| Sunday, 21st April 2024, 12:44 pm

ഞാൻ ഉദ്ദേശിച്ചത് കൃത്യമായി നിവിനോട് പറഞ്ഞു, അതുക്കും മേലെ നിവിൻ തിരിച്ചു തന്നു: ഡിജോ ജോസ് ആന്റണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികളുടെ പ്രിയതാരമാണ് നിവിൻ പോളി. മലർവാടി ആർട്സ് ക്ലബിലൂടെ കടന്ന് വന്ന നിവിൻ പോളി അധികം വൈകാതെ തന്നെ സൗത്ത് ഇന്ത്യ മൊത്തം ആരാധകരുള്ള യുവ നടനായി മാറിയിരുന്നു.

നേരം, തട്ടത്തിൻ മറയത്ത്, പ്രേമം തുടങ്ങി ഒരു സമയത്ത് ഇറങ്ങുന്ന ചിത്രങ്ങളെല്ലാം തുടർച്ചയായി ഹിറ്റ്‌ ചാർട്ടിൽ കയറ്റിയിരുന്ന നടനായിരുന്നു നിവിൻ പോളി.
കുറച്ച് നാളുകളായി നല്ലൊരു വിജയ ചിത്രം താരത്തിന്റെതായി പുറത്തിറങ്ങിയിട്ടില്ല. എന്നാൽ ഏറ്റവും ഒടുവിൽ ഇറങ്ങിയ വിനീത് ശ്രീനിവാസൻ ചിത്രം വർഷങ്ങൾക്ക് ശേഷത്തിലെ നിവിന്റെ വേഷം വലിയ സ്വീകാര്യതയാണ് പ്രേക്ഷകർക്കിടയിൽ നേടിയത്.

പഴയ എന്റർടൈനർ നിവിൻ പോളിയെ കുറച്ച് നേരത്തേക്ക് കിട്ടിയ ചിത്രമായിരുന്നു വർഷങ്ങൾക്ക് ശേഷം. ഡിജോ ജോസ് ആന്റണിയുടെ സംവിധാനത്തിൽ പുറത്തിറങ്ങാനിരിക്കുന്ന മലയാളി ഫ്രം ഇന്ത്യയാണ് ഇറങ്ങാനുള്ള നിവിൻ ചിത്രം.

നിവിൻ പോളിയോട് കഥ പറഞ്ഞപ്പോഴുള്ള അനുഭവം പറയുകയാണ് ഡിജോ. കഥ പറയുമ്പോൾ നിവിൻ മുഴുവൻ ചിരിയായിരുന്നുവെന്നും എന്നാൽ അത് കഥ ഇഷ്ടമായിട്ടാണെന്ന് പിന്നീട് മനസിലായെന്നും ഡിജോ പറയുന്നു. നിവിൻ പോളി ഫൺ ഉള്ള ചിത്രമായിരിക്കും മലയാളി ഫ്രം ഇന്ത്യയെന്നും ഫിലിം കമ്പാനിയൻ സൗത്തിന് നൽകിയ അഭിമുഖത്തിൽ ഡിജോ പറഞ്ഞു.

‘നിവിനുമായി ഒരിക്കൽ കണ്ടുമുട്ടിയപ്പോഴാണ് ഞാൻ ഇങ്ങനെയൊരു സിനിമയുണ്ടെന്ന് പറയുന്നത്. നിവിൻ ഇനി മാസ് പരിപാടിയാണോ വിചാരിച്ചതെന്ന് എനിക്കറിയില്ല. പക്ഷെ ഞാൻ കൊണ്ടുപോയി കൊടുത്തത് ഇങ്ങനെയൊരു സിനിമയാണ്. പക്ഷെ ഈ സിനിമയിൽ ഞാൻ ഉദ്ദേശിക്കുന്ന ഒരു ഇമോഷനുണ്ട്. അത് മാസാണോ എന്നൊന്നും എനിക്കറിയില്ല.

ഇത് നിവിൻ ചെയ്യാൻ സമ്മതിച്ചപ്പോഴാണ് ഫുൾ സിനിമ സെറ്റ് ആവുന്നത്. നിവിൻ വരുമ്പോൾ എനിക്ക് ഭയങ്കര വർക്കായിരുന്നു. അതിനെനിക്ക് ഒരു കൺഫ്യൂഷനും ഉണ്ടായിട്ടില്ല. ഞാൻ ഉദ്ദേശിച്ചത് കൃത്യമായിട്ട് നിവിന്റെ അടുത്ത് പറഞ്ഞു. അതുക്കും മെലെയാണ് നിവിൻ എനിക്ക് തിരിച്ചു തന്നിട്ടുള്ളത്. നിവിന്റെ ഒരു സ്റ്റൈലിലാണ് ആ കഥാപാത്രത്തെ പിടിച്ചിട്ടുള്ളത്.

നിവിന്റെ അടുത്ത് ആദ്യമായി കഥ പറയാൻ ചെന്നപ്പോൾ പുള്ളി ഇങ്ങനെ ചിരിക്കുകയാണ്. ഇഷ്ടമായിട്ടാണോ അതോ കളിയാക്കുന്നതാണോ എന്ന് ഞങ്ങൾക്ക് മനസിലായില്ല. നാച്ചുറലായിട്ട് ചിരിക്കുകയാണ്. നിവിന്റെ ചിരിയില്ലേ. പൊട്ടിച്ചിരിക്കുകയാണ്.

കോമഡി കേട്ടിട്ട് ചിരിക്കുകയാണ്. കഥ കേട്ട് കഴിഞ്ഞ് പുള്ളി ഓക്കെയാണെന്ന് പറഞ്ഞപ്പോഴാണ് പുള്ളി സത്യസന്ധമായി ചിരിക്കുന്നതാണെന്ന് മനസിലാവുന്നത്. അതെ സംഭവം തന്നെയാണ് സിനിമയിലും. ഒരു നിവിൻ പോളി ഫൺ ഉണ്ട് ഈ പടത്തിൽ,’ഡിജോ ആന്റണി ജോസ് പറയുന്നു.

Content Highlight: Dijo Jose Antony Talk About Nivin Pauly And Malayali From India Movie

We use cookies to give you the best possible experience. Learn more