| Sunday, 5th February 2023, 10:58 pm

എന്റെ സിനിമയിലില്ലാത്ത വേറെ പലതുമുണ്ട്; ജാതി വ്യവസ്ഥയെക്കുറിച്ച് എന്തുകൊണ്ട് സംസാരിച്ചില്ലെന്ന ചോദ്യത്തിന് അടൂര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സിനിമകളിലുള്ളത് കാണാതെ ഇല്ലാത്തത് അന്വേഷിക്കുന്നതെന്തിനെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. എന്തുകൊണ്ട് അടൂരിന്റെ സിനിമകളില്‍ ജാതി വ്യവസ്ഥയെക്കുറിച്ച് സംസാരിച്ചില്ലെന്ന മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ ഉയര്‍ന്ന ചോദ്യത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തന്റെ സിനിമയില്‍ ഇല്ലാത്തതിനെക്കുറിച്ച് അന്വേഷിക്കുന്നവര്‍ക്ക് ഉള്ളതിനെക്കുറിച്ച് പറഞ്ഞൂടെയെന്നും ഒരു കാര്യത്തില്‍ പല അഭിപ്രായമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

‘ഞാന്‍ അഡ്രസ് ചെയ്യാത്ത പ്രശ്‌നങ്ങള്‍ ഇനിയും ബാക്കിയുണ്ട്. ഒരുപാടുണ്ട്(ചിരിക്കുന്നു). സാറിന്റെ പടത്തിലെന്താണ് പാട്ടില്ലാത്തതെന്ന് പലരും ചോദിക്കാറുണ്ട്. അത് മാത്രമല്ല, വേറെ പലതും ഇല്ലാത്തതുണ്ട്.

നിങ്ങളെന്തിനാണ് ഇല്ലാത്തത് പറയുന്നത്. എന്റെ പടത്തില്‍ ഉള്ളതിനെക്കുറിച്ച് പറഞ്ഞൂടെ. എന്തിനാണ് ഇല്ലാത്തത് അന്വേഷിക്കുന്നത്. ഒരു കപ്പ് വെള്ളം കാണുമ്പോള്‍ അത് നോക്കിയിട്ട്, ഇതില്‍ പകുതി ഒഴിഞ്ഞിരിക്കുകയാണെന്ന് ഒരാള്‍ പറയും. മറ്റൊരാള്‍ പകുതി നിറഞ്ഞെന്ന് പറയും. ഒരേ ഗ്ലാസും ഒരേ ക്വാണ്ടിറ്റി വെള്ളവുമാണ്. രണ്ട് അഭിപ്രായങ്ങള്‍ ഉണ്ടായി,’ അടൂര്‍ പറഞ്ഞു.

എല്ലാ കലാകാരന്മാരും നല്ല മനുഷ്യന്മാരാകണമെന്നില്ലെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. കല നല്ലതായിരിക്കുമ്പോള്‍ തന്നെ യാതൊരു സമൂഹിക ഉത്തരവാദിത്തങ്ങളില്ലാത്തവരെ കാണാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘അത്ര നല്ല കലാകാരന്മാരല്ലാത്ത നല്ല മനുഷ്യരും ഉണ്ട്. നമുക്ക് പലരേയും അറിയാം. യാതൊരു സാമൂഹ്യ ഉത്തരവാദിത്തവും പുലര്‍ത്താത്ത പലരുമുണ്ട്. അവരുടെ കല ചിലപ്പോള്‍ നല്ലതായിരിക്കും. ഫ്രാന്‍സില്‍ ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെടുന്ന ഒരു എഴുത്തുകാരനുണ്ട്. അദ്ദേഹം ചെയ്യാത്ത വിക്രിയകളില്ല. അതുകൊണ്ട് ഇതിന് പ്രത്യേകിച്ച് നിര്‍വചനമൊന്നുമില്ല,’ അടൂര്‍ പറഞ്ഞു.

Content Highlight:  Director Adoor Gopalakrishnan, why not see what is in the movies and look for what is not there

We use cookies to give you the best possible experience. Learn more