| Thursday, 1st February 2024, 5:28 pm

'ഞാൻ ഗോളടിക്കുന്ന കളിയിലൊന്നും ലിവർപൂൾ തോൽക്കില്ല' പോർച്ചുഗീസുകാരന് അപൂർവ്വനേട്ടം

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് തകര്‍പ്പന്‍ വിജയം. ചെല്‍സിയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ പരാജയപ്പെടുത്തിയത്.

മത്സരത്തില്‍ ലിവര്‍പൂളിനായി ഒരു ഗോള്‍ നേടി മികച്ച പ്രകടനമാണ് പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ഡിഗോ ജോട്ട നടത്തിയത്. ഇപ്പോഴിതാ ഒരു രസകരമായ കണക്കുകളാണ് വളരെയധികം ശ്രദ്ധ നേടുന്നത്.

ഡിഗോ ജോട്ട ഗോള്‍ നേടിയ കളികളില്‍ എല്ലാം ലിവര്‍പൂള്‍ വിജയിച്ചിട്ടുണ്ട്. പോര്‍ച്ചുഗീസുകാരന്‍ ഗോള്‍ നേടിയ 44 മത്സരങ്ങളിലും ലിവര്‍പൂള്‍ വിജയിച്ചുവെന്നത് ഏറെ ശ്രദ്ധേയമായി.

ഗോള്‍ നേടിയ മത്സരങ്ങള്‍ എല്ലാം വിജയിച്ച താരങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ജോട്ടയുള്ളത്. 54 തവണ ബ്രൈറ്റണനൊപ്പം വിജയം സ്വന്തമാക്കിയ ഇംഗ്ലീഷ് താരം ജെയിംസ് മില്‍നെര്‍ രണ്ടാമതും 60 വിജയങ്ങള്‍ സ്വന്തമാക്കിയ ആഴ്‌സണലിന്റെ ബ്രസീലിയന്‍ സൂപ്പര്‍ താരം ഗബ്രിയേല്‍ ജീസസുമാണ് പട്ടികയില്‍ ഒന്നാമതുള്ളത്.

ലിവര്‍പൂളിന്റെ തട്ടകമായ ആന്‍ഫീല്‍ഡില്‍ നടന്ന മത്സരത്തില്‍ 4-3-3 എന്ന ഫോര്‍മേഷനിലാണ് ആതിഥേയര്‍ കളത്തിലിറങ്ങിയത്. മറുഭാഗത്ത് 4-2-3-1 എന്ന ശൈലിയാണ് ചെല്‍സി പിന്തുടര്‍ന്നത്.

മത്സരത്തില്‍ 23ാം മിനിട്ടില്‍ പോര്‍ച്ചുഗീസ് താരം ഡീഗോ ജോട്ടയാണ് ലിവര്‍പൂളിന്റെ ഗോളടി മേളക്ക് തുടക്കം കുറിച്ചത്. കൊണര്‍ ബ്രാഡ്ലീ (39), ഡൊമിനിക്ക് ഡോബോസ്ലായ് (65), ലൂയിസ് ഡയസ് (79) എന്നിവരാണ് ലിവര്‍പൂളിന്റെ മറ്റ് ഗോള്‍ സ്‌കോറര്‍മാര്‍. 71ാം മിനിട്ടില്‍ ക്രിസ്റ്റഫര്‍ എന്‍കുങ്കുവിന്റെ വകയായിരുന്നു ചെല്‍സിയുടെ ആശ്വാസഗോള്‍.

വിജയത്തോടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ 22 മത്സരങ്ങളില്‍ നിന്നും 15 വിജയവും ആറ് സമനിലയും ഒരു തോല്‍വിയും അടക്കം 51 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ലിവര്‍പൂള്‍.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഫെബ്രുവരി നാലിന് ആഴ്സണലിനെതിരെയാണ് ലിവര്‍പൂളിന്റെ അടുത്ത മത്സരം. ഗണ്ണേഴ്സിന്റെ തട്ടകമായ എമിറേറ്റ്സ് സ്റ്റേഡിയമാണ് വേദി.

Content Highlight: Diogo Jota Interesting figures in Football.

We use cookies to give you the best possible experience. Learn more