| Monday, 12th February 2024, 12:14 pm

എങ്ങനെയെങ്കിലും ഒരു അമ്പത് ദിവസം ഓടണമെന്ന് കരുതിയാണ് ആ സിനിമ ഒരുക്കിയത്, പക്ഷേ..: ദിലീഷ് പോത്തൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ മികച്ച സിനിമകളിൽ ഒന്നായിട്ടാണ് മഹേഷിന്റെ പ്രതികാരം വിലയിരുത്തപ്പെടുന്നത്.

ശ്യാം പുഷ്കരന്റെ തിരക്കഥയിൽ ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ചിത്രം മലയാള സിനിമയിൽ പുത്തൻ ആഖ്യാന രീതിക്ക് തുടക്കമിട്ട ഒരു ചിത്രം കൂടിയാണ്. ഫഹദ് ഫാസിൽ പ്രധാന കഥാപാത്രമായി എത്തിയ ചിത്രം ആ വർഷത്തെ സംസ്ഥാന ദേശീയ അവാർഡുകളും കരസ്ഥമാക്കിയിരുന്നു.

റിയലിസ്റ്റിക് സിനിമകളുടെ നവ തരംഗത്തിന് തുടക്കമിട്ട ചിത്രം എന്ന നിലയിൽ വലിയ ചർച്ചകളിൽ ഇടം നേടിയ സിനിമയാണ് മഹേഷിന്റെ പ്രതികാരം. പോത്തേട്ടൻസ് ബ്രില്ല്യൻസ് എന്ന പേരിലാണ് ദിലീഷ് പോത്തന്റെ സംവിധാനത്തെ കുറിച്ച് ആളുകൾ പറഞ്ഞു തുടങ്ങിയത്.

എന്നാൽ ആളുകൾക്ക് ഇഷ്ടപ്പെടുന്ന ഒരു സാധാരണ സിനിമ ചെയ്യുക എന്നു മാത്രമേ തങ്ങൾ വിചാരിച്ചുള്ളൂ എന്നാണ് ദിലീഷ് പോത്തൻ പറയുന്നത്. ആദ്യ സിനിമ എന്ന നിലയിൽ തനിക്ക് അത്ര കോൺഫിഡൻസ് ഇല്ലായിരുന്നുവെന്നും ഒരു അമ്പത് ദിവസം തിയേറ്ററിൽ ഓടുന്ന സിനിമയാവണം എന്ന് കരുതിയാണ് മഹേഷിന്റെ പ്രതികാരം ഒരുക്കിയതെന്നും അദ്ദേഹം പറഞ്ഞു. പുതിയ ചിത്രം പ്രേമലുവിന്റെ ഭാഗമായി വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ദിലീഷ്.

‘ആളുകൾക്ക് ഇഷ്ടപെടുന്ന, തിയേറ്ററിൽ വർക്ക്‌ ആവുന്ന ഒരു സിനിമ ചെയ്യുക എന്ന് മാത്രമേ അന്ന് കരുതിയുള്ളൂ. ആ കഥയോടും കഥാപാത്രങ്ങളോടുമെല്ലാം ഒരു ഫിലിം മേക്കർ എന്ന നിലയിലും തിരക്കഥാകൃത്ത് എന്ന നിലയിലുമെല്ലാം ഞങ്ങൾ നീതി പുലർത്താൻ ശ്രമിച്ചിരുന്നു. ആ കഥ നന്നായി തന്നെ പറയണം എന്ന ആഗ്രഹം ഉണ്ടായിരുന്നു.

അല്ലാതെ ഇത് ഇങ്ങനെയാവുമെന്ന് കരുതിയൊന്നുമല്ല സിനിമ ചെയ്തത്. പ്രത്യേകിച്ച് എന്റെ ആദ്യത്തെ സിനിമയാണ്. ഞാൻ അത്ര കോൺഫിഡൻസ് ഉള്ള സംവിധായകൻ ഒന്നുമല്ല.

എങ്ങനെയെങ്കിലും ഒരു അമ്പത് ദിവസം ഓടുന്ന പടം എന്ന് വിചാരിച്ചാണ് മഹേഷിന്റെ പ്രതികാരം ഒരുക്കിയത്. പിന്നീടാണ് അതൊക്കെ ഇങ്ങനെ ആയത്,’ ദിലീഷ് പോത്തൻ പറയുന്നു.

Content Highlight: Dileesh Pothan Talk About Maheshinte Prathikaram Movie

We use cookies to give you the best possible experience. Learn more