| Tuesday, 19th April 2022, 12:37 pm

വ്യാജ തെളിവുണ്ടാക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കൂടുതല്‍ സമയം ചോദിക്കുന്നത്; ഹരജിയുമായി ദിലീപ് ഹൈക്കോടതിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന് അന്വേഷണ സംഘത്തിന് കൂടുതല്‍ സമയം അനുവദിക്കരുതെന്നാവശ്യപ്പെട്ട് നടന്‍ ദിലീപ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി.

പ്രോസിക്യൂഷന്‍ ആവശ്യത്തെ എതിര്‍ത്ത ദിലീപ്, വ്യാജ തെളിവുണ്ടാക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കൂടുതല്‍ സമയം ചോദിക്കുന്നതെന്നാണ് കോടതിയെ അറിയിച്ചത്.

പള്‍സര്‍ സുനി എഴുതിയെന്ന് പറയുന്ന കത്തിനെ പറ്റി അന്വേഷിക്കണമെന്ന ആവശ്യവും അംഗീകരിക്കാന്‍ സാധിക്കില്ലെന്നാണ്   പ്രോസിക്യൂഷന്റെ ആവശ്യങ്ങളെ എതിര്‍ത്ത ദിലീപ് പറഞ്ഞത്.

കാവ്യാ മാധവനേയും, ദിലീപിന്റെ സഹോദരന്‍ അനുപ്, സഹോദരീ ഭര്‍ത്താവ് സുരാജ് എന്നിവരെ ചോദ്യം ചെയ്യാനുള്ള നടപടി അന്വേഷണ സംഘം ആരംഭിച്ചിട്ടുണ്ട്. അതുകൊണ്ട് ഇക്കാര്യം പറഞ്ഞ് തുടരന്വേഷണത്തിന് 3 മാസം സമയം ആവശ്യപ്പെടുന്നത് അനാവശ്യമാണെന്നും ദീലീപ് കോടതിയെ അറിയിച്ചു.

അതേസമയം, നടിയെ ആക്രമിച്ച കേസിലെ അന്വേഷണ സംഘത്തെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹരജിയില്‍ ഇന്ന് ഹൈക്കോടതി വിധി പ്രസ്താവിക്കും. പ്രോസിക്യൂഷന് ഏറെ നിര്‍ണായകമായ ഹരജിയില്‍ ഉച്ചയ്ക്ക് 1.45നാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി പറയുക.

Content Highlights: Dileep’s new move in Actress attack Case

We use cookies to give you the best possible experience. Learn more