| Thursday, 7th May 2020, 9:41 pm

ലോക്ഡൗണിന് ശേഷം സിനിമ കാണാന്‍ ആളുകള്‍ വരുമോ?; ഒരു സംവിധായകന്റെ പഠന റിപ്പോര്‍ട്ട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലോക്ഡൗണ്‍ കാലം ഭൂരിപക്ഷം മനുഷ്യര്‍ക്കും തൊഴിലില്ലാത്ത കാലമാണ് സമ്മാനിച്ചത്. മനുഷ്യന്റെ ഏറ്റവും പ്രധാനപ്പെട്ട വിനോദമാണ് സിനിമ കാണുക എന്നത്. ലോക്ഡൗണ്‍ കാലത്തെ ദാരിദ്യാവസ്ഥ തിയ്യേറ്ററുകള്‍ തുറന്നാലും അവിടേക്ക് എത്തുന്നതില്‍ മനുഷ്യനെ തടയുമോ എന്ന് അന്വേഷിച്ചിരിക്കുകയാണ് സംവിധായകന്‍ ദീപു അന്തിക്കാട്. ഫേസ്ബുക്കിലൂടെയാണ് ദീപു തയ്യാറാക്കിയ പഠന റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. താഴെ വായിക്കാം

ലോക് ഡൗണിന് ശേഷം.
സിനിമ കാണാന്‍ ആളുകള്‍ വരുമോ?
ഒരു പഠന റിപ്പോര്‍ട്ട്.
******

പ്രദര്‍ശനം പതിവുപോലെ ?

സിനിമ ഒരു ലഹരിയാണ്.
ഒരു കൊറോണയ്ക്കും അതിന്റെ ആസ്വാദകരെ തോല്പിയ്ക്കാനാകില്ല.

കഴിഞ്ഞ ദിവസങ്ങളില്‍ കൊറോണക്ക് ശേഷം കേരളത്തിലെ കണ്‍സ്യൂമര്‍ ബിഹേവിയര്‍ എന്താകും എന്നറിയുന്നതിനെ കുറിച്ച് ഞാന്‍ നടത്തുന്ന പഠനത്തിന്റെ ഭാഗമായി സിനിമയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് സിനിമാ പ്രേക്ഷകരും, ചലച്ചിത്ര പ്രവര്‍ത്തകരും തീയ്യറ്റര്‍ ഉടമകളും, നിര്‍മാതാക്കളും നല്‍കിയ ഉത്തരങ്ങളില്‍ നിന്നും മനസ്സിലാക്കിയ നിഗമനമാണ് മേല്‍ചേര്‍ത്തത്.

‘ലോക്ക് ഡൗണിന് ശേഷം സിനിമാ തീയ്യറ്ററുകള്‍ തുറക്കുമ്പോള്‍ എത്ര നാളുകള്‍ക്കുള്ളില്‍ നിങ്ങള്‍ സിനിമാ തീയ്യറ്ററുകളില്‍ പോകും എന്നായിരുന്നു സര്‍വേയിലെ ചോദ്യം.’ ഈ അടുത്ത കാലത്തൊന്നും ആരും സിനിമ കാണാന്‍ പോകില്ല എന്നായിരിക്കും പൊതുവില്‍ സാധാരണക്കാര്‍ പ്രതീക്ഷിക്കുന്ന ഉത്തരം. എന്നാല്‍ വിവിധ കാറ്റഗറിയിലുള്ള ആളുകള്‍ വിവിധ തരത്തിലാണ് പ്രതികരിച്ചത്.

മദ്യത്തിന്റെ കാര്യത്തിലെന്ന പോലെ ”അഡിക്റ്റഡ്” (category A), ‘പതിവുകാര്‍” (B), ‘വല്ലപ്പോഴും” (C), ‘നിര്‍ബദ്ധിച്ചാല്‍” (D), ‘തൊടാത്തവര്‍ (E)’ തുടങ്ങിയ കാറ്റഗറികള്‍ സിനിമാ പ്രേക്ഷകരുടെ കാര്യത്തിലുമുണ്ട് എന്നതാണ് രസകരമായ വസ്തുത.

എന്റെ ചോദ്യത്തിന് ‘A’ കാറ്റഗറിയില്‍ പെടുന്നവര്‍ ഭൂരിഭാഗവും നല്‍കിയ ഉത്തരം ആദ്യ ദിവസം തന്നെ തീയ്യറ്ററില്‍ എത്തും എന്നായിരുന്നു. ഈ കാറ്റഗറിയില്‍ ഒരു മാതിരിപ്പെട്ട എല്ലാ സിനിമള്‍ക്കും തലവെക്കുന്നവരും, ഇഷ്ട താരത്തിന്റെ സിനിമ കാണാനെത്തുന്ന ഫാന്‍സുകാരും,ഒരു വിഭാഗം സിനിമാ പ്രവര്‍ത്തകരും സിനിമാ മോഹികളും വരുന്നു.

‘B’ കാറ്റഗറിക്കാര്‍ നല്‍കിയ ഉത്തരം ആദ്യ ആഴ്ച തന്നെ എന്നാണ്.പ്രതീക്ഷ ഉണര്‍ത്തുന്ന ചിത്രങ്ങള്‍ മറ്റുള്ളവരുടെ അഭിപ്രായം അറിയാന്‍ കാത്തുനില്‍ക്കാതെ കയറി കാണുന്നവരാണ് ഇതില്‍ അധികം പേരും.

‘C’കാറ്റഗറിയില്‍ വരുന്നവര്‍ സിനിമ നല്ലതാണെന്ന് അറിഞ്ഞ ശേഷവും അവധിക്കാലത്തും മാത്രം സിനിമക്ക് പോകുന്നവരാണ്. ഇതില്‍പ്പെടുന്നവരില്‍ അധികം പേരും നല്‍കിയ ഉത്തരം ഒന്നു മുതല്‍ മൂന്ന് മാസത്തിനു ശേഷം എന്നാണ്.

‘D’ കാറ്റഗറിയില്‍,മറ്റുള്ളവര്‍ എല്ലാം ഒരു സിനിമ കണ്ട് കഴിയുകയും ചര്‍ച്ച ചെയ്യുകയും ചെയ്യുന്നു എന്നതുകൊണ്ട് ആ സിനിമ കാണാന്‍ സ്വയമേവയോ ഫാമിലിയുടേയോ നിബദ്ധത്തിന് വഴങ്ങുന്നവരാണ്. ഇക്കൂട്ടരില്‍ അധികവും ആറ് മാസം മുതല്‍ ഒരു വര്‍ഷമെടുക്കും തീയ്യറ്ററില്‍ പോകാന്‍ എന്നാണ് ഉത്തരം നല്‍കിയത്.

‘E’ കാറ്റഗറി തീയ്യറ്ററില്‍ പോയി സിനിമകാണാന്‍ താല്പര്യപ്പെടാത്തവരാണ്. ഇവര്‍ ടീവിയിലും മൊബ്ബൈലിലുമാണ് സിനിമ കാണുന്നത്.മുകളില്‍ പറഞ്ഞ എല്ലാ കാറ്റഗറിയില്‍പ്പെട്ടവരും അവര്‍ക്ക് മിസ്സ് ചെയ്ത സിനിമകള്‍ കാണാന്‍ ടീവി ചാനലുകളും മൊബ്ബൈലും ഉപയോഗിക്കുന്നുണ്ട്.

അപ്രതീക്ഷിതമായ മറ്റൊരറിവ് കോവിഡ് മൂലമുണ്ടായേക്കാവുന്ന സാമ്പത്തിക പ്രശ്‌നങ്ങള്‍ മൂലം സിനിമാ തീയ്യറില്‍ പോകില്ല എന്ന് പറഞ്ഞവര്‍ വളരെ കുറവായിരുന്നു എന്നതാണ്.
(ഒരു പക്ഷെ കോവിഡിനു
മുന്‍പ് തന്നെ തകര്‍ന്നിരുന്ന എക്കണോമിയില്‍ ജീവിച്ചു ശീലമായതു കൊണ്ടാകാം.) അല്ലെങ്കിലും ലോകത്തെവിടെയും ഏറ്റവും കുറഞ്ഞനിരക്കില്‍ ലഭിക്കുന്ന വിനോദോപാധിയാണല്ലോ സിനിമ.

എന്നിരുന്നാലും സ്റ്റോക്മാര്‍ക്കറ്റില്‍ സംഭവിക്കുന്ന കറക്ഷന്‍ എന്നപ്പോലെ,സിനിമാതീയ്യറ്ററുകള്‍ സാധാരണപോലെ പ്രവര്‍ത്തിക്കന്‍ ആരംഭിച്ച ശേഷം,
അടുത്ത ആറ് മാസത്തേക്ക് കൊറോണകാലത്തിന് മുന്‍പ് ഉണ്ടായിരുന്നതിനേക്കാല്‍ 30 മുതല്‍ 50 ശതമാനത്തോളം കളക്ഷനില്‍ കുറവ് സംഭവിക്കാന്‍ ഇടയുണ്ട്.(നല്ല സിനിമകള്‍ക്ക് 30%, തരക്കേടില്ലാത്തവക്ക് 40%, മോശം സിനിമകള്‍ക്ക് 50%.ബാക്കി ഉള്ളവയ്ക്ക് കട്ടപുക).
കൊറോണ തുടര്‍ ഭീതികാരണം ഒരു കാറ്റഗറിയില്‍ നിന്നു അടുത്ത കാറ്റഗറിയിലേക്ക് ഉണ്ടായ ഓഡിയന്‍സ് ഷിഫ്റ്റ് ആണ് ഇതിനു കാരണം.പ്രത്യേകിച്ച് ഫാമിലി ഓഡിയന്‍സിന്റെ കാര്യത്തില്‍. ഇതു മൂലം നേട്ടം ഉണ്ടാകുന്നത് ടീവീ ചാനലുകള്‍ക്കും ഓണ്‍ലൈന്‍ സ്റ്റ്രീമിങ്ങ് പ്ലാറ്റ്‌ഫോമുകള്‍ക്കുമാണ്.

അടുത്ത ഒരുവര്‍ഷത്തിനുള്ളില്‍ നിര്‍മിക്കുന്ന സിനിമകള്‍ നിര്‍മാണ ചിലവുകള്‍ 25 മുതല്‍ 35 ശതമാനം വരെ കുറച്ചുകൊണ്ടും
തീയ്യറ്ററുകള്‍ സര്‍ക്കാരില്‍ നിന്ന് GST- വിനോദ നികുതി, കറന്റ് ചാര്‍ജ് എന്നിവയില്‍ ഇളവുകള്‍ നേടിയും ഈ പ്രശ്‌നങ്ങള്‍ തരണം ചെയ്യാം.

ഇതിനിടയില്‍ ഏതെങ്കിലും ഒരു സിനിമ 50 കോടി ക്ലബ്ബില്‍ (ഒറിജിനല്‍ 50 കോടി ക്ലബ്ബ്) കയറിയാല്‍ സിനിമയുടെ പൂര്‍വ്വ സ്ഥിതിയിലേയ്ക്കുള്ള തിരിച്ചു വരവ് ധ്രുതഗതിയിലാകും.
നിര്‍മാണം പൂര്‍ത്തിയാക്കി പ്രദര്‍ശന സജ്ജമായ ഒന്ന് രണ്ട് സിനിമകളിലാണ് ആ പ്രതീക്ഷ. ആ സിനിമകള്‍ ഈ ടാര്‍ഗറ്റ് അച്ചീവ് ചെയ്യുന്നില്ലെങ്കില്‍ സിനിമയെ രക്ഷിക്കാന്‍
20-20 പോലെ താര സമ്പന്നമായ നിര്‍മ്മിക്കാന്‍ സിനിമക്കാര്‍ മുഴുവന്‍ ഒത്തുകൂടേണ്ടി വരും.

വാല്‍കഷണം:- ലോക്ക്ഡൗണ്‍കാലത്ത് ലോകം ഒരു ഭ്രാന്താലയമാകാതെ പിടിച്ച് നിര്‍ത്തിയതില്‍ സിനിമ ഒരു വലിയ പങ്ക് വഹിച്ചിട്ടുണ്ട്. അതുകൊണ്ട് സിനിമാപ്രവര്‍ത്തകരും ബാല്‍ക്കണിയില്‍ നിന്നും ഒരു കയ്യടി അര്‍ഹിക്കുന്നു.

ദീപു അന്തിക്കാട്.

We use cookies to give you the best possible experience. Learn more