അവസാന ശ്വാസം വരെ കോണ്‍ഗ്രസില്‍ തുടരും: പാര്‍ട്ടി വിടുമെന്ന ആരോപണം തള്ളി ദിഗ്‌വിജയ് സിങ്
national news
അവസാന ശ്വാസം വരെ കോണ്‍ഗ്രസില്‍ തുടരും: പാര്‍ട്ടി വിടുമെന്ന ആരോപണം തള്ളി ദിഗ്‌വിജയ് സിങ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 16th October 2023, 6:48 pm

ഭോപ്പാല്‍: കോണ്‍ഗ്രസ് വിടുമെന്ന ആരോപണം തള്ളി മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ദിഗ്‌വിജയ് സിങ് . കോണ്‍ഗ്രസില്‍ നിന്നും രാജി വെക്കുമെന്ന വ്യാജകത്ത  സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതിന് പിന്നാലെയാണ് അദ്ദേഹം വ്യക്തത വരുത്തുന്നത്. ഈ കത്ത് ഒരു ബി.ജെ.പി വക്താവും വീണ്ടും പ്രചരിപ്പിച്ചതായ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

‘ബി.ജെ.പി നുണ പറയുന്നതില്‍ വിദഗ്ദ്ധരാണ്. ഞാന്‍ 1971ലാണ് കോണ്‍ഗ്രസില്‍ അംഗത്വമെടുത്തത്. സ്ഥാനമാനങ്ങള്‍ കണ്ടല്ല ഈ പാര്‍ട്ടിയില്‍ ചേര്‍ന്നത് പകരം ആശയങ്ങളില്‍ ആകൃഷ്ടനായാണ്. അതിനാല്‍ എന്റെ അവസാന ശ്വാസം വരെ ഈ പാര്‍ട്ടിയില്‍ തുടരും. ദുഷ്പ്രചരണങ്ങള്‍ക്കെതിരെ ഞാന്‍ പൊലീസില്‍ പരാതി നല്‍കും,’ രാജ്യസംഭാംഗം കൂടിയായ സിങ് എക്‌സില്‍ കുറിച്ചു.

ദിഗ് വിജയ സിങിന്റെ ഔദ്യോഗിക ലെറ്റര്‍പാഡിന് സമാനമായ ടെംപ്ലേറ്റോട് കൂടിയാണ് വ്യാജകത്ത് പ്രചരിച്ചത്.
മധ്യപ്രദേശ് തെരഞ്ഞെടുപ്പിന് താന്‍ നിര്‍ദേശിച്ച സ്ഥാനാര്‍ത്ഥികളെ അവഗണിച്ചതില്‍ പ്രതിഷേധിച്ചാണ് രാജി എന്നാണ് വ്യാജ കത്തില്‍ പറയുന്നത്. ദിംഗ് വിജയ സിങ്ങിനെ കൂടാതെ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളും കത്തിലെ ആരോപണങ്ങള്‍ നിഷേധിച്ചു.

ദിഗ്് വിജയ സിങ് ഭോപ്പാല്‍ പോലീസില്‍ പരാതി രജിസ്റ്റര്‍ ചെയ്‌തെന്നും ഐ.പി.സി 469, 501 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തതെന്നും എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

Content highlight: Digvijay singh dismisses of quiting congress