| Wednesday, 14th October 2020, 3:53 pm

കശ്മീരില്‍  തീവ്രവാദം ഇല്ലാതായോ, എന്തുമാറ്റമാണ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതുകൊണ്ട് ഉണ്ടായത്? ദിഗ് വിജയ് സിംഗ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയെ വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിച്ച നടപടിയെ സ്വാഗതം ചെയ്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ്. അതേസമയം കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 എടുത്തകളഞ്ഞ കേന്ദ്രത്തിന്റെ നടപടിയെ അദ്ദേഹം ചോദ്യം ചെയ്തു.

കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞതുകൊണ്ട് അന്നു തൊട്ട് ഇന്നുവരെ എന്ത് മാറ്റമാണ് ഉണ്ടായതെന്ന് അദ്ദേഹം ചോദിച്ചു. കേന്ദ്രത്തിന്റെ ഈ നടപടികൊണ്ട് കശ്മീരിലെ തീവ്രവാദം അവസാനിപ്പിക്കാനോ കശ്മീരിലെ അവസ്ഥയില്‍ പുരോഗതി ഉണ്ടാക്കാനോ കഴിഞ്ഞോ എന്നും സിംഗ് ചോദിച്ചു.

നിലവിലെ കശ്മീരിലെ അവസ്ഥ കാണുമ്പോള്‍ അത് നടന്നതായി തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ആഗസ്റ്റ് 5 ന് കശ്മീരി ജനത നേരിട്ട അധിക്ഷേപവും അപമാനവും ഒരുകാലത്തും മറക്കില്ലെന്ന് മെഹബൂബ മുഫ്തി പ്രതികരിച്ചു. ആര്‍ട്ടിക്കിള്‍ 370 നിയമവിരുദ്ധമായും ജനാധിപത്യവിരുദ്ധമായും റദ്ദാക്കിയ കേന്ദ്രസര്‍ക്കാരിന്റെ നടപടി കശ്മീര്‍ ജനതയോടുള്ള അധിക്ഷേപമാണെന്ന് അവര്‍ പറഞ്ഞു.

ചൊവ്വാഴ്ചയാണ് മെഹബൂബ മുഫ്തി തടങ്കലില്‍ നിന്ന് മോചിതയായത്. ഒരു വര്‍ഷത്തിലേറെയാണ് മുഫ്തി തടങ്കലില്‍ കഴിഞ്ഞത്.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവിയെടുത്തുമാറ്റിയതുമായി ബന്ധപ്പെട്ടാണ് മുഫ്തിയടക്കമുള്ള നേതാക്കളെ തടങ്കലിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടത്. ഇക്കഴിഞ്ഞ ജൂലൈയില്‍ മുഫ്തിയുടെ തടങ്കല്‍ മൂന്ന് മാസം കൂടി നീട്ടിയിരുന്നു.
കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയ 2019 ആഗസ്റ്റ് 5 മുതല്‍ മെഹബൂബ മുഫ്തി തടവിലായിരുന്നു. ആദ്യം സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലും പിന്നീട് സ്വന്തം വീട്ടിലുമായി തടവിലാക്കുകയായിരുന്നു.

പൊതു സുരക്ഷാ നിയമ പ്രകാരമാണ് പിന്നീട് തടങ്കല്‍ കാലാവധി നീട്ടിയെതെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ പറഞ്ഞത്.

ജമ്മു കശ്മീരിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളായ മെഹബൂബ മുഫ്തി, ഒമര്‍ അബ്ദുള്ള, ഫാറൂഖ് അബ്ദുള്ള എന്നിവരെയാണ് തടങ്കലിലാക്കിയിരുന്നത്.
മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയുടെയും മകന്‍ ഒമര്‍ അബ്ദുള്ളയുടെയും തടങ്കല്‍ കഴിഞ്ഞ മാര്‍ച്ചില്‍ അവസാനിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:  Digvijaya Singh Welcomes Mehbooba Mufti’s Release, Questions Whether Article 370 Abrogation Improved Situation In Kashmir

We use cookies to give you the best possible experience. Learn more