ആ സന്തോഷവും സ്‌നേഹവും കണ്ടപ്പോള്‍ ഇവരൊന്നും അടുത്തകാലത്ത് ഇറങ്ങിയ എന്റെ സിനിമ കണ്ടിട്ടില്ലെന്ന് മനസിലായി: ധ്യാന്‍ ശ്രീനിവാസന്‍
Entertainment
ആ സന്തോഷവും സ്‌നേഹവും കണ്ടപ്പോള്‍ ഇവരൊന്നും അടുത്തകാലത്ത് ഇറങ്ങിയ എന്റെ സിനിമ കണ്ടിട്ടില്ലെന്ന് മനസിലായി: ധ്യാന്‍ ശ്രീനിവാസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 28th March 2024, 9:23 am

തന്റെ സിനിമ കണ്ടില്ലെങ്കിലും ഇന്റര്‍വ്യൂ കാണണമെന്ന് താന്‍ വെറുതെ തമാശക്ക് പറഞ്ഞതായിരുന്നുവെന്ന് ധ്യാന്‍ ശ്രീനിവാസന്‍. ഈയിടെയായിരുന്നു താരം പാലക്കാട് വിക്ടോറിയ കോളേജില്‍ വെച്ച് ‘എന്റെ സിനിമ കണ്ടില്ലെങ്കിലും എന്റെ ഇന്റര്‍വ്യൂ കാണണം’ എന്ന് പറഞ്ഞത്.

അന്ന് താന്‍ സ്റ്റേജിലേക്ക് കയറുമ്പോള്‍ അവിടെ ഉണ്ടായിരുന്നവരുടെ സന്തോഷവും സ്‌നേഹവും കണ്ടപ്പോള്‍ ഇവരൊന്നും അടുത്തകാലത്ത് ഇറങ്ങിയ തന്റെ സിനിമ കണ്ടിട്ടില്ലെന്ന് തനിക്ക് മനസിലായെന്നും ധ്യാന്‍ പറയുന്നു. ധ്യാന്‍ ഇന്‍ അറേബ്യ എന്ന പരിപാടിയുടെ ഭാഗമായി സംസാരിക്കുകയായിരുന്നു താരം.

‘എന്റെ സിനിമ കണ്ടില്ലെങ്കിലും എന്റെ ഇന്റര്‍വ്യൂ കാണണമെന്ന് ഞാന്‍ വെറുതെ ഒരു തമാശക്ക് പറഞ്ഞതായിരുന്നു. അന്ന് പാലക്കാട് വിക്ടോറിയ കോളേജില്‍ ഒരു ഇനാഗ്രേഷന് വേണ്ടി പോയതാണ്.

ഷാഫി പറമ്പില്‍ എം.എല്‍.എ എന്റെ അടുത്ത സുഹൃത്താണ്. കുറേ കാലമായി എന്നെ പ്രോഗ്രാമിനൊക്കെ വിളിക്കുന്ന ആളാണ്. എനിക്ക് പക്ഷേ ഇതുവരെ പോകാന്‍ പറ്റിയിരുന്നില്ല. അങ്ങനെ ഒരു സാഹചര്യമൊത്തപ്പോള്‍ ഞങ്ങള്‍ ഒരുമിച്ച് കോളേജിലേക്ക് പോകുകയായിരുന്നു.

സ്വാഭാവികമായും ഒരു കോളേജ് ഫങ്ഷനാണല്ലോ. അവിടെ പിള്ളേരുമായി സംസാരിക്കുമ്പോള്‍ കുറച്ച് ലൈറ്റ് ഹാര്‍ട്ടഡായി വേണമല്ലോ സംസാരിക്കാന്‍. ഞാന്‍ കുറേ നാളിന് ശേഷമാണ് ഒരു കോളേജ് ഫങ്ഷന് വേണ്ടി പോകുന്നത്.

ഞാന്‍ സ്റ്റേജിലേക്ക് കയറുന്ന സമയത്ത് അവിടെ ഉണ്ടായിരുന്നവരൊക്കെ വലിയ സന്തോഷത്തിലായിരുന്നു. അവരുടെ സന്തോഷവും സ്‌നേഹവും കണ്ടപ്പോള്‍ ഇവരൊന്നും അടുത്തകാലത്ത് ഇറങ്ങിയ എന്റെ സിനിമ കണ്ടിട്ടില്ലെന്ന് എനിക്ക് മനസിലായി.

ഈ സ്‌നേഹമൊക്കെ ഇന്റര്‍വ്യൂവിലൂടെ കിട്ടിയതാണെന്ന് ഉറപ്പായിരുന്നു. അതുകൊണ്ട് വളരെ ലൈറ്റായി പറഞ്ഞ കാര്യമായിരുന്നു അത്. ഞാന്‍ സീരിയസായി എന്റെ സിനിമ കാണരുതെന്ന് പറഞ്ഞതായിരുന്നില്ല.

ഏപ്രില്‍ 11ന് ഏട്ടന്റെ പടമായ ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ റിലീസാണ്. അത് എനിക്ക് വേണ്ടി അല്ലെങ്കില്‍ പോലും വിനീത് ശ്രീനിവാസന്‍ എന്ന ബ്രാന്‍ഡിന്റെ പുറത്ത് എല്ലാവരും പോയി കാണുമെന്ന് എനിക്ക് ഉറപ്പുണ്ട്,’ ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.


Content Highlight: Dhyan Sreenivasan Talks About The Comment He Made About Interviews