്റെ കുടുംബത്തെ ഇന്നത്തെ അവസ്ഥയിലേക്ക് ഉയര്‍ത്തിക്കൊണ്ടു വന്നത് ആ മനുഷ്യനാണ്. ആ മനുഷ്യനോടുള്ള എന്റെ കടപ്പാട് മരിച്ചാലും തീരില്ല. ശ്രീകുമാര്‍ കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Director P Sreekumar shares experience about Mammooty

We use cookies to give you the best possible experience. Learn more