| Tuesday, 25th March 2025, 10:36 pm

സാമ്യതകളുള്ള കഥാപാത്രങ്ങളെ പെര്‍ഫോമന്‍സിലൂടെ വ്യത്യസ്തമാക്കാമെന്നതിന്റെ ഉദാഹരണമാണ് ആ നടന്‍: ദിലീഷ് പോത്തന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കുറഞ്ഞ സിനിമകളിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സംവിധായകനാണ് ദിലീഷ് പോത്തന്‍. മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ജോജി തുടങ്ങി വെറും മൂന്ന് ചിത്രങ്ങളാണ് അദ്ദേഹം സംവിധാനം ചെയ്തിട്ടുള്ളത്.

നിരവധി സിനിമകളില്‍ അഭിനയിക്കാനും ദിലീഷിന് സാധിച്ചിട്ടുണ്ട്. അദ്ദേഹം അഭിനയിച്ച് ഈയിടെ തിയേറ്ററില്‍ എത്തിയ ചിത്രമായിരുന്നു ഔസേപ്പിന്റെ ഒസ്യത്ത്. ചിത്രത്തില്‍ വിജയരാഘവന്റെ മകനായിട്ടാണ് ദിലീഷ് അഭിനയിച്ചത്.

മുമ്പും ഒരുപാട് സിനിമകളില്‍ വിജയരാഘവനൊപ്പം ദിലീഷ് പോത്തന്‍ അഭിനയിച്ചിട്ടുണ്ട്. വളരെ ഡെഡിക്കേറ്റഡായ നടനാണ് വിജയരാഘവനെന്ന് പറയുകയാണ് ദിലീഷ് പോത്തന്‍. സീനിയറാണെങ്കിലും പുതിയ ആളെപ്പോലെ ഓരോ സിനിമയിലും വര്‍ക്ക് ചെയ്യുമെന്നും അദ്ദേഹം പറയുന്നു.

‘അദ്ദേഹത്തെ കുറിച്ച് ഞാന്‍ മുമ്പും പറഞ്ഞിട്ടുണ്ട്. വളരെ ഡെഡിക്കേറ്റഡായ നടനാണ് കുട്ടേട്ടന്‍. വിജയരാഘവന്‍ എന്ന നടന്‍ സീനിയറാണെങ്കിലും പുതിയ ആളെപ്പോലെ ഓരോ സിനിമയിലും വര്‍ക്ക് ചെയ്യും.

അങ്ങനെയാണ് എനിക്ക് തോന്നാറുള്ളത്. ഇത്രയും വര്‍ഷങ്ങള്‍ക്കിടയില്‍ ഒരുപാട് അച്ഛന്‍ കഥാപാത്രങ്ങള്‍ അദ്ദേഹം ചെയ്തിട്ടുണ്ട്. ഒരുപോലെയുള്ള കഥാപാത്രങ്ങള്‍ ഒരുപാട് വന്നിട്ടുണ്ട്.

നമ്മളെല്ലാവരും അദ്ദേഹത്തെ ശ്രദ്ധിക്കാറുള്ളതാണ്. കുട്ടേട്ടന്റെ സിനിമകളും കഥാപാത്രങ്ങളുമൊക്കെ ശ്രദ്ധിക്കുന്നതാണ്. പലപ്പോഴും നമുക്കും ഒരുപാലെയുള്ള കഥാപാത്രങ്ങള്‍ തുടര്‍ച്ചയായി കിട്ടാറുണ്ട്.

അപ്പോഴൊക്കെ ഓരോ കഥാപാത്രങ്ങളും തമ്മില്‍ എന്തെങ്കിലുമൊക്കെ സാമ്യതകളുണ്ടാകും. എന്നാല്‍ സാമ്യതകളുള്ള കഥാപാത്രങ്ങളെ എങ്ങനെ പെര്‍ഫോമന്‍സിലൂടെ വ്യത്യസ്തമാക്കാമെന്നതിനുള്ള ഏറ്റവും മികച്ച ഉദാഹരണമാണ് കുട്ടേട്ടന്‍,’ ദിലീഷ് പോത്തന്‍ പറയുന്നു.

Content Highlight: Dileesh Pothan Talks About Vijayaraghavan

Latest Stories

We use cookies to give you the best possible experience. Learn more