| Friday, 12th March 2021, 9:27 am

സഹതാപ വോട്ട് കിട്ടാനുള്ള മമതയുടെ പുതിയ തന്ത്രം, ബംഗാളില്‍ വിലപ്പോകില്ല; മമതയ്ക്കെതിരെ നടന്ന ആക്രമണത്തില്‍ ദിലീപ് ഘോഷ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: നന്ദിഗ്രാമില്‍ വെച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയ്ക്ക് നേരെ നടന്ന ആക്രമണം വോട്ട് പിടിക്കാനുള്ള നാടകമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ്. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് ഘോഷ് പറഞ്ഞു.

‘ബംഗാളിലെ ജനങ്ങള്‍ ഇത്തരം നാടകങ്ങള്‍ ഒരുപാട് കണ്ടിട്ടുണ്ട്. ഇസഡ്+ കാറ്റഗറി സുരക്ഷയുള്ള ഒരാള്‍ ആക്രമിക്കപ്പെട്ടുവെന്ന് പറയുന്നത് വിശ്വസനീയമല്ല. സഹതാപ വോട്ട് നേടാനാണ് മമത ശ്രമിക്കുന്നതെന്ന് തോന്നുന്നു. അത് ബംഗാളില്‍ വിലപ്പോകില്ല’, ഘോഷ് പറഞ്ഞു.

മാര്‍ച്ച് പത്തിന് നന്ദിഗ്രാമില്‍ നാമനിര്‍ദേശ പത്രിക നല്‍കാന്‍ പോകവെയാണ് മമതാ ബാനര്‍ജിക്ക് നേരെ ആക്രമണം നടന്നത്. അതേസമയം ആരാണ് ആക്രമണം നടത്തിയതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. നാല്-അഞ്ചുപേര്‍ തന്നെ കാറിനുള്ളിലേക്ക് തള്ളിയെന്നാണ് മമത മാധ്യമങ്ങളോട് പ്രതികരിച്ചത്.

ബിറൂലിയ ബസാറിലെ നാട്ടുകാരോട് സംസാരിച്ച ശേഷം കാറിലേക്ക് കയറുകയായിരുന്ന തന്നെ കുറച്ച് പേര്‍ വന്ന് തള്ളി. കാറിന്റെ വാതില്‍ കാലിന് വന്നിടിച്ചു എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

മമത ബാനര്‍ജിയുടെ കാലിനേറ്റ പരിക്കുകള്‍ ഗുരുതരമാണെന്നും കാലിനും തോളെല്ലിനും സാരമായി പരിക്കേറ്റതായും എസ്.എസ്.കെ.എം ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചിരുന്നു.

‘ഇടതുകാലിന്റെ കണങ്കാലിനാണ് ഗുരുതര പരിക്ക്. വലതു തോളെല്ലിനും കഴുത്തിലും കൈപ്പത്തിയിലും പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തെത്തുടര്‍ന്ന് നെഞ്ച് വേദനയുണ്ടായെന്നും ശ്വാസതടസ്സം അനുഭവപ്പെട്ടെന്നും മമത പറഞ്ഞിരുന്നു. അടുത്ത 48 മണിക്കൂര്‍ നേരത്തേക്ക് മന്ത്രിയെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്’, എസ്.എസ്.കെ.എം ആശുപത്രിയിലെ ഡോക്ടര്‍ എം. ബന്ധ്യോപദ്ധ്യായ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Dilip Ghosh says ‘attack’ on Mamata Banerjee a ‘well-scripted drama’

We use cookies to give you the best possible experience. Learn more