| Thursday, 2nd March 2023, 5:53 pm

കഴിഞ്ഞ ജന്മത്തില്‍ ഞാന്‍ വല്ല ഫൈറ്ററായിരുന്നോയെന്ന് മമ്മൂക്ക ചോദിച്ചു, മുമ്പിലേക്ക് നിന്നാല്‍ അദ്ദേഹത്തിന്റെ ചവിട്ടും തെറിയും കേള്‍ക്കാം: അജയ് വാസുദേവ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഫൈറ്റ് സീന്‍ ചെയ്യുമ്പോള്‍ ആര്‍ട്ടിസ്റ്റിനോടും ഫൈറ്റേഴ്‌സിനോടുമെല്ലാം മമ്മൂട്ടിക്ക് വലിയ കെയറിങ്ങാണെന്ന് സംവിധായകന്‍ അജയ് വാസുദേവ്. ഫൈറ്റ് സീന്‍ എടുക്കുമ്പോള്‍ അദ്ദേഹത്തിന്റെ കയ്യകലത്തില്‍ നിന്നില്ലെങ്കില്‍ ഇടികിട്ടുമെന്ന് മമ്മൂട്ടി പറയാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഷൈലോക്ക് സിനിമയിലെ ഫൈറ്റ് സീനില്‍ മമ്മൂട്ടി തന്നെ ചാടി ചിവിട്ടുന്ന ഷോട്ട് എടുക്കാനുണ്ടായിരുന്നുവെന്നും അജയ് വാസുദേവ് പറഞ്ഞു. ക്ലബ് എഫ്. എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”മമ്മൂക്ക ഫൈറ്റ് ചെയ്യുമ്പോള്‍ ആര്‍ട്ടിസ്റ്റിനോടും ഫൈറ്റേഴിസിനോടുമെല്ലാം ഭയങ്കര കെയറിങ്ങാണ്. കാരണം ഒരു ഏരിയ കഴിഞ്ഞാല്‍ പിന്നെ ബോഡി ടച്ച് വരും. ചിലപ്പോള്‍ മുഖത്തോക്കെ കോണ്ടാക്ട് വന്നാല്‍ അപകടം വരും. അതുമായി ബന്ധപ്പെട്ട് മറ്റുള്ളവരോട് പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്.

ഫൈറ്റേഴ്‌സ് ഓടിവരുമ്പോള്‍ അവര്‍ക്ക് നിയന്ത്രിക്കാന്‍ പറ്റിയിട്ടില്ലെങ്കില്‍ കയ്യകലത്തിലെ വരാന്‍ പാടുള്ളൂ. അതും കടന്ന് വന്നാല്‍ ഇടികിട്ടുമെന്ന് അദ്ദേഹം എല്ലാവരോടും പറയാറുണ്ട്. ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ച ഷൈലോക്കില്‍ മമ്മൂക്ക ചാടി ചവിട്ടുന്ന സീനൊക്കെയുണ്ട്. ചാടി കഴിഞ്ഞാല്‍ നമുക്ക് കണ്‍ട്രോള്‍ ചെയ്ത് നിര്‍ത്താന്‍ പറ്റില്ലാല്ലോ.

ആ സീനില്‍ വന്ന് നിന്നപ്പോള്‍ തന്നെ എവിടെ വരെ ഞാന്‍ വരുമെന്ന് കാണിച്ചുകൊടുത്തു. പുള്ളി എന്നെ അടിമുടി നോക്കീട്ട് നീ കഴിഞ്ഞ ജന്മത്തില്‍ വല്ല ഫൈറ്ററായിരുന്നോയെന്ന് എന്നോട് ചോദിച്ചു.

ഞാന്‍ എന്റേതായിട്ടുള്ള മുന്‍കരുതല്‍ എടുത്തതാണ്. കാരണം ഓടിവന്ന് മുമ്പിലേക്ക് നിന്നുകഴിഞ്ഞാല്‍ മമ്മൂക്കയുടെ ചവിട്ടും കിട്ടും പിന്നെ വായില്‍ നിന്ന് നല്ല തെറിയും കേള്‍ക്കാം,” അജയ് വാസുദേവ് പറഞ്ഞു.

content highlight: director ajay vasudev about mammootty

We use cookies to give you the best possible experience. Learn more