| Friday, 10th March 2023, 10:02 pm

'അന്ന് ധ്യാനിനോട് പിണങ്ങി ഞാന്‍ വാതിലടച്ച് കിടന്നു; അദ്ദേഹത്തിന്റെ ആരോഗ്യത്തിലാണ് എനിക്ക് സിനിമ കിട്ടിയിട്ടുള്ളത്'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഖാലി പേഴ്‌സ് എന്ന സിനിമയുടെ ഷൂട്ടിങ് സെറ്റില്‍ വെച്ച് ധ്യാന്‍ ശ്രീനിവാസനോട് താന്‍ പിണങ്ങിയതിനെ കുറിച്ച് പറയുകയാണ് ചിത്രത്തിന്റെ സംവിധായകനായ മാക്‌സ്‌വെല്‍ ജോസ്. ഷൂട്ടിങ് നടക്കുന്നതിനിടയില്‍ താന്‍ ധ്യാനിനോട് പിണങ്ങിയെന്നും ഷൂട്ട് അവസാനിപ്പിച്ച് പോയെന്നും അദ്ദേഹം പറഞ്ഞു.

അന്നുമുതലാണ് തങ്ങള്‍ക്കിടയില്‍ ഒരു അറ്റച്ച്‌മെന്റുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ധ്യാന്‍ തന്റെ നല്ല സുഹൃത്താണെന്നും തനിക്ക് സിനിമയൊക്കെ കിട്ടിയിട്ടുള്ളത് ധ്യാന്‍ വഴിയാണെന്നും മാക്‌സ്‌വെല്‍ സിനിമാ ഡാഡിക്ക് നല്‍കിയ അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.

‘സിനിമ ഷൂട്ട് നടക്കുന്ന സമയത്ത് ചെറിയൊരു പിണക്കമുണ്ടായിട്ടുണ്ടായിരുന്നു. അന്നാണ് ധ്യാനിന്റെയുള്ളിലെ വ്യക്തിയെ ഞാന്‍ തിരിച്ചറിയുന്നത്. പ്രി പ്രൊഡക്ഷന്റെ സമയത്താണ് ഇത്തരത്തില്‍ ഒരു പിണക്കമുണ്ടാകുന്നത്. ഒരു തവണ മാത്രമാണ് അങ്ങനെയൊരു സംഭവം ഉണ്ടാകുന്നത്. അന്ന് ധ്യാനിനോട് പിണങ്ങി ഞാന്‍ കതകടച്ച് പോയി കിടന്നു.

അന്നുമുതലാണ് ഞങ്ങള്‍ക്കിടയില്‍ ഒരു അറ്റച്ച്‌മെന്റൊക്കെ ഉണ്ടാകുന്നത്. ധ്യാനെന്റെ സുഹൃത്തൊക്കെയാണ്, അളിയന്‍ തന്ന ആരോഗ്യത്തിലാണ് സിനിമയൊക്കെ കിട്ടിയിട്ടുള്ളത്. ഇതിന് മുമ്പുള്ള സിനിമയാണെങ്കിലും അങ്ങനെ തന്നെയാണ്.

ഞാന്‍ കടന്നിട്ട് എണീറ്റ് വന്നപ്പോള്‍ പുള്ളി അവിടെ തന്നെ ഇരിക്കുന്നുണ്ടായിരുന്നു. അത് ഞാനൊട്ടും പ്രതീക്ഷിച്ചില്ല. അസിസ്റ്റന്റ് ഡയറക്ടേഴ്‌സും എല്ലാവരും അവിടെ തന്നെ നില്‍ക്കുന്നുണ്ടായിരുന്നു. ശരിക്കും പറഞ്ഞാല്‍, ഈ സിനിമയുടെ സെറ്റൊക്കെ ഭയങ്കര രസമായിരുന്നു.

സിനിമ എങ്ങനെയുണ്ടെന്ന് ജനങ്ങള്‍ തന്നെ തീരുമാനിക്കണം. പക്ഷെ പ്രീ പ്രൊഡക്ഷന്‍ സമയമൊക്കെ നമ്മള്‍ നന്നായി എഞ്ചോയ് ചെയ്തു. ഒരുമാതിരിപ്പെട്ടവര്‍ക്കൊന്നും ധ്യാനിന്റെ ഈ സ്വഭാവം മനസിലാകില്ലായിരിക്കും. പക്ഷെ ഞാന്‍ പറയുകയാണ് ധ്യാന്‍ നല്ലൊരു ഫ്രണ്ടാണ്,’ മാക്‌സ്‌വെല്‍ ജോസ് പറഞ്ഞു.

content highlight: director maxvel jose talks about dhyan sreenivasan

We use cookies to give you the best possible experience. Learn more