| Monday, 28th March 2022, 7:30 pm

നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ കണ്ടില്ലെന്ന് ദിലീപ്; ബാലചന്ദ്ര കുമാറിന്റെ മൊഴിയെക്കുറിച്ച് അറിയില്ല: നാളെയും ചോദ്യം ചെയ്യും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ ഏഴു മണിക്കൂര്‍ ചോദ്യം ചെയ്തു. നാളെയും ദിലീപിനെ ചോദ്യം ചെയ്യും. ദൃശ്യങ്ങള്‍ കണ്ടെന്ന ബാലചന്ദ്രകുമാറിന്റെ മൊഴിയെക്കുറിച്ച് അറിയില്ലെന്ന് ദിലീപ് മൊഴി നല്‍കി. ദൃശ്യങ്ങള്‍ താന്‍ കണ്ടില്ലെന്നും ദിലീപ് പറഞ്ഞു.

നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യം ദിലീപിന്റെ കൈവശമുണ്ടോ എന്ന് അടക്കം കണ്ടെത്തുകയായിരുന്നു പ്രധാന ലക്ഷ്യം. വിചാരണാ ഘട്ടത്തില്‍ പ്രധാന സാക്ഷികളടക്കം 20 പേര്‍ കൂറ് മാറിയതില്‍ ദിലീപിനുള്ള പങ്ക് കണ്ടെത്താനും അന്വേഷണസംഘം ശ്രമിക്കുന്നുണ്ട്.

ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് ചോദ്യംചെയ്തത്. ആലുവാ പൊലീസ് ക്ലബിലായിരുന്നു ചോദ്യം ചെയ്യല്‍.

ശാസ്ത്രീയ പരിശോധനയില്‍ ലഭ്യമായ വിവരങ്ങള്‍ വെച്ചുകൊണ്ട് പുതിയ തെളിവുകളുടെ അടിസ്ഥാനത്തിലുള്ള നിലവില്‍ ചോദ്യംചെയ്യലാണ് നടക്കുന്നത്. കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്. നടിയെ ആക്രമിച്ച കേസിലും അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലും രണ്ട് ഘട്ടങ്ങളിലായി നടന്ന ചോദ്യംചെയ്യലിനു ശേഷമാണ് ദിലീപിനെ വീണ്ടും ചോദ്യം ചെയ്യുന്നത്.

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപ് കണ്ടെന്നും സാക്ഷികളെ സ്വാധീനിച്ചെന്നും സംവിധായകന്‍ പി. ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലാണ് കേസില്‍ പുനരന്വേഷണത്തിലേക്ക് എത്തിച്ചത്.

അന്വേഷണത്തില്‍ ദിലീപിന്റെയും ബന്ധുക്കളുടെയും ഏഴ് ഫോണുകള്‍ അന്വേഷണ സംഘം പരിശോധിച്ചിരുന്നു. ഇതില്‍നിന്ന് നിര്‍ണായക തെളിവുകള്‍ കിട്ടി. ഈ ഡിജിറ്റല്‍ തെളിവുകള്‍ അടിസ്ഥാനമാക്കിയാകും ചോദ്യംചെയ്യല്‍.

Content Highlights: Dileep was questioned for seven hours in connection with the attack on the actress. will be questioned tomorrow as well.

We use cookies to give you the best possible experience. Learn more