| Thursday, 6th July 2023, 4:37 pm

ബാലണ്‍ ഡി ഓര്‍ എംബാപ്പെക്ക്; പ്രവചിച്ച് ഫ്രഞ്ച് പരിശീലകന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ലോകത്തെ ഏറ്റവും മികച്ച താരത്തിനുള്ള ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ നേടുമെന്ന് ഫ്രഞ്ച് പരിശീലകന്‍ ദിദിയര്‍ ദേഷാംസ്. എംബാപ്പെ ഒത്തിരി അഭിലാഷങ്ങളുള്ളയാളാണെന്നും ഫ്രഞ്ച് ഫുട്‌ബോളിനായി അദ്ദേഹം എല്ലാം സമര്‍പ്പിച്ചിട്ടുണ്ടെന്നും ദെഷാംസ് പറഞ്ഞു. ആര്‍.ടി.എല്ലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.

‘കിലിയന്‍ എംബാപ്പെ എന്തായാലും ബാലണ്‍ ഡി ഓര്‍ നേടും. ഇപ്പോഴല്ലെങ്കില്‍ പിന്നീട് അദ്ദേഹം അത് നേടിയിരിക്കും. നമുക്ക് നോക്കാം. ഒരുപാട് ആഗ്രഹങ്ങളുള്ള വ്യക്തിയാണ് എംബാപ്പെ. ഫ്രഞ്ച് ഫുട്‌ബോളിനായി അദ്ദേഹം എല്ലാം നല്‍കിയിട്ടുണ്ട്,’ ദെഷാംസ് പറഞ്ഞു.

അതേസമയം, ഫ്രാന്‍സ് ഫുട്‌ബോള്‍ മാഗസിന്‍ നല്‍കുന്ന 2022-23 സീസണിലെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം ഒക്ടോബര്‍ 30നാണ് നല്‍കുക. സെപ്റ്റംബര്‍ ആറിന് ബാലണ്‍ ഡി ഓര്‍, യാഷിന്‍ ട്രോഫി, കോപ്പ ട്രോഫി എന്നിവക്കുള്ള നോമിനികളുടെ പേരുകള്‍ പ്രഖ്യാപിക്കും.

മികച്ച ഗോള്‍ കീപ്പര്‍ക്കായി യാഷിന്‍ ട്രോഫി നല്‍കുമ്പോള്‍ മികച്ച യുവതാരത്തിനാണ് കോപ്പ അവാര്‍ഡ് നല്‍കുക. ഇരു പുരസ്‌കാരങ്ങള്‍ക്കുമായി 10 വീതം നോമിനികളെ പ്രഖ്യാപിക്കുമ്പോള്‍ വനിതാ ബാലണ്‍ ഡി ഓറിന് 20ഉം പുരുഷ ബാലണ്‍ ഡി ഓറിന് 30ഉം നോമിനികളെ പ്രഖ്യാപിക്കും.

ഖത്തര്‍ ലോകകപ്പില്‍ മികച്ച പ്രകടനം നടത്തിയ ലയണല്‍ മെസി ഇത്തവണ ബാലണ്‍ ഡി ഓര്‍ സ്വന്തമാക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. എന്നാല്‍ ക്ലബ്ബ് ഫുട്‌ബോളില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെക്കുന്ന ഹാലണ്ടിന്റെ പേരും മെസിക്കൊപ്പം തന്നെ ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. എഫ്.എ കപ്പിലും പ്രീമിയര്‍ ലീഗിലും മിന്നുന്ന പ്രകടനം പുറത്തെടുത്ത ഹാലണ്ട് മാഞ്ചസ്റ്റര്‍ സിറ്റിക്കായി യുവേഫ ചാമ്പ്യന്‍ ലീഗ് ടൈറ്റിലും പേരിലാക്കി പുരസ്‌കാരത്തിന് അര്‍ഹനാകുമെന്നാണ് ആരാധകര്‍ പറയുന്നത്.

പി.എസ്.ജി ജേഴ്‌സിയില്‍ ആകെ 32 ഗോള്‍ കോണ്‍ട്രിബ്യൂഷന്‍ മെസിയുടെ പേരില്‍ ചേര്‍ക്കപ്പെടുമ്പോള്‍ എംബാപ്പെയുടെ പേരില്‍ 34ഉം ഹാലണ്ട് 52 ഗോളുകളുമാണ് അക്കൗണ്ടിലാക്കിയത്.

Content Highlights: Didier Deshamps claims Kylian Mbappe will will Ballon d’Or

We use cookies to give you the best possible experience. Learn more