അവന്റെ 12 വര്‍ഷത്തെ കാത്തിരിപ്പാണ്, കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട നാഴികക്കല്ല്; വമ്പന്‍ ടോട്ടലുമായി ലങ്ക
World Cup 2023
അവന്റെ 12 വര്‍ഷത്തെ കാത്തിരിപ്പാണ്, കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട നാഴികക്കല്ല്; വമ്പന്‍ ടോട്ടലുമായി ലങ്ക
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 25th June 2023, 5:40 pm

ഐ.സി.സി വേള്‍ഡ് കപ്പ് ക്വാളിഫയറില്‍ അയര്‍ലന്‍ഡിനെതിരെ പടുകൂറ്റന്‍ സ്‌കോറുമായി ശ്രീലങ്ക. ക്യൂന്‍സ് പാര്‍ക് സ്‌പോര്‍ട്‌സ് ക്ലബ്ബ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ 325 റണ്‍സിന്റെ ടോട്ടലാണ് ശ്രീലങ്ക പടുത്തുയര്‍ത്തിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കക്ക് മോശമല്ലാത്ത തുടക്കം ലഭിച്ചിരുന്നു. ആദ്യ വിക്കറ്റില്‍ പാതും നിസംഗയും ദിമുത് കരുണരത്‌നെയും ചേര്‍ന്ന് 48 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 26 പന്തില്‍ നിന്നും 20 റണ്‍സ് നേടിയ നിസംഗയെ പുറത്താക്കി ബാരി മക്കാര്‍ത്തിയാണ് അയര്‍ലന്‍ഡിന് ആദ്യ വിക്കറ്റ് നേടിക്കൊടുത്തത്. പിന്നാലെയെത്തിയ കുശാല്‍ മെന്‍ഡിസിനെ ഗോള്‍ഡന്‍ ഡക്കാക്കി മക്കാര്‍ത്തി ശ്രീലങ്കക്ക് ഇരട്ട പ്രഹരം നല്‍കി.

എന്നാല്‍ നാലാമനായി സധേര സമരവിക്രമയെത്തിയതോടെ കളി മാറി. കരുണരത്‌നെയും സമരവിക്രമയും ചേര്‍ന്ന് ലങ്കന്‍ സ്‌കോറിങ്ങിന് അടിത്തറയിച്ചു. ടീം സ്‌കോര്‍ 48ല്‍ നില്‍ക്കവെ ഒന്നിച്ച ഇരുവരുടെയും കൂട്ടുകെട്ട് തകരുന്നത് ടീം സ്‌കോര്‍ 216ല്‍ നില്‍ക്കവെയാണ്.

86 പന്തില്‍ നിന്നും 82 റണ്‍സ് നേടിയ സമരവിക്രമയുടെ വിക്കറ്റാണ് ലങ്കക്ക് മൂന്നാമതായി നഷ്ടമായത്. ഗാരത് ഡിലാനിയുടെ പന്തില്‍ ഹാരി ടെക്ടറിന് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്.

സ്‌കോര്‍ 235ല്‍ നില്‍ക്കവെ കരുണരത്‌നെയും മടങ്ങി. മാര്‍ക് അഡയറിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായാണ് താരം പുറത്തായത്. 103 പന്തില്‍ നിന്നും എട്ട് ബൗണ്ടറിയുടെ അകമ്പടിയോടെ 103 റണ്‍സാണ് കരുണരത്‌നെ നേടിയത്. താരത്തിന്റെ ആദ്യ ഏകദിന സെഞ്ച്വറിയാണിത്.

2011ല്‍ ഏകദിനത്തില്‍ അരങ്ങേറിയ കരുണരത്‌നെ 12 വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ട്രിപ്പിള്‍ ഡിജിറ്റ് സ്വന്തമാക്കുന്നത്.

കരുണരത്‌നെ പുറത്തായെങ്കിലും പിന്നാലെയെത്തിയ ചരിത് അസലങ്കയും (30 പന്തില്‍ 38) ധനഞ്ജയ ഡി സില്‍വയും (35 പന്തില്‍ പുറത്താകാതെ 42) തകര്‍ത്തടിച്ചു.

തുടര്‍ന്ന് വന്നവരെല്ലാം ഒറ്റയക്കത്തിന് കൂടാരം കയറിയപ്പോള്‍ ശ്രീലങ്ക 49.5 ഓവറില്‍ 325 റണ്‍സിന് ഓള്‍ ഔട്ടായി.

അയര്‍ലന്‍ഡിനായി മാര്‍ക് അഡയര്‍ നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ബാരി മെക്കാര്‍ത്തി മൂന്ന് വിക്കറ്റും ഗാരെത് ഡിലാനി രണ്ട് വിക്കറ്റും സ്വന്തമാക്കി.

326 റണ്‍സിന്റെ പടുകൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ അയര്‍ലന്‍ഡിന് ഓപ്പണര്‍മാരെ രണ്ട് പേരെയും നഷ്ടമായിരിക്കുകയാണ്. 21 പന്തില്‍ നിന്നും 17 റണ്‍സെടുത്ത ആന്‍ഡി മക്ബ്രയന്‍ കാസുന്‍ രാജിതക്ക് വിക്കറ്റ് നല്‍കി മടങ്ങിയപ്പോള്‍ 11 പന്തില്‍ നിന്നും ആറ് റണ്‍സെടുത്ത് പോള്‍ സ്‌റ്റെര്‍ലിങ്ങിനെ ലാഹിരു കുമാരയും മടക്കി.

നിലവില്‍ ഏഴ് ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റിന് 40 റണ്‍സ് എന്ന നിലയിലാണ് അയര്‍ലന്‍ഡ്. എട്ട് പന്തില് നിന്നും 11 റണ്‍സുമായി ക്യാപ്റ്റന്‍ ആന്‍ഡ്രൂ ബാല്‍ബിര്‍ണിയും മൂന്ന് പന്തില്‍ നിന്നും ഒരു റണ്‍സുമായി ഹാരി ടെക്ടറുമാണ് ക്രീസില്‍.

 

 

Content Highlight: Dimuth Karunaratne scored his maiden ODI century