| Wednesday, 8th February 2023, 5:44 pm

ഇത്രയും നല്ല സിനിമ എടുത്തിട്ടും ഡീഗ്രേഡ് ചെയ്യുന്നു, മോശം റിവ്യൂസ് ചെയ്ത് തകര്‍ക്കാനുള്ള ശ്രമങ്ങള്‍ പല വഴിക്കും നടക്കുന്നുണ്ട്: ബാദുഷ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് വെടികെട്ട്. ചിത്രത്തിനെതിരെ ഡീഗ്രേഡിങ് നടക്കുന്നുണ്ടെന്നാണ് സിനിമയുടെ അണിയ പ്രവര്‍ത്തകര്‍ പറയുന്നത്.

താന്‍ ആദ്യമായിട്ട് പ്രൊഡ്യൂസ് ചെയ്ത സിനിമ സമൂഹത്തിന് നന്മ കൊടുക്കാന്‍ പറ്റുന്നതായതില്‍ അഭിമാനമുണ്ടെന്നും ഇരുനൂറില്‍ പരം പുതുമുഖങ്ങളെവെച്ച് ഈ സിനിമ ചെയ്യാനുള്ള ധൈര്യം തന്നത് സംവിധായകരാണെന്നും ബാദുഷ പറഞ്ഞു.

എന്നാല്‍ ഇത്രയും നല്ല സിനിമ എടുത്തിട്ടും അതിനെ ഡീഗ്രേഡ് ചെയ്യാന്‍ പലരും ശ്രമിച്ചിട്ടുണ്ടെന്നും മോശം റിവ്യൂസ് ചെയ്ത് കൊണ്ട് സിനിമയെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ പല വഴിക്ക് നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിനിമയുമായി ബന്ധപ്പെട്ടുള്ള പ്രസ്മീറ്റില്‍ വെച്ചാണ്‍ നിര്‍മാതാവ് ബാദുഷ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”കഴിഞ്ഞ വെള്ളിയാഴ്ചയാണ് വെടിക്കെട്ട് തിയേറ്ററില്‍ എത്തിയത്. തിയേറ്ററില്‍ നിന്നും ആ സിനിമ കണ്ടിറങ്ങുന്നവര്‍ വളരെ നല്ല അഭിപ്രായമാണ് പറയുന്നത്. അതുകൊണ്ട് തന്നെ ഇങ്ങനെ ഒരു സിനിമ ചെയ്യാന്‍ കഴിഞ്ഞതില്‍ എനിക്ക് ഒരുപാട് സന്തോഷമുണ്ട്.

ഞാന്‍ ആദ്യമായിട്ട് പ്രൊഡ്യൂസ് ചെയ്ത സിനിമ തന്നെ സമൂഹത്തിന് നല്ലൊരു നന്മ കൊടുക്കാന്‍ പറ്റുന്നതായതില്‍ അഭിമാനമുണ്ട്. ഇരൂനൂറില്‍ പരം പുതുമുഖങ്ങളെ വെച്ചിട്ടാണ് ഈ സിനിമ ചെയ്തിട്ടുള്ളത്. ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനുമാണ് അതില്‍ എനിക്ക് ധൈര്യം തന്നത്.

അവരോടുള്ള വിശ്വാസം ഞങ്ങള്‍ക്കും പ്രേക്ഷകര്‍ക്കും ഒട്ടും ചോര്‍ന്നിട്ടില്ല. എന്നാല്‍ വേദനാജനകമായ ഒരു കാര്യം, ഇത്രയും നല്ല സിനിമ എടുത്തിട്ടും ഇതിനെ ഡീഗ്രേഡ് ചെയ്തുകൊണ്ട് പല മോശം റിവ്യൂസും വന്നു. മോശം റിവ്യൂസ് ചെയ്തുകൊണ്ട് സിനിമയെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ പല വഴിക്കും നടക്കുന്നുണ്ട്.

ഇത്രയും നല്ല സിനിമ കണ്ടിറങ്ങിയിട്ട് മോശം പറയാന്‍ ഒന്നുമില്ലെന്ന് പലരും പറഞ്ഞിട്ടുണ്ട്. പിന്നെ എന്തിനാണ് ഇങ്ങനെയൊക്കെ ചെയ്യുന്നതെന്ന് ഞങ്ങള്‍ക്ക് മനസിലാവുന്നില്ല. ഇപ്പോള്‍ സമൂഹത്തില്‍ നടക്കുന്ന പല കാര്യങ്ങളും വെടിക്കെട്ടിലൂടെ അറിയിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ക്ലൈമാക്‌സിലേക്ക് എത്തുമ്പോള്‍ അവയവദാനത്തെക്കുറിച്ചുള്ള വലിയ സന്ദേശം തന്നെ ഈ സിനിമ നല്‍കുന്നുണ്ട്. പക്ഷെ സിനിമയെ തകര്‍ക്കാനുള്ള ശ്രമമുണ്ട്,” ബാദുഷ പറഞ്ഞു.

content highlight: director badusha about vedikett movie

We use cookies to give you the best possible experience. Learn more