| Saturday, 24th April 2021, 9:45 pm

ചൊറിയണങ്ങു ദേഹത്ത് തൊട്ട പ്രതീതി ജനിപ്പിച്ചു ഫഹദ്, ആ 'ബെര്‍മൂഡ' രസമായി തോന്നി: ജോജിയെ കുറിച്ച് സംവിധായകന്‍ ഭദ്രന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജോജി സിനിമയെ പുകഴ്ത്തി സംവിധായകന്‍ ഭദ്രന്‍. പലരും ചിത്രത്തെ കുറിച്ച് മോശം അഭിപ്രായം പറയുന്നത് കേട്ടെങ്കിലും തനിക്ക് തേന്‍ വരിക്ക ചക്കയുടെ പത്ത് ചൊള തിന്ന സ്വാദാണ് തോന്നിയതെന്ന് ഭദ്രന്‍ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഭദ്രന്‍ ജോജി കണ്ട അനുഭവം പങ്കുവെച്ചത്.

ശ്യാം പുഷ്‌കര്‍ കാടും മേടും ഒക്കെ സഞ്ചരിച്ച് കിട്ടിയ നുറുങ്ങുകള്‍ മഷിയില്‍ ചാലിച്ച് അനുഭവ സാക്ഷ്യമാക്കിയ ‘ഒരു നല്ല സിനിമ’. അതിമനോഹരമായി അതിന്റെ ആത്മാവിനെ പ്രാപിച്ച് അന്തസ്സുള്ള ശൈലി നിലനിര്‍ത്തി പോത്തനെന്ന് ഭദ്രന്‍ പറയുന്നു.

ചൊറിയണങ്ങു ദേഹത്ത് തൊട്ട പ്രതീതി ജനിപ്പിച്ചു ജോജിയിലൂടെ ഫഹദ്. നടപ്പിലും, ചേഷ്ടകളിലും, അനായാസം കഥയിലൂടെ സഞ്ചരിച്ചു. കൂട്ടിനു ഒപ്പം ഉണ്ടായിരുന്ന ആ ‘ബെര്‍മൂഡ’ രസമായി തോന്നി. ബാബുരാജും ഷമ്മി തിലകനും കലക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ജോജിയ്ക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. ഇതിനൊപ്പം ചിത്രത്തെ കുറിച്ചുള്ള ചില വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. അതേസമയം ജോജി എന്ന സിനിമയെ കുറിച്ചും സിനിമയിലെ ഓരോ കഥാപാത്രങ്ങളെ കുറിച്ചുമുള്ള ചര്‍ച്ചകള്‍ സമൂഹമാധ്യമങ്ങളില്‍ ഇപ്പോഴും തുടരുകയാണ്.

ചിത്രം റിലീസായതിന് പിന്നാലെ ഓരോ കഥാപാത്രങ്ങളേയും വ്യത്യസ്തമായ രീതിയില്‍ സമീപിച്ചുകൊണ്ടുള്ള കുറിപ്പുകളും മറ്റും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നുണ്ട്.

ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും ഫഹദും ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നത്. ഭാവന സ്റ്റുഡിയോസ്, ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സ്, വര്‍ക്കിംഗ് ക്ലാസ് ഹീറോ എന്നീ ബാനറുകളിലാണ് ‘ജോജി’ ഒരുക്കിയത്.

ഷൈജു ഖാലിദ് ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് കിരണ്‍ ദാസ്. ഫഹദ് ഫാസില്‍, ബാബുരാജ്, ഷമ്മി തിലകന്‍, ഉണ്ണിമായ, ജോജി മുണ്ടക്കയം, പി.എന്‍ സണ്ണി, ബേസില്‍ ജോസഫ്, അലിസ്റ്റര്‍ അലക്സ് എന്നിവരാണ് ചിത്രത്തില്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ഇന്ന് ജോജി കാണാന്‍ ഇടയായി, കാണണമെന്ന് നേരത്തെ തീരുമാനിച്ചതാണ്. പിന്നെ തോന്നി അഭിപ്രായങ്ങള്‍ കേള്‍ക്കട്ടെ എന്ന്. മുക്കിലും മൂലയിലും ഒക്കെ ഉള്ള ചില നല്ല ആസ്വാദകരില്‍ പലരും ‘ഓഹ്’ ‘One time watch’ ‘ഒരു തട്ടിക്കൂട്ട് കഥ’ ‘പക്കാ സൂഡോ’. സത്യം പറയട്ടെ, എന്റെ പറമ്പിലെ കുത്തുകല്ലുങ്കല്‍ പ്ലാവിലെ തേന്‍ വരിക്കയുടെ പത്ത് ചൊള തിന്ന സ്വാദ് തോന്നി. വളരെ സത്യസന്ധമായ കഥ.

വേണമെങ്കില്‍ ഞങ്ങള്‍ കിഴക്ക് ദേശക്കാരുടെ കഥ എന്ന് പറയാം. അതിലെ അപ്പനും, അദ്ദേഹത്തോടൊപ്പം ശ്വാസം മുട്ടി, ഭയന്നും വിറച്ചും ചില്ലറ സ്‌നേഹ പ്രദര്‍ശനങ്ങളൊക്കെ കാണിച്ചു കഴിയുന്ന മക്കളെയും, മരുമക്കളെയും, അത്തരം കുടുംബങ്ങളെയും, ഒരുപാട് അറിയാം.

ശ്യാം പുഷ്‌കര്‍ കാടും മേടും ഒക്കെ സഞ്ചരിച്ച് കിട്ടിയ നുറുങ്ങുകള്‍ മഷിയില്‍ ചാലിച്ച് അനുഭവ സാക്ഷ്യമാക്കിയ ‘ഒരു നല്ല സിനിമ’. അതിമനോഹരമായി അതിന്റെ ആത്മാവിനെ പ്രാപിച്ച് അന്തസ്സുള്ള ശൈലി നിലനിര്‍ത്തി പോത്തന്‍. ഒപ്പം ഹൃദ്യമായ നിറക്കൂട്ടുകളും.

ചൊറിയണങ്ങു ദേഹത്ത് തൊട്ട പ്രതീതി ജനിപ്പിച്ചു ജോജിയിലൂടെ ഫഹദ്. നടപ്പിലും, ചേഷ്ടകളിലും, അനായാസം കഥയിലൂടെ സഞ്ചരിച്ചു. കൂട്ടിനു ഒപ്പം ഉണ്ടായിരുന്ന ആ ‘ബെര്‍മൂഡ’ രസമായി തോന്നി. ബാബുരാജും ഷമ്മി തിലകനും കലക്കി.

ഒരു കണ്ടി തടിയുടെ തൂക്കം തോന്നിപ്പിക്കുന്ന ‘തൊരപ്പന്‍ ബാസ്റ്റിന്‍’ നിര്‍ജീവമായ ശരീരത്തിലെ കണ്ണുകള്‍ കൊണ്ട് ഭാവോജ്വലമാക്കി. ചിത്രത്തിലെ അങ്ങിങ്ങായി നിന്ന ഓരോ മുഖങ്ങളും മിഴിവുറ്റതായിരുന്നു. ചില മുഹൂര്‍ത്തങ്ങളില്‍ അലയടിച്ച വയലിന്റെ ചില സിംഫണികള്‍ക്ക് കേള്‍ക്കാത്ത ശബ്ദ മധുരിമ തോന്നി.

ഉമ്മറത്തു കുത്തി പൂത്തു നില്‍ക്കുന്ന പാരിജാതത്തിന്റെ ഒരു പൂച്ചെണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Director Bhadran about the movie Joji, Fahadh Faasil, Dileesh Pothan and Syam Pushkaran

We use cookies to give you the best possible experience. Learn more