Entertainment
ആരൊക്കെ വിളിക്കരുതെന്ന് പറഞ്ഞാലും എന്റെ സിനിമയില്‍ ഒരു കഥാപാത്രം ഉണ്ടെങ്കില്‍ വിന്‍സിയെ വിളിച്ചിരിക്കും: അഭിലാഷ് പിള്ള
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 25, 05:50 am
Friday, 25th April 2025, 11:20 am

സിനിമയിലെ ലഹരി ഉപയോഗത്തെ കുറിച്ചും നടി വിന്‍സിയുടെ തുറന്നുപറച്ചിലിനെ കുറിച്ചുമുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയാണ് സംവിധായകന്‍ അഭിലാഷ് പിള്ള.

കാര്യങ്ങള്‍ തുറന്നുപറഞ്ഞതിന്റെ പേരില്‍ വിന്‍സി വേട്ടയാടപ്പെട്ടെന്നും എന്നാല്‍ വിന്‍സിയെപ്പോലെ കഴിവുള്ള ഒരു നടിയെ സിനിമയില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ ആര്‍ക്കും ആവില്ലെന്നും ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ അഭിലാഷ് പറഞ്ഞു.

വിന്‍സിയുമായി താന്‍ സംസാരിച്ചിരുന്നെന്നും തന്റെ തുടര്‍ന്നുള്ള സിനിമകളില്‍ ഏതെങ്കിലും കഥാപാത്രം വിന്‍സിയ്ക്ക് യോജിക്കുന്നതായി വന്നാല്‍, അതിനി ആര് എതിര്‍ത്താലും താന്‍ അവരെ വിളിക്കുമെന്ന് പറഞ്ഞിട്ടുണ്ടെന്നും അഭിലാഷ് വ്യക്തമാക്കി.

‘ ഈ കാരവന്‍ കള്‍ച്ചര്‍ വന്ന ശേഷം കാരവന് ഉള്ളില്‍ എന്താണ് നടക്കുന്നതെന്ന് നമുക്ക് അറിയണമെന്നില്ല. നമ്മള്‍ ഷോട്ട് ഡിസ്‌കഷനുമായി ബന്ധപ്പെട്ട് പുറത്തായിരിക്കും.

I will no longer work with actors and technicians who cannot act without intoxication: Abhilash Pillai

ഇങ്ങനെ ഒരു അനുഭവമുണ്ടായി എന്ന് വിന്‍സി പറഞ്ഞു. വലിയ പ്രശ്‌നം ആവേണ്ടെന്ന് കരുതി ഷൂട്ടിനിടെ വിന്‍സി അത് പറഞ്ഞില്ല. അത് തുറന്നുപറഞ്ഞപ്പോള്‍ അവര്‍ എന്തോ തെറ്റ് ചെയ്തപോലെ വിന്‍സിയെ ചിലര്‍ ഒറ്റപ്പെടുത്തി.

നീയാരാണ്, നിനക്ക് എവിടെയാണ് സിനിമ എന്നൊക്കെ ചിലര്‍ കമന്റ് ചെയ്യുന്നത് കണ്ടു. അത്തരം ആളുകള്‍ ശരിക്കും മാനസിക രോഗികളാണ്. ഒരു പെണ്‍കുട്ടി ധൈര്യസമേതം ഒരു കാര്യം പറഞ്ഞപ്പോള്‍ അവരെ ചീത്ത വിളിക്കാന്‍ ഒരു വിഭാഗം എത്തി.

വിന്‍സിയുടെ സ്‌റ്റേറ്റ്‌മെന്റാണ് അത്. അവര്‍ക്ക് തീരുമാനിക്കാം അവര്‍ ഇനി ആരുടെ കൂടെ അഭിനയിക്കണം അഭിനയിക്കാതിരിക്കണം എന്നൊക്കെ.

അതിന് ആ കുട്ടിയെ ക്രൂശിക്കേണ്ട കാര്യമില്ല. പിന്നീട് പൊലീസും സംഘടനകളും അവരുടെ കൂടെ നിന്നു. സിനിമയില്‍ എത്തിയ തുടക്ക സമയത്ത് എനിക്കും ഒരുപാട് എക്‌സ്പീരിയന്‍സ് ഉണ്ടായിട്ടുണ്ട്.

അന്ന് എനിക്ക് പ്രതികരിക്കാനാവില്ല. പ്രതികരിച്ചാല്‍ ഇവര്‍ നാളെ സിനിമ ഇല്ലാതായിപ്പോകുമോ എന്ന് ഭയമാണ്. ഇന്ന് അതല്ല, തുറന്നുപറഞ്ഞാല്‍ നാളെ നമുക്ക് അവര്‍ ഡേറ്റ് തരില്ലായിരിക്കും. തരേണ്ട, കുഴപ്പമില്ല. അത് മറ്റ് ആര്‍ടിസ്റ്റുകള്‍ ചെയ്താല്‍ മതി.

എന്റെ നിലപാട് ഇതാണ് എന്ന് ഞാന്‍ തുറന്നുപറഞ്ഞു. വിന്‍സി കഴിവുള്ള നടിയാണ്. പ്രൂവ് ചെയ്തതാണ്. ആരൊക്കെ മാറ്റി നിര്‍ത്തിയാലും അവര്‍ക്കുള്ള അവസരം അവര്‍ക്ക് കിട്ടും.

ഞാന്‍ അവരോട് സംസാരിച്ചിരുന്നു. ഞാന്‍ എഴുതുന്ന സമയത്ത് എന്റെ ഏതെങ്കിലും കഥാപാത്രത്തിന് വിന്‍സിയുടെ മുഖം തോന്നിയാല്‍ ഉറപ്പായും ഞാന്‍ വിളിച്ചിരിക്കും. അതിനി ആരൊക്കെ വേണ്ടെന്ന് പറഞ്ഞാലും ഞാന്‍ വിളിച്ചിരിക്കും.

എനിക്ക് അതേ പറയാന്‍ പറ്റുള്ളൂ. അത്തരത്തില്‍ വിന്‍സിയെ സപ്പോര്‍ട്ട് ചെയ്യാന്‍ ഒരുപാട് പേരുണ്ട്. ഇവിടെ ആരേയും മാറ്റി നിര്‍ത്താന്‍ പറ്റില്ല, ആ കാലമൊക്കെ കഴിഞ്ഞു,’ അഭിലാഷ് പിള്ള പറഞ്ഞു.

Content Highlight: Director Abhilash Pillai about actress Vincy Aloshious and Issues