| Thursday, 18th July 2024, 8:05 pm

യു.പി ട്രെയിൻ അപകടം; പാളം തെറ്റുന്നതിന് മുമ്പ് സ്‌ഫോടന ശബ്ദം കേട്ടെന്ന് ലോക്കോ പൈലറ്റ്; അട്ടിമറി സാധ്യത പരിശോധിക്കുമെന്ന് റെയില്‍വേ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഗോണ്ടയ്ക്ക് സമീപം ട്രെയിന്‍ പാളം തെറ്റിയ സംഭവത്തില്‍ അട്ടിമറി സാധ്യത ചൂണ്ടിക്കാട്ടി ട്രെയിനിന്റെ ലോക്കോ പൈലറ്റ്. ട്രെയിന്‍ പാളം തെറ്റുന്നതിന് തൊട്ടുമുമ്പ് ഒരു സ്‌ഫോടന ശബ്ദം കേട്ടെന്ന് ലോക്കോ പൈലറ്റ് പറഞ്ഞു.

ഇതിന്റെ അടിസ്ഥാനത്തില്‍ അട്ടിമറി നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് റെയില്‍വെ അറിയിച്ചു. ഉന്നത റെയില്‍വേ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ഇത് പരിശോധിക്കുമെന്നാണ് റെയില്‍വെ അറിയിച്ചത്. പൊലീസിന്റെ സഹായവും ഇതിനായി തേടുമെന്ന് റെയില്‍വെ അറിയിച്ചു.

ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് യു.പിയിലെ ഗോണ്ടെ ജില്ലയില്‍ ട്രെയിന്‍ പാളം തെറ്റിയത്. ചണ്ഡീഗഡിൽ നിന്ന് അസമിലെ ദിബ്രുഗഡിലേക്ക് പോകുകയായിരുന്ന ട്രെയിനാണ് പാളം തെറ്റിയത്.

12 കോച്ചുകളാണ് പാളം തെറ്റിയത്. അപകടത്തിൽ നാല് പേർ മരിക്കുകയും 25 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് രണ്ടര ലക്ഷം രൂപയും നിസാര പരിക്കുകളുള്ളവര്‍ക്ക് 50,000 രൂപയും ധനസഹായം നൽകുമെന്ന് റെയില്‍വേ മന്ത്രാലയം പ്രഖ്യാപിച്ചു.

Content Highlight: Dibrugarh Express driver claims hearing loud sound before derailment, Railways to probe

We use cookies to give you the best possible experience. Learn more