| Thursday, 28th July 2022, 2:23 pm

മമ്മൂട്ടിയുടെ ആ സിനിമ കണ്ടിറങ്ങിയ ശേഷം അവര്‍ മോഹന്‍ലാലിനെ വിളിച്ച് ഡബ്ബിങ്ങും വോയ്‌സ് മോഡുലേഷനും കേട്ട് പഠിക്കാന്‍ പറഞ്ഞു: ഫാസില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ താരങ്ങളെ കുറിച്ചും ഫഹദ്, നിവിന്‍, ടൊവിനോ, ആസിഫ് തുടങ്ങിയ യുവനിരയിലെ താരങ്ങളെ കുറിച്ചുമൊക്കെ മനസുതുറക്കുകയാണ് മലയാളത്തിന്റെ പ്രിയ സംവിധായകന്‍ ഫാസില്‍. മലയന്‍കുഞ്ഞ് സിനിമയുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ പങ്കുവെക്കുന്നതിനിടെയാണ് പഴയ കാല ഓര്‍മകളും മോഹന്‍ലാലിന്റേയും മമ്മൂട്ടിയുടേയും സ്‌ട്രെങ്തും വീക്ക്‌നെസുകളുമൊക്കെ ഫാസില്‍ പങ്കുവെച്ചത്. ഒപ്പം മോഹന്‍ലാല്‍-ഫഹദ് താരതമ്യത്തെ കുറിച്ചും ഫാസില്‍ സംസാരിച്ചു.

മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടി രണ്ട് പ്രായത്തെ അവതരിപ്പിക്കുന്നുണ്ട്. ഒരു ദിവസം ചിത്രത്തിന്റെ സെക്കന്റ് ഷോയ്ക്ക് ശ്രീനിവാസനും സത്യന്‍ അന്തിക്കാടും പോയി. സിനിമ കണ്ട ശേഷം ഇരുവരും മോഹന്‍ലാലിനെ ഫോണ്‍ ചെയ്തു. നിങ്ങള്‍ തീര്‍ച്ചയായിട്ടും ഈ പടം കാണണമെന്നും വോയ്‌സ് മോഡുലേഷന്‍ എന്താണെന്ന് മനസിലാക്കണമെന്നുമായിരുന്നു അവര്‍ ലാലിനോട് പറഞ്ഞത്.

മോഹന്‍ലാലിന്റെ പഴയ പടങ്ങള്‍ കാണുമ്പോള്‍ വോയ്‌സ് മോഡുലേഷന്‍ വളരെ ശക്തമായിരുന്നില്ല. പിന്നീട് മോഹന്‍ലാല്‍ അതില്‍ കാലനായി. വലിയ കാലന്‍.

എനിക്ക് തോന്നുന്നത് മലയന്‍കുഞ്ഞിന്റെ ഷൂട്ടിങ്ങും എഡിറ്റിങ്ങും കഴിഞ്ഞ് ഏതാണ്ട് ഒരു മാസത്തോളം ഫഹദ് ഡബ്ബ് ചെയ്യാതെ ഒഴിഞ്ഞു നടന്നു. അത് ഒരു ആര്‍ടിസ്റ്റിന് ഉണ്ടാകുന്ന ഭയമാണ്. ഞാന്‍ ലൊക്കേഷനില്‍ ചെയ്ത ആ ഇംപാക്ട് എനിക്ക് ഡബ്ബിങ്ങിലൂടെ വരുത്താന്‍ പറ്റുമോ എന്ന വിശ്വാസക്കുറവ് ഉണ്ടായിരിക്കും. ഡബ്ബിങ് മദ്രാസില്‍ ചെയ്യാമെന്ന് അവന്‍ ആദ്യം പറഞ്ഞു. അല്ലെങ്കില്‍ വേണ്ട കൊച്ചിയില്‍ ചെയ്യാമെന്ന് പറഞ്ഞു. അന്ന് വിക്രത്തിന്റെ ഷൂട്ട് നടക്കുന്ന സമയമാണ്. ഒരു ദിവസം അവന്‍ മെന്റലി പ്രിപ്പയര്‍ ആയി വന്ന് അത് ചെയ്തങ്ങ് തീര്‍ത്തു. അത് എല്ലാ ആര്‍ടിസ്റ്റിനും ഉണ്ടാകും.

മോഹന്‍ലാലുമായിഫഹദിനെ താരതമ്യം ചെയ്യുന്നതിനെ കുറിച്ചും ഫാസില്‍ അഭിമുഖത്തില്‍ സംസാരിച്ചു. ‘ മോഹന്‍ലാലിലും ഫഹദിലും ഞാന്‍ കാണുന്ന ക്വാളിറ്റി അവര്‍ ഇന്‍ബോണ്‍ ആര്‍ടിസ്റ്റുകളാണ് എന്നതാണ്. അവര്‍ എന്തെങ്കിലും ചെയ്തു കഴിഞ്ഞാല്‍ അതില്‍ കാലപ്പഴക്കം ഉണ്ടായിരിക്കില്ല. എത്ര കാലം കഴിഞ്ഞാലും അത് അപ്‌ഡേറ്റായി നില്‍ക്കും.

പക്ഷേ ഇത് വളര്‍ത്തിയെടുക്കാം. ഈ ടാലന്റ് മനസിലാക്കി ബുദ്ധിപൂര്‍വം വളര്‍ത്തിയെടുത്ത നടന്‍ മമ്മൂട്ടിയാണ്. അദ്ദേഹം കഠിനാധ്വാനം ചെയ്ത് അതിലേക്ക് വന്നു. മമ്മൂട്ടി വളരെ സക്‌സസ് ആകാത്തത് ഡാന്‍സ് സ്റ്റെപ്‌സിന്റെ കാര്യത്തില്‍ മാത്രമാണ്. ബാക്കിയെല്ലാം മമ്മൂട്ടി ഭയങ്കരമായി മാറ്റിക്കളഞ്ഞു. ബോഡി ലാംഗ്വേജ്, ശൈലി എല്ലാം പഠിച്ച് ചെയ്തുകളഞ്ഞു.

രാജമാണിക്യത്തിലെയൊക്കെ ആ സ്ലാംഗ് പിടിച്ചതൊക്കെ നമ്മള്‍ കണ്ടതാണ്. അത് മമ്മൂട്ടിയുടെ ഹാര്‍ഡ് വര്‍ക്കിന്റെ ഫലമാണ്. മോഹന്‍ലാലും ഫഹദുമാണ് ബെസ്റ്റ് എന്നല്ല എന്റെ മറുപടി. ഫഹദിന് കിട്ടിയ ചില റോളുകള്‍ ഉണ്ട്. അത് നിവിന്‍ പോളിക്കോ ടൊവിനോയ്‌ക്കോ കിട്ടിയിട്ടുണ്ടോ എന്ന് സംശയമാണ്. അങ്ങനെയുള്ള റോളുകള്‍ അവര്‍ എടുത്താലേ എനിക്ക് കംപയര്‍ ചെയ്ത് പറയാന്‍ കഴിയുള്ളൂ.

ഫഹദിന് ഭാഗ്യത്തിന് അങ്ങനത്തെ കുറച്ച് റോളുകള്‍ കിട്ടി. അവന്റെ മികച്ച പെര്‍ഫോമന്‍സായിരുന്നു ട്രാന്‍സിലേത്. അതുപോലെ ദിലീഷില്‍ നിന്ന് ഫഹദിന് കിട്ടിയ ഫേവര്‍. അത് ഒരുപക്ഷേ ആസിഫ് അലിക്ക് കിട്ടിയിരുന്നെങ്കില്‍ അദ്ദേഹവും ചെയ്‌തേനെ. അങ്ങനെ ഒരു കഥാപാത്രം ചെയ്യാതെ എനിക്ക് പറയാന്‍ പറ്റില്ല, ഫാസില്‍ അഭിമുഖത്തില്‍ പറഞ്ഞു.

Content Highlight: Director fazil about Mammootty voice modulation and acting of Mohanlal and Fahadh

We use cookies to give you the best possible experience. Learn more