കേരളവും ലക്ഷദ്വീപും തമ്മിലുള്ള ബന്ധം ഇല്ലാതാക്കാനാണ് പ്രഫുലിന്റെ ശ്രമം; ഞങ്ങള്‍ക്കൊപ്പം എപ്പോഴും മലയാളികളുണ്ടാകുമെന്ന് സംവിധായിക ഐഷ സുല്‍ത്താന
Lakshadweep
കേരളവും ലക്ഷദ്വീപും തമ്മിലുള്ള ബന്ധം ഇല്ലാതാക്കാനാണ് പ്രഫുലിന്റെ ശ്രമം; ഞങ്ങള്‍ക്കൊപ്പം എപ്പോഴും മലയാളികളുണ്ടാകുമെന്ന് സംവിധായിക ഐഷ സുല്‍ത്താന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 26th May 2021, 11:26 pm

കൊച്ചി: കേരളവും ലക്ഷദ്വീപും തമ്മിലുള്ള ബന്ധം എങ്ങനെയെങ്കിലും ഇല്ലാതാക്കാനാണ് ദ്വീപ് അഡ്മിനിസ്‌ട്രേറ്ററായ പ്രഫുല്‍ പട്ടേല്‍ ശ്രമിക്കുന്നതെന്ന് സംവിധായക ഐഷ സുല്‍ത്താന. റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്‌സ് അവറിലായിരുന്നു ഐഷ സുല്‍ത്താനയുടെ പ്രതികരണം.

ദ്വീപിന്റെ വികസനത്തിന് തങ്ങള്‍ എതിരല്ലെന്നും ഉത്തരേന്ത്യന്‍ സംസ്‌കാരം ദ്വീപു നിവാസികളില്‍ അടിച്ചേല്‍പ്പിക്കാനാണ് അഡ്മിനിസ്‌ട്രേറ്ററിന്റെയും സംഘത്തിന്റെയും ശ്രമമെന്നും ഐഷ പറഞ്ഞു.

‘കേരളവുമായുള്ള ലക്ഷദ്വീപിന്റെ ബന്ധങ്ങള്‍ ഏതുവിധേനയും ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ് പ്രഫുല്‍ പട്ടേല്‍. ലക്ഷദ്വീപിനെ കേരളം സഹായിക്കുമെന്ന കാര്യം 100 ശതമാനം ഉറപ്പാണ്. അത് തകര്‍ക്കുകയാണ് ഉദ്ദേശം. അന്നും ഇന്നും എന്നും ഞങ്ങള്‍ക്കൊപ്പമാണ് കേരളം. ഞങ്ങള്‍ വിശ്വസിക്കുന്നതും ഞങ്ങള്‍ കേരളത്തിന്റെ ഭാഗമെന്നാണ്. ഞങ്ങള്‍ സംസാരിക്കുന്നതും മലയാളമാണ്. കേരളത്തെ സ്നേഹിക്കുന്നു, ആശ്രയിക്കുന്നു. ഞങ്ങള്‍ക്കൊപ്പം എപ്പോഴും മലയാളിയുണ്ടാകുമെന്ന് ഉറപ്പാണ്. പ്രതിഷേധങ്ങള്‍ക്കൊപ്പവും ഇനി മുന്നോട്ടും കേരളം കൂടെയുണ്ടാകണം’, ഐഷ പറഞ്ഞു.

മലയാളത്തിലെ ഒട്ടേറെ സിനിമകളില്‍ സഹസംവിധായികയായി പ്രവര്‍ത്തിച്ച ഐഷ ലക്ഷദ്വീപ് നിവാസികളുടെ ജീവിതം പശ്ചാത്തലമാക്കി ഫ്ളഷ് എന്ന പേരില്‍ ഇപ്പോള്‍ ഒരു സിനിമ സംവിധാനം ചെയ്യുകയാണ്.

ലക്ഷദ്വീപിലെ മുന്‍ അഡ്മിനിസ്‌ട്രേറ്ററായിരുന്ന ദിനേശ്വര്‍ ശര്‍മ്മ ശ്വാസകോശ രോഗത്തെ തുടര്‍ന്ന് മരണപ്പെട്ടതോടെയാണ് കഴിഞ്ഞ ഡിസംബറില്‍ ഗുജറാത്ത് മുന്‍ ആഭ്യന്തരമന്ത്രി പ്രഫുല്‍ പട്ടേലിനെ പ്രധാനമന്ത്രി നരേന്ദ്രമോദി ലക്ഷദ്വീപിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ ചുമതല ഏല്‍പ്പിക്കുന്നത്.

ചുമതലയേറ്റത് മുതല്‍ പ്രഫുല്‍ പട്ടേല്‍ ഏകാധിപത്യഭരണം നടത്താനാണ് ശ്രമിച്ചിരുന്നത്. പദവി ഏറ്റെടുത്ത ശേഷമുള്ള അഡ്മിനിസ്‌ട്രേറ്ററുടെ ആദ്യ നിയമപരിഷ്‌കാരം ഗുണ്ടാ ആക്ട് നടപ്പിലാക്കിയതായിരുന്നു.

കുറ്റകൃത്യങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യാറില്ലാത്ത ദ്വീപില്‍ ഗുണ്ടാ ആക്ട് പാസാക്കിയ നടപടി ജനാധിപത്യവിരുദ്ധമാണെന്നാണ് ദ്വീപ് നിവാസികള്‍ ആരോപിക്കുന്നത്.

മാത്രമല്ല കൊവിഡ് പ്രോട്ടോകോളില്‍ ഇളവ് നല്‍കിയതോടെ ദ്വീപില്‍ കൊവിഡ് വ്യാപിക്കുകയാണ്. രാജ്യം മുഴുവന്‍ കൊവിഡില്‍ മുങ്ങിയപ്പോഴും ഒരു വര്‍ഷത്തോളം രോഗത്തെ കടലിനപ്പുറം നിര്‍ത്തിയ ലക്ഷദ്വീപിലെ ഇപ്പോഴത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 68 ശതമാനമാണ്.

കൊച്ചിയില്‍ ക്വാറന്റീനില്‍ ഇരുന്നവര്‍ക്ക് മാത്രം ദ്വീപിലേക്ക് പ്രവേശനം നല്‍കി പാലിച്ച് പോന്ന നിയന്ത്രണങ്ങള്‍ക്കാണ് ദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ ഇളവുകളനുവദിച്ചത്.

അതേസമയം നിരവധി പേരാണ് ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുന്നത്. രാജ്യസഭാ എം.പി എളമരം കരീം, നടന്‍ പൃഥ്വിരാജ്, നടി റിമ കല്ലിങ്കല്‍, ഫുട്‌ബോള്‍ താരം സി. കെ വിനീത്, ഷെയ്ന്‍ നിഗം, സണ്ണി വെയ്ന്‍, ഗീതു മോഹന്‍ദാസ് തുടങ്ങി നിരവധി പേരാണ് ലക്ഷദ്വീപിനെ പിന്തുണച്ച് കൊണ്ട് രംഗത്തെത്തിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlights: Director Aisha Sulthana About Lakshadweep Crisis