| Monday, 13th May 2019, 2:55 pm

'ന്യൂസ് നാഷന്‍ ക്യാമറ ചതിച്ചു!!' മോദിയുടെ അഭിമുഖം മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയെന്നതിന് തെളിവുകള്‍ പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ന്യൂസ് നാഷന്‍ ചാനലിന് പ്രധാനമന്ത്രി നരേന്ദ്രമോദി നല്‍കിയ അഭിമുഖം നേരത്തെ എഴുതി തയ്യാറാക്കിയതാണെന്ന ആരോപണം ശക്തമാകുന്നു. ഇന്റര്‍വ്യൂവിലെ ചില ഭാഗങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെ ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നത്.

അഭിമുഖത്തിനു ഏറെ മുമ്പുതന്നെ ചോദ്യങ്ങള്‍ മോദിയ്ക്ക് കൈമാറിയിരുന്നുവെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഫാക്ട് ചെക്കിങ് വെബ്‌സൈറ്റായ ആള്‍ട്ട് ന്യൂസിന്റെ സ്ഥാപകരിലൊരാളായ പ്രതിക് സിന്‍ഹയാണ് അഭിമുഖത്തിലെ ചില ഭാഗങ്ങള്‍ ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം തുറന്നുകാട്ടുന്നത്.

കാര്യങ്ങള്‍ കുറേക്കൂടി വ്യക്തമാകാന്‍ അഭിമുഖത്തിലെ ആ ഭാഗം കുറച്ചുകൂടി സ്പീഡ് കുറച്ചുള്ളതാണ് പ്രതീക് സിന്‍ഹ പുറത്തുവിട്ട വീഡിയോ.

അഭിമുഖത്തില്‍ അവതാരകനായ ദീപക് ചൗരസ്യ മോദിയോട് ഏതെങ്കിലും കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ എന്തെങ്കിലും എഴുതിയിരുന്നോയെന്ന് മോദിയോട് ചോദിക്കുന്നുണ്ട്. ഈ സമയത്ത് മോദി കൈനീട്ടുകയും ആരോ അദ്ദേഹത്തിന് ഒരു ഫയല്‍ നല്‍കുകയും ചെയ്യുന്നു. കവിത കാണിക്കാമോയെന്ന് ചോദിച്ചപ്പോള്‍ തന്റെ കയ്യെഴുത്ത് മോശമാണെന്നു പറഞ്ഞ് മോദി പേപ്പറുകള്‍ മറിച്ചിടുന്നത് കാണാം. ഇതിനിടെ ഈ പേപ്പര്‍ ന്യൂസ് നാഷന്‍സ് സൂം ചെയ്തു കാട്ടുന്നുണ്ട്. ഇതില്‍ മോദിയോട് അവതാരകന്‍ ചോദിച്ച അതേ ചോദ്യം പ്രിന്റു ചെയ്തതായി കാണാം.

തുടര്‍ന്ന് മോദി ഈ പേപ്പര്‍ നോക്കി കവിത ചൊല്ലുന്നു. ഈ വേളയിലും അവതാരകന്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ പേപ്പറില്‍ വ്യക്തമായി കാണാം.

അഭിമുഖത്തില്‍ ബാലോകോട്ടുമായും തന്റെ സാങ്കേതിക പരിജ്ഞാനവുമായും ബന്ധപ്പെട്ട് മോദി നടത്തിയ അവകാശവാദങ്ങള്‍ ഉയര്‍ത്തിക്കാട്ടി സോഷ്യല്‍ മീഡിയയില്‍ മോദിയെ പരിഹസിച്ച് നിരവധി പേര്‍ രംഗത്തുവന്നിരുന്നു. ഇന്ത്യയില്‍ ഡിജിറ്റല്‍ ക്യാമറ ഉപയോഗിച്ച ആദ്യ വ്യക്തി താനാണെന്ന മോദിയുടെ അവകാശവാദത്തെയാണ് സോഷ്യല്‍ മീഡിയ ട്രോളുന്നത്. 1987-88 കാലഘട്ടത്തോടെ തന്നെ താന്‍ ഡിജിറ്റല്‍ ക്യാമറ ഉപയോഗിച്ചിട്ടുണ്ടെന്നാണ് മോദിയുടെ അവകാശവാദം. ന്യൂസ് നാഷണ്‍സിനു നല്‍കിയ അഭിമുഖത്തിലാണ് മോദിയുടെ പരാമര്‍ശം.

അഹമ്മദാബാദിനു സമീപമുള്ള വിരംഗം ടെഹ്‌സിലില്‍വെച്ച് മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനിയുടെ ഫോട്ടോ ഈ ക്യാമറ ഉപയോഗിച്ച് താന്‍ പകര്‍ത്തിയെന്നും മോദി അവകാശപ്പെട്ടിരുന്നു. ഇത് ഇമെയില്‍ വഴി ദല്‍ഹിയിലേക്ക് അയച്ചു. ‘അക്കാലത്ത് വളരെക്കുറച്ചുപേര്‍ മാത്രമാണ് ഇമെയില്‍ ഉപയോഗിച്ചിരുന്നത്.’ എന്നു പറഞ്ഞുകൊണ്ടായിരുന്നു മോദിയുടെ അവകാശവാദം. ‘ പിറ്റേന്ന് ദല്‍ഹിയില്‍ തന്റെ കളര്‍ഫോട്ടോ പ്രിന്റു ചെയ്തുകണ്ട അദ്വാനി അത്ഭുതപ്പെട്ടെന്നും മോദി പറഞ്ഞിരുന്നു.

‘നിങ്ങള്‍ ഓര്‍ക്കേണ്ട ഒരു കാര്യം അന്ന് കാലാവസ്ഥ ഒട്ടും അനുകൂലമായിരുന്നില്ല. നന്നായി മഴ പെയ്യുന്നുണ്ടായിരുന്നു. മേഘങ്ങളും കൂടുതലായിരുന്നു. വ്യോമാക്രമണം നടത്താമെന്ന് തീരുമാനിച്ച ദിവസം മാറ്റാമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഞാന്‍ ഈ മേഖലയിലെ വിദഗ്ധനോ ശാസ്ത്രജ്ഞനോ ഒന്നുമല്ല. എങ്കിലും അപ്പോള്‍ എന്റെ മനസില്‍ തോന്നിയ ഒരു കാര്യം റഡാറില്‍ നിന്നും ഇന്ത്യന്‍ വിമാനങ്ങളെ മറയ്ക്കാന്‍ അപ്പോഴുണ്ടായിരുന്ന മേഘങ്ങള്‍ക്ക് സാധിക്കുമെന്നതാണ്. അത് നമുക്ക് ഗുണം ചെയ്യുമെന്നും തോന്നി. അങ്ങനെയാണ് അത്തരമൊരു കാലാവസ്ഥയില്‍ ആക്രമണത്തിന് തീരുമാനിക്കുന്നത്. ‘- എന്നായിരുന്നു ബാലാകോട്ടുമായി ബന്ധപ്പെട്ട് മോദി നടത്തിയ പരാമര്‍ശം.

We use cookies to give you the best possible experience. Learn more